ഫ്ളോറിഡ: വിന്‍ഡീസിനെതിരെ ടെസ്റ്റ് പരമ്പര വിജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ഇന്ത്യ ഇന്ന് ആദ്യ ട്വന്റി 20ക്കിറങ്ങുന്നു. കളി നടക്കുന്ന വിന്ഡീസിലല്ല, മറിച്ച് അമേരിക്കയില്‍. ക്രിക്കറ്റിനു മാത്രമായുള്ള ലൗഡര്‍ഹില്ലിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിണല്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് കളി. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. രാത്രി 7.30ന് മത്സരം ആരംഭിക്കും. രണ്ടാം മത്സരം നാളെ ഇതേ വേദിയില്‍ നടക്കും. ആദ്യമായാണ് ഇന്ത്യ യുഎസില്‍ രാജ്യന്തര മത്സരം കളിക്കാനിറങ്ങുന്നത്.
ടെസ്റ്റില്‍ നിന്ന് വിരമിച്ച ധോണി ട്വന്റി 20ക്കായി ഫ്ളോറിഡയിലെത്തിയിട്ടുണ്ട്. ഏറെ നാളായി വിശ്രമത്തിലായിരുന്ന ധോണി അമേരിക്കയിലെത്തി. ധോണിയാണ് ട്വന്റ 20യില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുക. ടെസ്റ്റ് ടീമില്‍ ഇല്ലാതിരുന്ന ജസ്പ്രീത് ബുംമ്റയും ഉമേഷ് യാദവും ട്വന്റി 20ക്കായി എത്തിക്കഴിഞ്ഞു. എന്നാല്‍ സുരേഷ് റെയ്ന, യുവരാജ് സിങ് എന്നിവരുടെ അഭാവം ഇന്ത്യന്‍ നിരയില്‍ നിഴലിച്ചേക്കാം.
കഴിഞ്ഞ ട്വന്റി 20 ലോകകപ്പ് സെമി ഫൈനലില്‍ വിന്‍ഡീസിനോട് പരാജയപ്പെട്ട ഇന്ത്യക്ക് പകരം വീട്ടാനുള്ള സുവര്‍ണ്ണാവസരമാണ് പരമ്പര. ടെസ്റ്റ് ടീമിലുണ്ടായിരുന്ന ചേതേശ്വര്‍ പൂജാര, ഇഷാന്ത് ശര്‍മ്മ, ഷര്‍ദുല്‍ താക്കൂര്‍, മുരളി വിജയ് എന്നിവര്‍ക്കൊഴികെ മറ്റെല്ലാവര്‍ക്കും ട്വന്റി 20 ടീമിലും ഇടമുണ്ട്. ധോണി തിരിച്ചെത്തിയതോടെ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയ്ക്കും ടീമില്‍ ഇടമില്ല.
ടെസ്റ്റ് പരമ്പരപോലെ ട്വന്റി 20യും വിജയിക്കുകയാണ് ധോണി സംഘത്തിന്റെ ലക്ഷ്യം. മികച്ച താരങ്ങളാണ് ടീമിലുള്ളത്.
കാര്‍ലോസ് ബ്രാത്ത്വെയ്റ്റ് നയിക്കുന്ന വിന്‍ഡീസ് നിരയില്‍ സുനില്‍ നരേയ്നും ഓള് റൗണ്ടര്‍ കീറണ്‍ പൊള്ളാര്‍ഡും മടങ്ങിയെത്തിയിട്ടുണ്ട്. എട്ട് ട്വന്റി 20യില്‍ മാത്രം കളിച്ചിട്ടുള്ള ബ്രാത്ത്വെയ്റ്റിന്റെ ടീമില്‍ ക്രിസ് ഗെയ്ല്, മര്‍ലോണ്‍ സാമുവല്‍സ്, നരേയ്ന്, ഡ്വെയ്ന്‍ ബ്രാവോ, ബദ്രി തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. നാല് ടെസ്റ്റുകളുടെ പരമ്പര 2-0ന് പരാജയപ്പെട്ട വിന്‍ഡീസ് ട്വന്റി 20 നേടി ലോകചാമ്പ്യന്മാര്ക്കുചേര്ന്ന പ്രകടനം നടത്താനൊരുങ്ങിത്തന്നെയാണ് ഇറങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: