ഭാരത പ്രതിരോധസേനക്ക് അത്യന്താപേക്ഷിതമായ ‘സ്കോര്‍പിന്‍’ ക്ലാസില്‍പ്പെട്ട മുങ്ങിക്കപ്പലുകളുടെ പ്രവര്‍ത്തനരീതിയും മറ്റുവിവരങ്ങളും അടങ്ങുന്ന ആയിരക്കണക്കിന് പേജുകളുള്ള രേഖകള്‍ ചോര്‍ന്നുവെന്ന് വാര്‍ത്ത വന്നിരിക്കുന്നു. രേഖകള്‍ ചോര്‍ന്നത് ഫ്രാന്സില്നിന്നാണെന്ന് ഏറെക്കുറെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഫ്രഞ്ച് കമ്പനിയായ ഡിസിഎന്‍എസ് ഭാരതത്തിനുവേണ്ടി ആറ് സ്കോര്‍പിന്‍ ക്ലാസ് മുങ്ങിക്കപ്പലുകള്‍ നിര്‍മ്മിക്കുന്നതിന് 1975 ലാണ് കരാര്‍ ഒപ്പിട്ടത്. ഇതിന്റെ വിശദവിവരങ്ങള്‍ 2011 ല്‍ ഡിസിഎന്‍എസിലെ സബ്കോണ്ട്രാക്ടറും മുന്‍ ഫ്രഞ്ച് നേവല്‍ ഓഫീസറുമായിരുന്നയാള് മോഷ്ടിച്ചുവെന്നാണ് വിവരം. ഇപ്പോള്‍ ഈ രേഖകള്‍ എല്ലായിടത്തും ലഭ്യമാണ്. ഭാരതത്തിന്റെ സംശയം ഈ വിവരങ്ങള്‍ ‘ഹാക്ക്’ ചെയ്യപ്പെട്ടതായിരിക്കാം എന്നാണ്. മുങ്ങിക്കപ്പലിന്റെ ചില വിവരങ്ങള്‍- ടോര്‍പിഡോകള്‍ നിക്ഷേപിക്കുന്ന രീതി, സെന്‍സറുകളുടെ പ്രവര്‍ത്തനരീതി മുതലായവ അടങ്ങുന്ന 4000 പേജുകള്‍ കോടിക്കണക്കിന് ഡോളറിനാണ് കൈമാറിയെന്നാണ് കരുതപ്പെടുന്നത്. ആറ് മുങ്ങിക്കപ്പലുകളാണ് ഭാരതത്തിനുവേണ്ടി മുംബൈയില്‍ നിര്‍മാണത്തിലിരിക്കുന്നത്.
മുങ്ങിക്കപ്പലിന്റെ വിവരങ്ങള്‍ ഭാരതത്തിന്റെ സുരിക്ഷിതത്വത്തിന് സുപ്രധാനമാണ്. ലോകത്തിലെതന്നെ ഏറ്റവും വലിയ പ്രതിരോധ പദ്ധതിയാണ് മുങ്ങിക്കപ്പലിന്റെ പ്രവര്‍ത്തനരീതി. ഇത് സംബന്ധിച്ച വിലപ്പെട്ട രേഖകള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ അത് ഗുരുതരമായ സ്ഥിതിവിശേഷംതന്നെയാണ്. സ്കോര്‍പിന്‍ മുങ്ങിക്കപ്പലുകള്‍ ആഴിയുടെ അടിത്തട്ടില്‍ പാലിക്കുന്ന നിശ്ശബ്ദത അവയെ കണ്ടുപിടിക്കുക ദുഷ്കരമാക്കുന്നു. ഇതേക്കുറിച്ചുള്ള വിവരങ്ങളാണ് ചോര്‍ന്നതെന്ന് പറയപ്പെടുന്നു. എത്ര ശബ്ദം ഉണ്ടാക്കുന്നു എന്നതാണത്രെ മുങ്ങിക്കപ്പലിനെ കണ്ടുപിടിക്കാനുള്ള വഴി. ശബ്ദസൂചിക പുറത്തായാല്‍ മുങ്ങിക്കപ്പലിനെ കണ്ടുപിടിക്കാന്‍ ശത്രുസേനക്ക് എളുപ്പം കഴിയും. ഇപ്പോള്‍ പുറത്തായെന്ന് കരുതപ്പെടുന്ന സ്കോര്‍പിന്‍ മുങ്ങിക്കപ്പലുകളുടെ വിവരങ്ങളില്‍ എത്ര ആഴംവരെ മുങ്ങാം, കപ്പലിന്റെ റേഞ്ച്, അതിജീവനം, കാന്തശക്തി മുതലായവകൂടി ഉള്‍പ്പെടുന്നതായി സംശയമുണ്ട്. ചോര്‍ന്ന വിവരങ്ങള്‍ തെക്കുകിഴക്കന്‍ ഏഷ്യയിലും ആസ്ട്രേലിയയിലും എത്തിയെന്നാണ് വിവരം. മുങ്ങിക്കപ്പലിലെ ശബ്ദം, സഞ്ചരിക്കുന്ന ആഴം എന്നിവ സംബന്ധിച്ച വിവരങ്ങളും ചോര്‍ന്നുവെന്നാണ് വാര്‍ത്ത.
ചൈന അതിന്റെ നാവിക സാന്നിധ്യം വ്യാപകമാക്കുന്ന സാഹചര്യത്തിലാണ് സ്കോര്‍പിന്‍ രഹസ്യവിവരങ്ങള്‍ പുറത്തായതെന്ന വാര്‍ത്ത ആശയങ്കയുളവാക്കുന്നത്. ആറ് സ്കോര്പിനില് ഒരെണ്ണം കടലില്‍ ട്രയല്‍ റണ്‍ നടത്തിയിരുന്നു. ഇത് ഭാരതത്തിന്റെ പ്രതിരോധത്തിന്റെ സുപ്രധാന ഘടകം. രേഖകളുടെ ചോര്‍ച്ച ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഭാരതത്തിന്റെ പ്രതിരോധശക്തിയെ പ്രതികൂലമായി ബാധിച്ചേക്കാം. ഇപ്പോള്‍ ഭാരതത്തിന്റെ കൈവശമുള്ള 13 മുങ്ങിക്കപ്പലുകള്‍ പഴയതാണ്. ആറ് സ്കോര്‍പിന്‍ മുങ്ങിക്കപ്പലുകള്‍ നാവികസേനയുടെ ഭാഗമാകുന്നതോടെ ഭാരതത്തിന്റെ പ്രതിരോധശേഷി ഗണ്യമായി വര്‍ധിപ്പിക്കും. മാത്രമല്ല, ഇത് ചൈനയുടെ കടന്നുകയറ്റത്തെ പ്രതിരോധിക്കാനും ഉതകും.
സ്കോര്‍പിന്‍ നിര്‍മാണക്കമ്പനിയുടെ നിലപാട് രേഖകള്‍ ചോര്‍ന്നത് ഭാരതത്തില്‍നിന്നാണ് എന്നാണ്. സാങ്കേതികവിദ്യ ഭാരതത്തിന് കൈമാറിക്കഴിഞ്ഞാല്‍ അവ തങ്ങളുടെ നിയന്ത്രണത്തിലല്ല എന്നാണ് കമ്പനി വിശദീകരിക്കുന്നത്. കമ്പനിയുടെ 35 ശതമാനം ഓഹരി ഒരു സ്വകാര്യകമ്പനിയുടേതാണ്. ഈ കമ്പനി ഓസ്ട്രേലിയന്‍ കരാറും നേടിയെടുത്തിട്ടുണ്ട്. ഇപ്പോള്‍ ആഴക്കടലില്‍ ഭാരതത്തിന്റെ സാന്നിധ്യം ദുര്‍ബലമാണ്. അതിനുള്ള പരിഹാരമായിട്ടാണ് ഫ്രഞ്ച് സഹായത്തോടെ സ്കോര്‍പിന്‍ ക്ലാസ് മുങ്ങിക്കപ്പല്‍ നിര്‍മിക്കാന്‍ ഭാരതം തീരുമാനിച്ചത്. 67 മീറ്റര്‍ നീളവും 6.2 മീറ്റര്‍ വീതിയുമുള്ള ഈ അന്തര്‍വാഹിനിയുടെ ഭാരം 1550 ടണ്‍ ആണ്. 1000 അടി ആഴത്തില്‍ ഇതിന് പോകാന്‍ കഴിയും. 50 ദിവസം കടലില്‍ മുങ്ങിക്കിടക്കാന്‍ സാധിക്കും. പ്രതിവര്‍ഷം ഓരോ കപ്പല്‍ എന്നായിരുന്നു കരാര്‍. അതിനാല്‍ വളരെ ഊര്‍ജിതമായ നടപടികളാണ് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. രേഖകള്‍ വിദേശത്തുനിന്നാണോ ചോര്‍ന്നത് എന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ നാവികസേനാ മേധാവിയോട് നിര്‍ദ്ദേശിച്ചുകഴിഞ്ഞു.
ആശങ്കാജനകമായ വാര്‍ത്തകള്‍ക്കിടയില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുടെ പ്രസ്താവന ആശ്വാസകരമാണ്. ആശങ്കപ്പെടേണ്ടതായ വിവരങ്ങളൊന്നും ചോര്‍ന്നിട്ടില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. മുങ്ങിക്കപ്പലിന്റെ ട്രയല്‍ റണ്‍ ഭാഗികമായി മാത്രമാണ് നടന്നിട്ടുള്ളത്. അതുകൊണ്ട് ഇവ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന വിവരം ആര്‍ക്കുമറിയില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു. ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്ന് നാവികസേന തന്നെ അറിയിച്ചതായും പരീക്കര്‍ പറയുന്നു. എന്നാല്‍ ഭാരതം പ്രതിരോധരംഗവുമായി ബന്ധപ്പെട്ട അഴിമതികള്‍ക്ക് കുപ്രസിദ്ധിയാര്‍ജിച്ച രാജ്യമാണ്. ഏത് ഭരണസംവിധാനത്തിന്കീഴിലും അഴിമതി ലക്ഷ്യംവെച്ച് സുരക്ഷാരഹസ്യങ്ങള്‍ ചോര്ത്തുന്നയാളുകള് നമുക്കിടയിലുണ്ട്. യുപിഎ ഭരണകാലത്ത് ഇത്തരക്കാര്‍ക്ക് ലഭിച്ച സ്വാതന്ത്ര്യം എത്രയായിരുന്നുവെന്ന് നമുക്കറിയാം. ഇപ്പോഴത്തെ രേഖകളുടെ ചോര്‍ച്ചയിലും ഇത്തരക്കാര്‍ ഉണ്ടെങ്കില്‍ ഇടപെട്ടിട്ടുണ്ടെങ്കില്‍ അവരെ കണ്ടുപിടിച്ച് ശക്തമായ നടപടി എടുത്തേ തീരൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: