മുംബൈ: മഹാരാഷ്ട്രയിലെ സൂഫി മുസ്ലിം തീര്‍ത്ഥാടന കേന്ദ്രമായ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് ബോംബൈ ഹൈക്കോടതി. സ്ത്രീകള്‍ക്കുമാത്രം പ്രവേശനം നിഷേധിക്കുന്നത് മൗലികാവകാശ ലംഘനമാണ്. സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കണം: ഉത്തരവില്‍ പറയുന്നു. വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഹാജി അലി ദര്‍ഗ ട്രസ്റ്റ് അറിയിച്ചു.
ഭാരതീയ മുസ്ലിം മഹിളാ ആന്ദോളന് (ബിഎംഎംഎ) പ്രവര്‍ത്തകരായ സാക്കിയ സോമന്, നൂര്‍ ജഹാന് നിയാസ് എന്നിവരാണ് ദര്‍ഗാ പ്രവേശനത്തിന് ഹര്‍ജി നല്‍കിയത്. ഖുറാന്റെ പേരില്‍ ലിംഗഭേദം കാണിക്കുന്നെന്നായിരുന്നു പൊതുതാല്‍പ്പര്യ ഹര്‍ജി. ജസ്റ്റിസ് വി. എം. കനഡെ, രേവതി മോഹിതേ ദേറേ എന്നിവരങ്ങടുന്ന ഡിവിഷന് ബെഞ്ചിന്റേതാണ് തീരുമാനം. വിധി നടപ്പാക്കുന്നത് ട്രസ്റ്റിന്റെ അപേക്ഷയനുസരിച്ച്, ആറാഴ്ച തടഞ്ഞിട്ടുണ്ട്.
സ്ത്രീകള്‍ക്ക് പള്ളികള്‍ക്കുള്ളില്‍ പ്രവേശനമില്ലെന്നു മാത്രമാണ് ഖുറാന് പറയുന്നത്. ദര്‍ഗ പ്രവേശനം പ്രതിപാദിക്കുന്നില്ല. തടയാന്‍ ട്രസ്റ്റിന് അധികാരമില്ല, എന്നായിരുന്നു ഫെബ്രുവരിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം. ഇതിനെ തുടര്‍ന്നാണ് ഹൈക്കോടതി ഉത്തരവ്.
മുസ്ലിം സ്ത്രീകള്‍ക്ക് നീതി ലഭിച്ചെന്നും വിധി ഹൈക്കോടതിയുടെ മഹത്തായ നടപടിയാണെന്നും സാക്കിയ പ്രതികരിച്ചു. 2012 മുതലാണ് ട്രസ്റ്റ് സ്ത്രീ പ്രവേശനം വിലക്കിയത്.
മതാചാരങ്ങളില്‍ കോടതിക്ക് ഇടപെടാന്‍ സാധിക്കില്ല. ഖുറാന്റെ വചനങ്ങള്‍ വളച്ചൊടിച്ച് സ്ത്രീകള്‍ക്കുള്ള പ്രവേശനം നിരോധിക്കുന്നതിനെ ഒരുവിധത്തിലും ന്യായികരിക്കാന്‍ സാധിക്കില്ല: അഡ്വ. ജനറല്‍ ശ്രീഹരി അനേ സര്‍ക്കാരിനു വേണ്ടി കോടതിയില്‍ അറിയിച്ചു.
സ്ത്രീകള്‍ ദര്‍ഗയിലെ ഖാസികളുടെ സമീപത്ത് നില്‍ക്കുന്നത് മുസ്ലിം നിയമപ്രകാരം പാപമാണ്. സ്ത്രീകളുടെ പ്രവേശനം വിലക്കിയത് അതിനാലാണെന്ന് ട്രസ്റ്റിനുവേണ്ടി ഹാജരായ അഭിഭാഷകന് ശു ഐബ് മേമന് കോടതിയില്‍ അറിയിച്ചു.
സൗദി അറേബ്യയില്‍ മുസ്ലിം പള്ളിക്കുള്ളില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് അനുവാദമില്ല. പ്രത്യേകം സ്ഥലത്താണ് ഇവര്‍ പ്രാര്‍ത്ഥിക്കുന്നത്. ഇത്തരത്തിലുള്ള വേര്‍തിരിവുകള്‍ ട്രസ്റ്റ് ഇതുവരെ ഏര്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. അവരുടെ തന്നെ സുരക്ഷയ്ക്കുവേണ്ടിയാണ് നിയന്ത്രണം. ട്രസ്റ്റ് ദര്‍ഗയുടെ പ്രവര്ത്തനങ്ങള്ക്കുമാത്രമല്ല മറിച്ച് മതപരമായ ആചാരങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നുണ്ടെന്ന് മേമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: