ചാരുംമൂട്: വിഷരഹിത പച്ചക്കറികള്‍ ഉത്പാദിപ്പിച്ച് കര്‍ഷകസമിതിയില്‍ എത്തിച്ചു വില്‍പ്പന നടത്തുന്ന കാര്‍ഷികോത്പ്പന്നങ്ങള്‍ക്ക് കര്ഷകന് ന്യായമായ വില കിട്ടുന്നില്ല. ഇതിനു പിന്നില്‍ പച്ചക്കറി മൊത്ത വിതരണ വ്യാപാരികളാണ്.
കമ്പോളത്തില്‍ നാല്‍പ്പതും അറുപതും രൂപാ വിലയുള്ള പയറിന് കര്‍ഷകസമിതി നടത്തുന്ന വിപണി വഴി ലേലം പോയത് 22 മുതല്‍ 27 രൂപ വരെ. ഏത്തക്കുല 60 മുതല്‍ 70 വരെ കമ്പോള വില നിലനില്ക്കുമ്പോള് വിപണി വഴി ഏത്തക്കുലയ്ക്ക് ലഭിന്നത് 27 മുതല്‍ 38 രൂപ വരെ. മറ്റു പച്ചക്കറികളുടെ വിലയും സമാനമാണ്.
കര്‍ഷക വിപണികളില്‍ നിന്നും പച്ചക്കറി ഉത്പ്പന്നങ്ങള്‍ വാങ്ങുവാന്‍ എത്തുന്നത് നാട്ടിലെ മൊത്ത കച്ചവടക്കാരാണ്. ഇവര്‍ ഒത്തുകൂടി ഇവര്‍ തന്നെ ഒരു വില നിശ്ചയിച്ചു ഉറപ്പിക്കുന്നു. ഈ വിലയില്‍ കൂടുതല്‍ ലേലം വിളിക്കുവാന്‍ മറ്റാരും മുന്നോട്ടു വരുകയില്ല. ഇവര്‍ നിശ്ചയിച്ചു ഉറപ്പിച്ച ആ വിലയ്ക്കു തന്നെ ഉത്പന്നങ്ങള്‍ ഇവര്‍ കൈക്കലാക്കുന്നു.
വില്‍പ്പന നടത്തി ലഭിക്കുന്ന തുകയും വാങ്ങി കര്‍ഷകര്‍ വീട്ടിലേക്ക് കണ്ണീരോടെ പോകേണ്ടി വരുന്നു. ഈ നിലമാറിയില്ലെങ്കില് പച്ചക്കറി കൃഷിയില്‍ നിന്നും കര്‍ഷകര്‍ പിന്മാറും.
വിഷരഹിത പച്ചക്കറികള്‍ക്കായി കൃഷിഭവന് വഴി നടപ്പിലാക്കിയ ജൈവപച്ചക്കറി പദ്ധതി പ്രകാരം കൃഷി ചെയ്ത കര്‍ഷകരാണ് ഇതോടെ കടക്കെണിയിലായത്. കര്‍ഷകന്റെ കണ്ണീര് അവന്റെ കൃഷിഭൂമിയില്‍ വീഴാതിരിക്കുവാന്‍ അടിയന്തരമായി സര്‍ക്കാര്‍ ഏജന്‍സിയായ ഹോര്‍ട്ടികോര്‍പ്പ് വിപണികളില്‍ ഇടപെട്ട് ന്യായവില നല്കി പച്ചക്കറികള്‍ നേരിട്ട് സംഭരിക്കണം.
ഹോര്‍ട്ടികോര്‍പ്പ് വാങ്ങുന്ന പച്ചക്കറികള്‍ ജൈവകൃഷി ചെയ്ത് ഉത്പ്പാദിപ്പിക്കുന്നതാണെന്നാണ് നമ്മുടെ വിശ്വാസം. തമിഴ്നാട്ടില്‍ നിന്നും കൊണ്ടുവന്ന് മൊത്തകച്ചവടം ചെയ്യുന്ന വ്യാപാരികളില്‍ നിന്നും രഹസ്യമായി വന്‍തോതില്‍ ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറി വാങ്ങുന്നതായി നേരിട്ടു ബോധ്യപ്പെട്ട സംഭവം അടുത്ത സമയത്തു നടന്നിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിലെ അടൂരിന് സമീപത്തുള്ള ഒരു ഹോര്‍ട്ടികോര്‍പ്പിന്റെ വാനില്‍ നൂറനാട്ടുള്ള പച്ചക്കറി മൊത്ത കച്ചവട സ്ഥാപനത്തില്‍ നിന്നും പച്ചക്കറി വാനില്‍ കയറ്റി കൊണ്ടിരുന്നപ്പോള്‍ പാലമേല്‍ പഞ്ചായത്ത് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.
ഇന്നും മറ്റു പല സ്ഥലങ്ങളില്‍ നിന്നും രഹസ്യമായി ഇതുപോലുള്ള കമ്മീഷന് വ്യാപാരം നടന്നുകൊണ്ടിരിക്കുന്നു.
അതിനാലാണ് നാട്ടിന്പ്പുറങ്ങളിലുള്ള കര്‍ഷക വിപണികളില്‍ നിന്നും ഇവര്‍ പച്ചക്കറികള്‍ വാങ്ങാന്‍ വരാത്തതെന്നാണ് ഇവിടുത്തെ കര്‍ഷകന്റെ ആക്ഷേപം. കര്‍ഷകന്റെ ഉത്പ്പന്നങ്ങള്‍ക്ക് ന്യായമായ വിലകിട്ടുന്ന തരത്തില്‍ കമ്പോളത്തില്‍ ഇടപെടുവാന്‍ കൃഷിവകുപ്പ് മന്ത്രിതന്നെ ഇടപെടണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: