മണ്ണഞ്ചേരി: പരാതിയെ തുടര്‍ന്ന് തടഞ്ഞുവെച്ച മൂന്നാം ഘട്ട ഹരിയാലി പദ്ധതിയുടെ തുക കരാറുകാരന് നല്കാന് പ്രതിപക്ഷത്തിന്റെ എതിര്‍പ്പോടെ മണ്ണഞ്ചേരി പഞ്ചായത്ത് കമ്മറ്റി തീരുമാനമെടുത്തത് വിവാദമായി.
കരാറുകാരന് തടഞ്ഞുവെച്ച തുക നല്കാന് പഞ്ചായത്ത് കമ്മറ്റി കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്. ഹരിയാലി പദ്ധതിയുടെ ഭാഗമായി മണ്ണഞ്ചേരി പഞ്ചായത്ത് 21, 22, 23, 14, 15 വാര്‍ഡുകളില്‍ക്കൂടി കടന്നുപോകുന്ന എഎസ് കനാലില്‍ നടന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ എസ്റ്റിമേറ്റിന് വിരുദ്ധമായാണെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. മൂന്നു ഘട്ടങ്ങളിലായാണ് പദ്ധതിയ്ക്ക് തുടക്കമിട്ടത്. ഒന്നാം ഘട്ടത്തില്‍ രണ്ടുമീറ്റര്‍ വീതിയില്‍ വശങ്ങളിലുള്ള ചെടികളും മറ്റും നീക്കം ചെയ്യുക, രണ്ടാം ഘട്ടത്തില്‍ 32 മീറ്റര്‍ വീതിയില്‍ കനാലിന്റെ ഉള്‍ഭാഗത്തെ പായലും മറ്റുവസ്തുക്കളും വൃത്തിയാക്കുക, മൂന്നാം ഘട്ടത്തില്‍ കനാലിന്റെ മധ്യഭാഗത്ത് 20 മീറ്റര്‍ വീതിയില്‍ 3.5 സെന്റീമീറ്റര്‍ ആഴത്തില്‍ മണ്ണും ചെളിയുമെടുത്ത് ഇരുവശങ്ങളിലും ബണ്ട് നിര്‍മ്മിക്കുക എന്നിവയായിരുന്നു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇതില്‍ രണ്ടാം ഘട്ടത്തിലെ നവീകരണ പ്രവര്‍ത്തനം ഐടിസി മുതല്‍ വടക്കോട്ട് 800 മീറ്റര്‍ ഭാഗത്ത് നടന്നിട്ടില്ല. മൂന്നാം ഘട്ടത്തിലാകട്ടെ ഒരു മീറ്റര്‍ വീതിയില്‍ മാത്രമേ വശങ്ങളില് മണ്ണ് നിക്ഷേപിച്ചിട്ടുള്ളു.
ഇതേത്തുടര്‍ന്ന് അന്നത്തെ 21-ാം വാര്‍ഡ് മെമ്പര്‍ ജി. ഉണ്ണികൃഷ്ണന് ബിഡിഒ, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്, ഡിആര്‍ഡിഎ, കളക്ടര്‍, വിജിലന്‍സ്, പ്രോജക്ട് ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കരാറുകാരന് തുക കൈമാറ്റം ചെയ്യാന്‍ പാടില്ലെന്നുകാണിച്ച് ആര്യാട് ബ്ലോക്ക് എഎക്സ്ഇ പഞ്ചായത്തിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കരാറുകാരന് നല്‍കാതിരുന്ന പണം കൊടുക്കുന്നതില്‍ തെറ്റില്ല എന്ന് പുതുതായിവന്ന ഓഫീസര്‍ പഞ്ചായത്തിന് നിര്‍ദേശം കൊടുത്തതോടെയാണ് ഭരണമുന്നണി പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ച് ഇത്തരമൊരു തീരുമാനം കൈകൊണ്ടത്. 24,25,701 രൂപയാണ് കരാറുകാരന് ലഭിക്കാനുള്ളത്.
എസ്റ്റിമേറ്റനുസരിച്ച് നവീകരണ പ്രവര്‍ത്തനം നടത്താത്ത കരാറുകാരന് പണം നല്‍കാനുള്ള പഞ്ചായത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധമുയര്‍ന്നു. തീരുമാനം പുനപരിശോധിച്ചില്ലെങ്കില്‍ പഞ്ചായത്തിന് മുന്നില്‍ നിരാഹാരമുള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് പരാതിക്കാരനും മുന്‍ പഞ്ചായത്തംഗവുമായ ജി. ഉണ്ണികൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: