തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ വിശ്വാസികളെ പരിഗണിച്ചാവണം സര്‍ക്കാര്‍ നിലപാടെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് എംപ്ലോയിസ് യൂണിയന്. മതേതര രാഷ്ട്രത്തില്‍ ഹിന്ദുവിന്റെ ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും സംസ്ഥാനസര്‍ക്കാര്‍ ഇടപെടുന്ന നടപടി അവസാനിപ്പിക്കണം. നിലവിലുള്ള ആചാരങ്ങള്‍ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ തയാറാകണമെന്നും യൂണിയന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശബരിമലയിലെ സ്പെഷ്യല്‍ ക്യൂവിന് ടിക്കറ്റ് ഏര്‍പ്പെടുത്തുന്നത് ശരിയല്ല. ഭക്തരില്‍ സമ്പന്നനെന്നും ദരിദ്രനെന്നും വേര്തിരിവുണ്ടാക്കാനെ ഇതു വഴിവയ്ക്കു. ശബരിമല അയ്യപ്പന് നൈഷ്ടിക ബ്രഹ്മചാരിയെന്നാണ് വിശ്വാസം. അതിനാല്‍ നിലവില്‍ നടതുറക്കുന്ന മാസത്തിലെ അഞ്ചു ദിവസമൊഴിച്ചുള്ള സമയങ്ങളില്‍ ധ്യാനത്തിലെന്നാണ് കണക്കാക്കുന്നത്. ഈ വിശ്വാസം പിന്തുടരുന്നതാകും ഉചിതം. ലിംഗസമത്വമല്ല വിശ്വാസത്തില്‍ വേണ്ടത് മതേതരത്വവും മതസ്വാതന്ത്ര്യവുമാണെന്നും യൂണിയന് പ്രിതിനിധികള്‍ പറഞ്ഞു. പുരാതനകാലം മുതല്‍ അനുഷ്ടിച്ചുവരുന്ന രീതിയനുസരിച്ച് ആചാരത്തിന്റെയും അനുഷ്ടാനത്തിന്റെയും പ്രത്യേകത കണക്കിലെടുത്ത് ശബരിമലയെ വിവാദഭൂമിയാക്കരുത്. മുന്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ശബരിമലയെ ദേശീയ തീര്ത്ഥാടനകേന്ദ്രമാക്കുന്നതിനാവശ്യമായ പരിശ്രമങ്ങള്‍ നടത്തിയപ്പോള്‍ നിലവിലുള്ള സര്‍ക്കാര്‍ ശബരിമലയില്‍ വിവാദങ്ങള്‍ സൃഷ്ടിച്ച് ഭക്തരുടെ മനസില്‍ നിരാശയുണ്ടാക്കുകയാണ്. വിഷയത്തില്‍ ദേവസ്വംബോര്‍ഡ് ജീവനക്കാര്‍ ഭക്തര്‍ക്കൊപ്പമാണെന്നും പ്രസിഡന്റ് കെ. മധുസൂദനന്‍പിള്ള, ജനറല്‍ സെക്രട്ടറി മാവേലിക്കര ഗോപകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: