മാവേലിക്കര: ജാതിയില്ലെന്ന് ശ്രീനാരായണ ഗുരുദേവന് പറഞ്ഞിട്ടില്ലെന്നും ഇപ്പോള്‍ നടക്കുന്നത് ഗുരുവചനങ്ങളില്‍ വെള്ളം ചേര്‍ക്കാനുള്ള ശ്രമമാണെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അഭിപ്രായപ്പെട്ടു. വനിതാസംഘം കേന്ദ്രസമിതി നടത്തുന്ന മൂന്ന് ദിവസത്തെ നേതൃത്വസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്എന്‍ഡിപി യോഗത്തിന് വ്യക്തമായ രാഷ്ട്രീയമുണ്ട്, അത് സാമൂഹ്യ നീതിക്ക് വേണ്ടിയുള്ള രാഷ്ട്രീയമാണ്. ഒരു രാഷ്ട്രീയ കക്ഷികളും യോഗത്തെ സഹായിച്ചിട്ടില്ല. ഏത് ഭരണം വന്നാലും മറ്റ് സമുദായങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്താന്‍ ആളുകള്‍ ഭരണത്തില്‍ ഉണ്ടാകും. ആലുവാ മണപ്പുറത്ത് കണ്ട പരിചയം പോലും കാണിക്കാത്തവരാണ് സുധീരനും വിഎസ്സും. പുരുഷന്മാര് പണം കൈകാര്യം ചെയ്തിടത്താണ് മൈക്രോഫിനാന്‍സില്‍ അപാകതകള്‍ സംഭവിച്ചിട്ടുള്ളത്. കണക്കിലെ തെറ്റ് കണ്ടുപിടിക്കാനും തിരുത്താനും കഴിവുള്ളവരായി വനിതാസംഘം പ്രവര്‍ത്തകര്‍ വളര്‍ന്ന് കഴിഞ്ഞുവെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
വനിതാസംഘം കേന്ദ്രസമിതി പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി അദ്ധ്യക്ഷയായി. എസ്എന്‍ ട്രസ്റ്റ് അംഗം പ്രീതി നടേശന് ഭദ്രദീപ പ്രകാശനം നിര്‍വ്വഹിച്ചു. മാവേലിക്കര യൂണിയന് പ്രസിഡന്റ് സുഭാഷ് വാസു, യോഗം കൗണ്‍സിലറുമാരായ രമേഷ് അടിമാലി, ബേബിറാം, യോഗം ലീഗല്‍ അഡ്വൈസര്‍ അഡ്വ. എ.എന്‍. രാജന് ബാബു തുടങ്ങിയവര്‍ സംസാരിച്ചു. വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥന് സ്വാഗതവും വൈസ് പ്രസിഡന്റ് ഷീബ നന്ദിയും പറഞ്ഞു. ക്യാമ്പ് നാളെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: