ആലപ്പുഴ: പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പാളി, ജില്ലയില്‍ ഡെങ്കിപ്പനി ഭീതി പരത്തുന്നു. മുഹമ്മയില്‍ യുവാവ് മരിച്ചതോടെ ജനം ഭയപ്പാടിലാണ്. പുത്തനമ്പലം സ്വദേശി ബിജില്രാജ് (26)ആണ് ഡെങ്കിപ്പനിയെത്തുടര്‍ന്ന് മരിച്ചത്. അതിനിടെ അധികൃതര്‍ മരണകാരണം ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്കുപ്രകാരം എട്ടുപേര്‍ക്കാണ് ജില്ലയില്‍ കഴിഞ്ഞ ദിവസം ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. നാലുപേര്‍ക്ക് ഡെങ്കിപ്പനിക്ക് സാദ്ധ്യതയുണ്ടെന്നും കണ്ടെത്തിയിരുന്നു. തിരുവനന്തപുരം, കൊല്ലം അടക്കമുള്ള തെക്കന്‍ ജില്ലകളെ അപേക്ഷിച്ച് ആലപ്പുഴയില്‍ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും മരണം സംഭവിച്ചത് ഇവിടെ മാത്രമാണെന്നതാണ് ആശങ്കയുയര്‍ത്തുന്നത്.
പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴാണ് ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചത്. കൊതുകുനിര്‍മ്മാര്‍ജ്ജനം കാര്യക്ഷമമാക്കാതെ ഡെങ്കിപ്പനി അടക്കമുള്ളവയെ പ്രതിരോധിക്കാന്‍ കഴിയില്ല.
എന്‍ആര്‍എച്ച്എം അനുവദിച്ച ഫണ്ടുപയോഗിച്ച് ഓരോ തദ്ദേശ സ്ഥാപനങ്ങളിലെയും എല്ലാ വാര്‍ഡുകള്‍ക്കും കൊതുകനിര്മ്മാര്ജ്ജനത്തിനും പരിസര ശുചീകരണത്തിനും പണം അനുവദിച്ചെങ്കിലും കാര്യക്ഷമമായി പദ്ധതി നടപ്പാക്കാന്‍ സാധിച്ചില്ല. ഈഡിസ് ആല്‍ബോപിക്റ്റസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് ജില്ലയില്‍ പൊതുവെ ഡെങ്കിപ്പനി പടര്‍ത്തുന്നത്. ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകള്‍ കൂടുതലായും പെറ്റുപെരുകുന്നതെന്നതാണ് പ്രത്യേകത.
കൂത്താടികള്‍ വളരാനുള്ള സാഹചര്യം ഒഴിവാക്കിയാല്‍ത്തന്നെ ഒരു പരിധിവരെ ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ കഴിയും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഒരുഭാഗത്ത് നടക്കുമ്പോഴാണ് ജില്ലയിലെ വടക്കന്‍ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി ഭീഷണിപരത്തി തുടരുന്നത്.
ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത മുഹമ്മ, കഞ്ഞിക്കുഴി പ്രദേശത്ത് ജില്ലാ മെഡിക്കല്‍ ഓഫീസും മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റിവിഭാഗവും സംയുക്തമായി സന്ദര്‍ശനം നടത്തി. കുടുംബശ്രീയിലെ ആരോഗ്യദായക വോളന്റിയേഴ്സിനെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം വിപുലമാക്കി.
20 വീടുകള്‍ക്ക് ഒരു ആരോഗ്യദായക വോളന്റിയര്‍ എന്ന നിലയില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും കൊതുക് നശീകരണ പ്രവര്‍ത്തനങ്ങളും നടത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: