പളളിപ്പുറം: എന്‍എസ്എസ് കോളേജില്‍ റ്റീസി വാങ്ങുവാന്‍ എത്തിയ ദളിത് വിദ്യാര്‍ത്ഥിയേയും അമ്മയേയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും, മാനസികമായി പീഡിപ്പിയ്ക്കുകയും അക്രമിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തം. ഉത്തരവാദികളായ അദ്ധ്യാപകര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിയ്ക്കണമെന്ന് ബിജെപി അരൂര്‍ നിയോജക മണ്ഡലം നേതൃത്വയോഗം ആവശ്യപ്പെട്ടു. ഏബിവിപിയുടെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന എന്‍എസ്എസ് കോളേജിലെ വിദ്യാര്‍ത്ഥി നേതാക്കളെ കള്ളക്കേസില്‍ കുടുക്കി കോളേജില്‍ നിന്നും പുറത്താക്കി സംഘടനാപ്രവര്‍ത്തനം തകര്‍ക്കുവാനുള്ള നീക്കം ജനാധിപത്യ ശക്തികള്‍ ചെറുത്തുതോല്‍പ്പിക്കും. വിഷയത്തെ സംയമനത്തോടെ സമീപിക്കേണ്ട കോളേജ് പ്രിന്‍സിപ്പാള്‍ പാര്‍ട്ടി നേതാവിനെ പോലും വെല്ലൂന്ന രീതിയിലാണ് പ്രതികരിക്കുന്നത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഓഫിസായി കോളേജിനെ മാറ്റാനുളള നീക്കം എന്ത് വില കൊടുത്തും തടയുക തന്നെ ചെയ്യുമെന്ന് യോഗം മുന്നറിയിപ്പ് നല്കി. ബിജെപി അരൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് പെരുമ്പളം ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മേഖലാ സംഘടനാ സെക്രട്ടറി എല്‍. പത്മകുമാര്‍, ജില്ലാ പ്രസിഡന്റ് കെ. സോമന്, ജന. സെക്രട്ടറി കെ. ജയകുമാര്‍, സെക്രട്ടറിമാരായ എല്‍.പി. ജയചന്ദ്രന്, ടി. സജീവ് ലാല്‍, മണ്ഡലം ജന. സെക്രട്ടറിമാരായ ബി. ബാലാനന്ദ്, സി. മധുസൂദനന്, കര്‍ഷക മോര്‍ച്ച പ്രസിഡന്റ് എം.വി. രാമചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
സംഭവത്തില്‍ പട്ടികജാതി മോര്‍ച്ച ആലപ്പുഴ ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. ആക്രമത്തില്‍ പരിക്കേറ്റവര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിട്ടും കേസെടുക്കാത്ത പോലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്നും യോഗം വിലയിരുത്തി. ജില്ലാ പ്രസിഡന്റ് കെ.ബി. ഷാജി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എ. പുരുഷോത്തമന്, ബിജെപി ജില്ലാ സെക്രട്ടറി സി.കെ. ജയകുമാര്‍, കൊട്ടാരം ഉണ്ണികൃഷ്ണന്, രമേശ് കൊച്ചുമുറി, ജി. രമേശ് ബാബു എന്നിവര്‍ സംസാരിച്ചു.
അക്രമത്തില്‍ പ്രതിഷേധിച്ച് എബിവിപി നഗരത്തില്‍ പ്രകടനം നടത്തി. ദേവി ക്ഷേത്ര മൈതാനിയില്‍ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി സ്വകാര്യ ബസ്സ്റ്റാന്‍ഡില്‍ സമാപിച്ചു. രാകേഷ് രമണന്, വേണുഗോപാല്‍, കിരണ്‍, പ്രവീണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: