മാഡ്രിഡ്: യൂറോപ്പിലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരം പോര്‍ച്ചുഗല്‍ നായകനും റയല്‍ മാഡ്രിഡ് സൂപ്പര്‍സ്റ്റാറുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്നെ. ടീമിലെ സഹതാരം ഗരെത്ത് ബെയ്ല്, അത്ലറ്റികോ മാഡ്രിഡിന്റെ അന്റോണിയോ ഗ്രിസ്മാന് എന്നിവരെ പിന്തള്ളിയാണ് ക്രിസ്റ്റിയാനോ ഈ ബഹുമതി സ്വന്തമാക്കിയത്. 2015-16ലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം റയല്‍ മാഡ്രിഡിനും യൂറോ 2016 പോര്‍ച്ചുഗലിനും നേടിക്കൊടുത്തതാണ് ക്രിസ്റ്റിയാനോക്ക് ഗുണകരമായത്.
യുവേഫയിലെ 55 അംഗരാജ്യങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരാണ് വോട്ടെടുപ്പിലൂടെ മികച്ച താരത്തെ തെരഞ്ഞെടുത്തത്. ക്രിസ്റ്റിയാനോക്കും ബെയ്ലിനും ഗ്രിസ്മാനും പുറമെ പത്തുപേരുടെ അവസാന പട്ടികയില്‍ ഇടംപിടിച്ച ലയണല്‍ മെസ്സി, ലൂയി സുവാരസ്, ടോണി ക്രൂസ്, തോമസ് മുള്ളര്‍, പെപ്പെ, മാനുവല്‍ ന്യുയര്‍, ബഫണ് എന്നിവരായിരുന്നു അവസാന പത്ത് പേരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നത്. കരിയറില്‍ രണ്ടാം തവണയാണ് റൊണാള്‍ഡോ ഈ അവാര്‍ഡ് സ്വന്തമാക്കുന്നത്. 2013-14ലും ക്രിസ്റ്റിയാനോ ഈ ബഹുമതി നേടിയിരുന്നു.
കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡിനായി ലീഗിലും ചാമ്പ്യന്‍സ് ലീഗിലുമായി 48 കളികളില്‍ നിന്ന് 51 ഗോളുകള്‍ ക്രിസ്റ്റിയാനോ നേടി. കഴിഞ്ഞ യൂറോകപ്പില്‍ പോര്‍ച്ചുഗലിനെ ഫൈനലിലെത്തിച്ചതും റൊണാള്‍ഡോയുടെ ബൂട്ടുകള്‍. ഫൈനലില്‍ ആദ്യപകുതിയില്‍ തന്നെ പരിക്കേറ്റ് കളംവിടേണ്ടിവന്നെങ്കിലും ഫ്രാന്‍സിനെ പരാജയപ്പെടുത്തി പറങ്കികള്‍ ചരിത്രത്തിലാദ്യമായി യൂറോയില്‍ കിരീടം നേടി.
വനിതകളിലെ ഏറ്റവും മികച്ച താരം ഒളിമ്പിക് ലിയോണിന്റെയും നോര്‍വേയുടെയും കളിക്കാരിയായ അഡ മാര്‍ട്ടിനെ സ്റ്റോള്സ്മോ ഹെഗര്ബെര്ഗാണ്. ലിയോണിന് വനിതാ ചാമ്പ്യന്‍സ് ലീഗ് കിരീടവും ഫ്രഞ്ച് ലീഗ് കപ്പും നേടിക്കൊടുത്തതാണ് ഹെഗര്ബെര്ഗിന് ഈ ബഹുമതി സമ്മാനിച്ചത്. ഫ്രാന്‍സിന്റെ അമാന്‍ഡിനെ ഹെന്റി, ജര്‍മ്മനിയുടെ ഡെനിഫര് മറോസാന്‍ എന്നിവരെ പിന്തള്ളിയാണ് ഹെഗര്‍ബര്‍ഗ് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ സീസണില്‍ 35 കളികളില്‍ നിന്ന് 54 ഗോളുകളാണ് ലിയോണിന് വേണ്ടി ഈ നോര്‍വീജിയന്‍ വനിത അടിച്ചുകൂട്ടിയത്.
കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഗോള്‍ നേടിയതിനുള്ള ബഹുമതി ബാഴ്സലോണയുടെ ലയണല്‍ മെസ്സിക്ക്. ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ എഎസ് റോമക്കെതിരെ നേടിയ ഗോളാണ് മെസ്സിക്ക് അവാര്‍ഡ് നേടിെക്കാടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: