പത്തനാപുരം: വിവാദങ്ങളില്‍ നിന്നും വിട്ടൊഴിയാതെ വീണ്ടും വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തി സിപിഎമ്മിന്റെ പരിപാടിയില്‍ പങ്കെടുപ്പിച്ചതിലൂടെയാണ് വിളക്കുടി പഞ്ചായത്ത് പ്രസിഡന്റ് സി.വിജയന് വീണ്ടും വിവാദത്തിലായത്.
ഇളമ്പല്‍, കുന്നിക്കോട്, വിളക്കുടി മേഖലകളില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാനുളള സിപിഎം ശ്രമത്തിന്റെ ഭാഗമായി ഇളമ്പലില്‍ നമുക്ക് ജാതിയില്ല മതമില്ല എന്ന പേരില്‍ ജാഥ സംഘടിപ്പിച്ചിരുന്നു. ഇളമ്പല്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയുടെ മുഖ്യസംഘാടകന്‍ വിളക്കുടി ഗ്രാമപഞ്ചായത്തിലെ വിവാദ പ്രസിഡന്റ് സി.വിജയനായിരുന്നു. സിപിഐ, എഐവൈഎഫ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസിലും, അനധികൃത മണ്ണെടുപ്പ് തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ മര്‍ദിച്ച കേസിലും പ്രതിയാണ് സി വിജയന്. തൊഴിലുറപ്പിന് പോകാതെ പരിപാടിയില്‍ പങ്കെടുക്കണമെന്നായിരുന്നു തൊഴിലാളികള്‍ക്ക് പ്രസിഡന്റ് നല്കിയ നിര്‍ദേശം. ശമ്പളത്തോടെയുളള അവധിയാണ് പ്രസിഡന്റ് തൊഴിലാളികള്‍ക്ക് നല്‍കിയത്. ചില തൊഴിലാളികള്‍ എതിര്‍പ്പു പ്രകടിപ്പിച്ചപ്പോള്‍ തൊഴിലുറപ്പ് ജോലിയില്‍ നിന്നും മാറ്റുമെന്ന് പറഞ്ഞ് പ്രസിഡന്റ് ഭീഷണിപ്പെടുത്തിയതായും ആരോപണം ഉണ്ട്. പഞ്ചായത്ത് സെക്രട്ടറിയോ മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ വിജയനെ ഭയന്ന് ഒന്നും പറയാറില്ല. പരിപാടിയില്‍ പങ്കെടുക്കാന്‍ ആളെ കിട്ടാത്തതിനാല്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തി പങ്കെടുപ്പിച്ചതിനെതിരെ പാര്‍ട്ടിയിലും എതിര്‍പ്പുകള്‍ വന്നുകഴിഞ്ഞു. തൊഴിലുറപ്പ് ജോലി രാഷ്ട്രീയവല്‍ക്കരിക്കാനുളള സിപിഎം നീക്കം ഉപേക്ഷിക്കണമെന്ന് വിളക്കുടി പഞ്ചായത്ത് സമിതി ആവശ്യപ്പെട്ടു. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍ ആളുകളെ കിട്ടാതെ വരുമ്പോള്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചുളള ഇത്തരം നടപടി അവസാനിപ്പിക്കണമെന്ന് ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് ഗിരീഷ് ഇളമ്പല്‍, വിളക്കുടി ചന്ദ്രന്, സേതു നെല്ലിക്കോട്, ഹരികുമാര്‍, അജി വിളക്കുടി, സുധീഷ് കുമാര്‍, സന്തോഷ്, രാജീവ് കുമാര്‍, അജീഷ് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: