തിരുവനന്തപുരം : കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഡേറ്റാ സെന്റര്‍ റിലയന്‍സിനു കൈമാറിയതു സിബിഐ അന്വേഷിക്കും. ഇതു സംബന്ധിച്ചു സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഫലത്തില്‍ വി.എസ്. അച്യുതാനന്ദനെതിരായ സിബിഐ അന്വേഷണമാണിത്.
വിഎസിന്റെ ഭരണകാലത്ത് ഡേറ്റാ സെന്റര്‍ റിലയന്‍സിനു കൈമാറിയതില്‍ ക്രമക്കേടുണ്ടെന്നും സിബിഐ അന്വേഷിക്കണം എന്നും ആവശ്യപ്പെട്ട് ചീഫ് വിപ്പ് പി.സി. ജോര്‍ജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. സിബിഐ അന്വേഷണം നടത്താന്‍ തയാറാണെന്നു സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. വി.എസ്. അച്യുതാനന്ദന് ഐ.ടി വകുപ്പിന്റെ ചുമതല വഹിച്ചിരുന്നപ്പോഴാണ് ഡേറ്റാ സെന്റര്‍ റിലയന്‍സിന് കൈമാറിയത്. റിലയന്‍സിന് കരാര്‍ നല്‍കുന്നതിനായി ആദ്യം വിളിച്ച ടെണ്ടര്‍ റദ്ദാക്കിയ ശേഷം വീണ്ടും ടെണ്ടര്‍ വിളിക്കുകയായിരുന്നു. ഇതില്‍ വിവാദ ഇടനിലക്കാരന് ടി.ജി. നന്ദകുമാറിന് പങ്കുണ്ടെന്നും പി.സി. ജോര്‍ജ് തന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2005ലാണ് രാജ്യത്തെ ആദ്യ ഡേറ്റാ സെന്റര്‍ ആരംഭിച്ചത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സി ഡാക്കിനായിരുന്നു മൂന്നു വര്‍ഷത്തെ നടത്തിപ്പ് ചുമതല. ഈ കാലാവധി 2008ല്‍ അവസാനിച്ചപ്പോഴാണ് റിലയന്‍സ് ഇത് കൈവശപ്പെടുത്തിയത്. 2008ല്‍ ക്ഷണിച്ച ടെന്‍ഡര്‍ 2009ല്‍ വീണ്ടും ക്ഷണിക്കുകയായിരുന്നു. ടെന്‍ഡര്‍ തീയതി റിലയന്‍സിന്റെ സൗകര്യം മാനിച്ച് അച്യുതാനന്ദന്റെ നിര്‍ദ്ദേശ പ്രകാരം മാറ്റി നിശ്ചയിച്ചെന്നാണ് കേസ്.
വിഎസ് അച്യുതാനന്ദന്, നന്ദകുമാര്‍, ഐടി മിഷന് ഡയറക്ടറായിരുന്ന രത്തന്‍ ഖേല്‍ക്കര്‍, മുന്‍ ഐടി സെക്രട്ടറി അജയകുമാര്‍, ഐടി മിഷന് മാനേജര്‍ മോഹന്‍ സുകുമാരന്‍ തുടങ്ങിയവര്ക്കെതിരെയാകും അന്വേഷണം. അച്യുതാനന്ദനുമായി അടുത്ത ബന്ധമുള്ള ടി.ജി. നന്ദകുമാര്‍ റിലയന്‍സിന്റെ മാസശമ്പളം പറ്റുന്ന കണ്‍സള്‍ട്ടന്റാണെന്ന് പരസ്യമായി സമ്മതിച്ചിട്ടുണ്ട്. റിലയന്‍സിനുവേണ്ടി താന്‍ പല തവണ അച്യുതാനന്ദനെ കണ്ടിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറയുകയും ചെയ്തു. മുഖ്യമന്ത്രിയുടെ നേരിട്ട് നിയന്ത്രണമുള്ള ഐ.ടി. വകുപ്പിന് കീഴിലാണ് ഡേറ്റാ സെന്റര്‍. പൊതുസ്ഥാപനമായ കെല്‍ട്രോണ്‍ സെന്റര്‍ നടത്തിപ്പിന് തയ്യാറായി സര്‍ക്കാരിനെ സമീപിച്ചിരുന്നു. ആദ്യം വിളിച്ച ടെന്‍ഡറില്‍ റിലയന്‍സ് ഉണ്ടായിരുന്നുമില്ല. ഇത് റദ്ദാക്കി രണ്ടാമത് ടെന്‍ഡര്‍ വിളിച്ചാണ് റിലയന്‍സിന് സ്ഥാപനം കൈവശപ്പെടുത്താന്‍ അവസരം ഒരുക്കിയത്.
ഡേറ്റാ സെന്റര്‍ ടെണ്ടര്‍ ചെയ്യാനായി 2008 ഏപ്രില്‍ 28ന് പുറപ്പെടുവിച്ച ടെണ്ടറില്‍ പ്രധാന യോഗ്യതാ മാനദണ്ഡമായി ചൂണ്ടിക്കാട്ടിയത് ഇപ്പോഴത്തെ നിലവാരത്തിലുള്ള തത്തുല്യമായ ഡേറ്റാ സെന്ററുകള്‍, ചുരുങ്ങിയത് രണ്ട് വര്‍ഷത്തേക്കെങ്കിലും പ്രവര്‍ത്തിപ്പിച്ചും പരിപാലിച്ചും ഉള്ള തെളിയിക്കപ്പെട്ട പരിചയം ടെണ്ടറില്‍ പങ്കെടുക്കുന്നവര്‍ക്ക് ഉണ്ടായിരിക്കണം എന്നതായിരുന്നു. മാത്രമല്ല, പ്രതിവര്‍ഷ മെയിന്റനന്‍സ് / കരാര്‍/ ഓപ്പറേഷന്‍സ്/ പരിപാലനം എന്നിവയുടെ ചെലവ് പ്രതിവര്‍ഷം 50 ലക്ഷം രൂപയെങ്കിലും വിലവരുന്ന ഇപ്പോള്‍ നിലവിലുള്ളതിന് തത്തുല്യമായ ഒരു ഡേറ്റാ സെന്റര്‍ (ഐ.ടി, ഐ.ടി ഇതരയന്ത്ര സാമഗ്രികള്‍ ഉള്‍പ്പെടെ) ചുരുങ്ങിയത് രണ്ട് വര്‍ഷത്തേക്കെങ്കിലും നടത്തുകയും പരിപാലിക്കുകയും ചെയ്തിരിക്കണം എന്നും പറഞ്ഞിരുന്നു.
എന്നാല്‍ ആദ്യ ടെണ്ടര്‍ റദ്ദാക്കിയതിന് ശേഷം 2009 ജൂലൈ 27ന് വിളിച്ച രണ്ടാമത്തെ ടെണ്ടറില്‍ ആദ്യത്തെ നിബന്ധന പൂര്‍ണ്ണമായും ഒഴിവാക്കി. പകരം റിലയന്‍സ് പോലുള്ള വന്‍ കമ്പനികള്‍ക്കുമാത്രം ബാധകമായ തരത്തില്‍ നിബന്ധന മാറ്റി. 100 കോടി രൂപയെങ്കിലും പ്രതിവര്‍ഷം വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ അഞ്ച് കോടി രൂപയുടെ എങ്കിലും മൂല്യമുള്ള പ്രോജക്ടുകള്‍ ചെയ്തിരിക്കണം എന്നായി. ഒരു വലിയ ഐ.ടി സംവിധാനത്തിന്റെയോ ഐ.ടി പശ്ചാത്തലസൗകര്യ പദ്ധതിയുടെയോ ഭാഗമായി ഇന്റര്‍നെറ്റ് ഡേറ്റാ സെന്ററുകളുടെയോ നെറ്റ് വര്‍ക്ക് ഓപ്പറേറ്റിങ് സെന്ററുകളുടെയോ രൂപകല്പന, സംയോജനം, പ്രവര്‍ത്തനം അറ്റകുറ്റപ്പണി എന്നിവയുടെ ഓരോന്നിലും മൂന്ന് കോടി രൂപയില്‍ കുറയാത്ത അക്കങ്ങളുള്ള മൂന്ന് പദ്ധതികള്‍ എങ്കിലും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ടെണ്ടറില്‍ പങ്കെടുക്കുന്ന ഏജന്‍സി നടപ്പാക്കിയിരിക്കണം എന്നതായിരുന്നു പുതിയ നിബന്ധനകള്‍.
ഇപ്പോള്‍ നടത്താനുദ്ദേശിക്കുന്ന ഡേറ്റാ സെന്ററിന് തത്തുല്യമായ ഡേറ്റാ സെന്റര്‍ ചുരുങ്ങിയത് രണ്ട് വര്‍ഷത്തേക്കെങ്കിലും നടത്തിയുള്ള പരിചയം വേണമെന്ന് ആദ്യ ടെണ്ടറില്‍ പറഞ്ഞത തികച്ചും സ്വാഭാവികമായിരുന്നു. എന്നാല്‍ രണ്ടാമത്തെ ടെണ്ടറില്‍ നിന്ന് ഈ നിബന്ധന ഒഴിവാക്കുകയും പകരം ഇന്റര്‍നെറ്റ് ഡേറ്റാ സെന്ററുകളോ, നെറ്റ് വര്‍ക്ക് ഓപ്പറേറ്റിങ് സെന്ററുകളോ നടത്തിയുള്ള പരിചയം മതി എന്ന് മാറ്റുകയായിരുന്നു. സിഡാക്കിനെയും റിലയന്‍സിനെയും ഒഴിവാക്കാന്‍ മാത്രമായിരുന്നു. ഇത് മാത്രമല്ല, 3 കോടി രൂപവിതമുള്ള 3 പദ്ധതികള്‍ കഴിഞ്ഞ വര്‍ഷത്തിനുള്ളില്‍ നടപ്പാക്കിയ പരിചയം വേണമെന്ന നിബന്ധന റിലയന്‍സ് എന്ന കമ്പനിയെ സഹായിക്കാനാണ് എന്നതാണ് ആക്ഷേപം.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: