ആലപ്പുഴ: ചേര്‍ത്തല എന്‍എസ്എസ് കോളജില്‍ ടിസി വാങ്ങാനെത്തിയ ദളിത് വിദ്യാര്‍ത്ഥിയുടെ അമ്മയെ ഇടത് അദ്ധ്യാപക സംഘടനാ നേതാക്കളായ കോളേജ് അദ്ധ്യാപകര്‍ മര്‍ദ്ദിച്ചു. വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ എബിവിപി പ്രവര്ത്തകന് രണ്ടാം വര്‍ഷ ബിഎ മലയാളം വിദ്യാര്‍ത്ഥി രജുല്‍ രജിയുടെ അമ്മ പെരുമ്പളം സ്വദേശിനി ശാന്ത രജിയാണ് ക്രൂരതയ്ക്കിരയായത്. ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശാന്തയെ ഡിസ്ചാര്‍ജ് ചെയ്തു.
22നായിരുന്നു സംഭവം. ടിസി വാങ്ങണമെന്ന അറിയിപ്പുകിട്ടിയതനുസരിച്ച് കോളേജില്‍ എത്തിയപ്പോള്‍ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നെന്ന് ശാന്ത പറഞ്ഞു. മലയാളം വിഭാഗം മേധാവി ശ്രീകുമാറും അദ്ധ്യാപകനായ ജയകുമാറും ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. തടയാന്‍ ശ്രമിച്ച രജുലിനും മര്‍ദ്ദനമേറ്റു. കഴുത്തിന് കുത്തിപ്പിടിച്ച് തള്ളിയപ്പോള്‍ തലയടിച്ച് വീണ് ശാന്തയ്ക്ക് പരിക്കേറ്റു.
അദ്ധ്യാപകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും വനിതാകമ്മീഷനും ചേര്‍ത്തല പോലിസിനും ശാന്ത പരാതി നല്കി. അദ്ധ്യാപകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എബിവിപിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭ രംഗത്താണ്. പട്ടികജാതി പീഡന നിയമപ്രകാരം കേസെടുക്കാന്‍ പോലും തയ്യാറായിട്ടില്ല.
രാഷ്ട്രീയ സ്വാധീനമുള്ളവരാണ് എതിര്‍പക്ഷത്തുള്ളത്, സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ തങ്ങള്‍ക്കൊപ്പം ഉള്ളതാണ് ഏക ആശ്വാസമെന്ന് ശാന്ത പറഞ്ഞു. അദ്ധ്യാപകരെ സംരക്ഷിക്കാന്‍ ശക്തമായ സമ്മര്‍ദ്ദമാണ്. അതിനിടെ രജുലിനെതിരെ കള്ളക്കഥകള്‍ ചമച്ചു തുടങ്ങിയിട്ടുണ്ട്. അദ്ധ്യാപകര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിയ്ക്കണമെന്ന് ബിജെപി അരൂര്‍ മണ്ഡലം നേതൃത്വയോഗം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: