കാസര്‍കോട്: അതി പുരാതന ക്ഷേത്രമായ ഐല ശ്രീ ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്ര ഭൂമിയില്‍ മഞ്ചേശ്വരം താലൂക്ക് ഓഫീസ് കെട്ടിടം പണിയാന്‍ നീക്കം. ക്ഷേത്ര ഭാരവാഹികളുടെയും വിശ്വാസികളുടെയും എതിര്‍പ്പുകളെ അവഗണിച്ച് ക്ഷേത്ര മൈതാനം വിട്ട് നല്കാന് സമ്മതമാണെന്ന് മംഗല്‍പ്പാടി ഗ്രാമ പഞ്ചായത്ത് യോഗം പ്രമേയം പാസ്സാക്കി.
ജില്ലാ കളക്ടര്‍ ഭൂമിയേറ്റെടുത്ത് നല്കാന് പഞ്ചായത്തിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ മറവിലാണ് ബിജെപി അംഗങ്ങളുടെ എതിര്‍പ്പ് മറികടന്ന് മുസ്ലിം ലീഗ് ഭരണസമിതി പ്രമേയം പാസ്സാക്കിയത്. ഉപ്പള ഐല ശ്രീ ദുര്‍ഗ പരമേശ്വരി ക്ഷേത്ര വളപ്പിലെ മൈതാനമാണ് മംഗല്പാടി ഗ്രാമപഞ്ചായത്ത് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. നിലവില്‍ മഞ്ചേശ്വരത്തും, കുമ്പളയിലും സൗകര്യപ്രദമായ സര്‍ക്കാര്‍ ഭൂമി ഉണ്ടായിട്ടും ഇത് തന്നെ വേണമെന്ന നിലപാടിലാണ് അധികൃതര്‍.ഐല മൈതാനത്തിന്റെ കുറച്ച് ഭാഗങ്ങള്‍ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനും, സ്കൂളുകള്‍ക്കും മറ്റുമായി വിട്ട് കൊടുത്തിരുന്നു.
ബാക്കി ഭൂമി അളന്ന് തിട്ടപ്പെടുത്തി ക്ഷേത്രത്തിന് കൈമാറണമെന്ന് ഭാരവാഹികള്‍ നിരവധി തവണ നിവേദനം നല്‍കിയെങ്കിലും സര്‍ക്കാരില്‍ നിന്ന് നടപടി ഉണ്ടായിട്ടില്ല. 100 വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ മൈതാനത്ത് പ്രത്യേക പൂജകള്‍ നടന്നതായി പറയപ്പെടുന്നുണ്ട്. ഇതിനു പുറമെ എട്ട് ചെറു കോവിലുകളും ഇവിടെയുണ്ട്. വിഷു ഉത്സവകാലത്ത് പ്രശസ്തമായ വെടിക്കെട്ട് ഈ മൈതാനത്താണ് നടന്നുവരുന്നത്. താലൂക്ക് ഓഫീസ് വരുന്നതോടെ ക്ഷേത്ര പൂജകള്‍ക്ക് തടസ്സം നേരിടുമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.
താലൂക്ക് ഓഫീസിന്റെ പേരു പറഞ്ഞ് ക്ഷേത്ര ഭൂമി തട്ടിയെടുക്കാന്‍ ചില മാഫിയകളുടെ നേതൃത്വത്തില്‍ നടക്കുന്ന ഗൂഢനീക്കള്ക്കെതിരെ 30ന് രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ മംഗല്പാടി ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സത്യഗ്രഹം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: