പൊന്‍കുന്നം: കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം ടൗണുകളിലെ ഗതാഗത നിയന്ത്രണത്തിനായി അനുവദിച്ച ട്രാഫിക് പോലീസ് യൂണിറ്റിന് പുതിയ സര്‍ക്കാര്‍ വന്നിട്ടും നടപടിയായില്ല. ഓരോ വര്‍ഷവും വര്‍ദ്ധിച്ചു വരുന്ന വാഹനകുരുക്കും, ശബരിമല തീര്‍ത്ഥാടകര്‍ കടന്നുപോകുന്ന ടൗണുകള്‍ എന്നതും കണക്കിലെടുത്താണ് പ്രദേശത്ത് ട്രാഫിക് യൂണിറ്റ് അനുവദിക്കാന്‍ ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയത്. യൂണിറ്റ് അനുവദിക്കുവാന്‍ നടപടികള്‍ ആരംഭിച്ചെങ്കിലും പിന്നീട് നിലക്കുകയായിരുന്നു.
ദേശീയപാത 183ല്‍ പൊന്‍കുന്നം കാഞ്ഞിരപ്പള്ളി മേഖലയില്‍ സേവനത്തിനുള്ളത് ഇപ്പോള്‍ ഒരു ഹൈവേ പോലീസ് യൂണിറ്റ് മാത്രമാണ്. ഗതാഗത നിയന്ത്രണത്തിന് പ്രത്യേക പോലീസ് സംവിധാനമെന്ന നിലയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച പദ്ധതിയുടെ തുടര്‍ നടപടിക്രമങ്ങള്‍ പൂര്‍ണമായും നിലച്ചു. പൊന്‍കുന്നം കേന്ദ്രമാക്കി ആരംഭിക്കാനുദ്ദേശിക്കുന്ന പുതിയ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി കെട്ടിടത്തിന്റെ ലഭ്യത സംബന്ധിച്ച് മൂന്ന് വര്‍ഷം മുന്‍പ് ആഭ്യന്തര വകുപ്പില്‍ നിന്നുമെത്തിയ കത്ത് മാത്രമാണ് ട്രാഫിക് യൂണിറ്റ് പദ്ധതിയില്‍ ആകെയുണ്ടായ നടപടി. പൊന്‍കുന്നത്തെ പോലീസ് ക്വാര്‍ട്ടേഴ്സുകളിലൊന്നില്‍ യൂണിറ്റിനുളള സൗകര്യങ്ങള്‍ ഒരുക്കാമെന്ന് കത്തിന് മറുപടി നല്‍കിയെങ്കിലും പദ്ധതി സംബന്ധിച്ച് തുടര്‍ നടപടികളുണ്ടായില്ല. ഭരണ തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ട ജനപ്രതിനിധികള്‍ മൗനം പാലിച്ചതോടെ ആഭ്യന്തര വകുപ്പും ട്രാഫിക് യൂണിറ്റ് പദ്ധതിയെ മറന്നു. നിലവില്‍ കോട്ടയം കൂടാതെ പാലാ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലാണ് ട്രാഫിക് യൂണിറ്റുകള്‍ ഉള്ളത്.
ട്രാഫിക് എസ്.ഐ അടക്കം 30 പോലീസുകാര്‍ ഉള്‍പ്പെടുന്ന യൂണിറ്റ് പൊന്‍കുന്നം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് കീഴില്‍ പ്രത്യേക ഡിവിഷനായി പ്രവര്‍ത്തിപ്പിക്കുവാനാണ് ലക്ഷ്യമിട്ടിരുന്നത്. സ്വന്തമായി വാഹനവും, വയര്‍ലസ് സംവിധാനങ്ങളും അടങ്ങുന്ന യൂണിറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഗതാഗത നിയന്ത്രണത്തിന് സ്റ്റേഷന് ഡ്യൂട്ടിയിലുള്ള പോലീസിനെ ഉപയോഗിക്കുന്ന നിലവിലെ രീതിക്ക് പകരം ട്രാഫിക് വിഭാഗത്തില്‍ നിന്നുള്ള പോലീസുകാര്‍ നിരത്തുകളുടെ നിയന്ത്രണം ഏറ്റെടുക്കും. ശബരിമല തീര്‍ത്ഥാടന കാലത്ത് സ്ഥിരം ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന കെവിഎംഎസ് ജംങ്ഷന്, എരുമേലി ഹൈവേ ആരംഭിക്കുന്ന ദേശീയ പാതയിലെ 26ാം മൈല്‍ ജംങ്ഷന് എന്നിവിടങ്ങളില്‍ പോലീസിന്റെ കൂടുതല്‍ ഫലപ്രദമായ സേവനം നല്‍കുന്നതിനും യൂണിറ്റിന്റെ സാന്നിധ്യം സഹായകമാകുമായിരുന്നു.
പൊന്‍കുന്നം മുതല്‍ കാഞ്ഞിരപ്പള്ളി വരെയുള്ള പ്രദേശങ്ങള്‍ അധികാര പരിധിയില്‍ വരുന്നതിനാല്‍ പ്രധാന ജംങ്ഷനുകളിലെല്ലാം തന്നെ മുഴുവന്‍ സമയ ഡ്യൂട്ടിക്ക് പോലീസ് സേവനം ലഭ്യമാക്കുവാന്‍ സാധിക്കും. ഗതാഗത കുരുക്കിന്റെ പ്രധാന കാരണമായ അനധികൃത പാര്‍ക്കിങ്ങ് നിയന്ത്രിക്കുന്നതിനും യൂണിറ്റിന്റെ പ്രവര്‍ത്തനം വഴിയൊരുക്കുമെന്നതും പദ്ധതിയെ ശ്രദ്ധേയമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: