മുംബൈ നഗരത്തിലെ ചരിത്ര പ്രധാനമായ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ഹാജി അലി ദര്‍ഗ. ലൗകിക ജീവിതം ഉപേക്ഷിച്ച് മക്കയിലേക്ക് യാത്രയായ ഇസ്ലാം മത പണ്ഡിതന് പിര്‍ ഹാജി അലി ഷാ ബുഖാരിയുടെ പേരില്‍ ദക്ഷിണ മുംബൈയിലെ ധനികനായ വ്യാപാരി എഡി 1431ല്‍ പണിതാണിത്. ബുഖാരിയുടെ ഖബറും ഇവിടെയുണ്ട്.
അറബിക്കടലിലേക്ക് 500 മീറ്റര്‍ ഉള്ളിലിറങ്ങി വര്‍ളി തീരത്താണിത്. കടലില്‍ സ്ഥിതിചെയ്യുന്ന ഏഷ്യയിലെ ഏക ദര്‍ഗ. വ്യാഴം, വെള്ളി ദിവസങ്ങളിലെ പ്രത്യേക പ്രാര്‍ത്ഥനയ്ക്ക് ലക്ഷക്കണക്കിന് ആളുകളെത്തും. ഈദുല്‍ ഫിത്ര് പോലെയുള്ള ദിവസങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനയുണ്ട്.
1916 ലാണ് ദര്‍ഗയുടെ ഭരണം ട്രസ്റ്റ് രൂപീകരിച്ച് ഏറ്റെടുക്കുന്നത്. 1960, 1964, 2008 വര്‍ഷങ്ങളില്‍ പുതുക്കിപ്പണിഞ്ഞു. താജ് മഹല്‍ നിര്‍മ്മിച്ച രാജസ്ഥാന് മക്രാന മാര്ബിളാണുപയോഗിച്ചത്.
പോരാട്ടത്തിനു പിന്നില്‍
ഭാരതീയ മുസ്ലിം മഹിളാ ആന്ദോളന് (ബിഎംഎംഎ) മുസ്ലിം വനിതകളുടെ അവകാശങ്ങള്‍ക്കു പോരാടുന്ന സംഘടനയാണ്. 2007 ജനുവരിയിലാണ് രൂപപ്പെട്ടത്. 15 സംസ്ഥാനങ്ങളിലായി 30,000-ല്‍ അധികം അംഗങ്ങളുണ്ട്. ഹാജി അലി ദര്‍ഗയില്‍ സ്ത്രീ പ്രവേശനാവശ്യം ഇവരുടേതായിരുന്നു.
ശ്രദ്ധേയമായ പഠനങ്ങള്‍ നടത്തി സംഘടന വാര്‍ത്തകളിലിടം നേടി. 10 സംസ്ഥാനങ്ങളില്‍ 4,000 മുസ്ലിം സ്ത്രീകളില്നിന്നു കിട്ടിയ വിവരപ്രകാരം, 82 % പേര്‍ക്കും സ്വന്തം പേരില്‍ സ്വത്തില്ലെന്നു കണ്ടെത്തി. 78 % പേര്‍ക്ക് സ്വന്തമായി വരുമാനമില്ല. സര്‍വേയില്‍ പങ്കെടുത്ത 95 % പേരും മുസ്ലിം വ്യക്തിനിയമത്തെക്കുറിച്ച് കേട്ടിട്ടുപോലുമല്ല. മുത്തലാക്കിനെ എതിര്‍ക്കുന്ന സംഘടന മുസ്ലിം വ്യക്തി നിയമങ്ങളിലെ അപാകതകളും ചൂണ്ടിക്കാട്ടുന്നു.
പള്ളിക്കമ്മറ്റികളിലും ഉള്‍പ്പെടുത്തണം: സുഹറ, ഹമീദ്
കോഴിക്കോട്: മുസ്ലിം സ്ത്രീകള്‍ക്ക് ഹാജി അലി ദര്‍ഗയില്‍ മാത്രമല്ല, എല്ലാ പള്ളികളിലും പള്ളിക്കമ്മറ്റികളിലും പ്രവേശനം നല്‍കണമെന്ന് വി.പി. സുഹറയും പ്രൊഫ. ഹമീദ് ചേന്നമംഗലൂരും. ബോംബെ ഹൈക്കോടതി വിധിയോടു പ്രതികരിക്കുകയായിരുന്നു ഇരുവരും.
”സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശനം നല്കിയതുകൊണ്ടു മാത്രമായില്ല. സമത്വമുണ്ടാവണമെങ്കില് പള്ളിക്കമ്മിറ്റികളിലും അവരെ ഉള്‍പ്പെടുത്തണം. ആരാധനാ സ്വാതന്ത്ര്യത്തോടൊപ്പം പ്രവര്‍ത്തന സ്വാതന്ത്ര്യവും സ്ത്രീകള്‍ക്ക് നല്‍കണം,” പ്രൊഫ. ചേന്നമംഗലൂര്‍.
”ബോംബൈ ഹൈക്കോടതിയുടെ വിധി സ്വാഗതാര്‍ഹമാണ്. കേരളത്തില്‍ മാത്രമല്ല ഭാരതത്തിലൊട്ടുക്കും സ്ത്രീകള്‍ക്ക് പള്ളിപ്രവേശനം സാദ്ധ്യമാവണം. അതിന് വിലങ്ങു നില്ക്കുന്ന ചില സംഘടനകള്‍ ഹനിക്കുന്നത് സ്ത്രീ സ്വാതന്ത്ര്യത്തെയാണ്,” നിസ പ്രസിഡന്റ് വി. പി. സുഹറ പറഞ്ഞു.
ഏറെ സന്തോഷം നല്കുന്ന വിധി : ഹിന സഹീര്‍ നഖ്വി
കാണ്‍പൂര്‍: ഹാജി അലി ദര്‍ഗ്ഗയില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ബോംബെ ഹൈക്കോടതി വിധി ഏറെ സന്തോഷം നല്‍കുന്നതാണെന്ന് ഡോ. ഹിന സഹീര്‍ നഖ്വി. ഉത്തര്‍ പ്രദേശിലെ ആദ്യ വനിതാ ഖാസിയാണ് നഖ്വി.
ദര്‍ഗ്ഗയില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് മുസ്സിം സ്ത്രീകള്‍ക്ക് സംതൃപ്തി നല്‍കുന്നതാണ്. ഹാജി അലിയില്‍ സ്ത്രീയും പുരുഷനും തമ്മില്‍ വേര്‍തിരിവ് നിലനിന്നിരുന്നു. ഇത് തുടച്ചുനീക്കുന്നതാണ് വിധിപ്രസ്താവന. ഇസ്ലാം മതത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും തുല്യ പരിഗണനയാണ് നല്‍കുന്നത്. അല്ലാതെ ആരേയും വേര്‍തിരിക്കുന്നില്ല.
ഖാന- ഇ- കഅബയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ഉണ്ട്. എന്നിട്ടും എന്തുകൊണ്ട് ദര്‍ഗ്ഗകളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നു. ഈ അസമത്വ നടപടി ഇല്ലാതാക്കുന്നതാണ് വിധി പ്രസ്താവനയെന്നും നഖ്വി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: