കോട്ടയം: പോലീസിന്റെ വാഹന പരിശോധനയിലൂടെ ഖജനാവിലെത്തുന്നത് കോടികള്‍. കാലിയായ ഖജനാവ് നിറയ്ക്കാന്‍ വാഹനപരിശോധന സര്‍ക്കാര്‍ മറയാക്കുന്നതായും ആക്ഷേപം. ഓരോ സ്റ്റേഷനും ടാര്‍ജറ്റ് നല്‍കിയിട്ടുണ്ട്. ഇത് തികയ്ക്കാന്‍ നെട്ടോട്ടം തുടങ്ങിയതോടെ കേസിന്റെ എണ്ണവും പിഴയും പത്തിരട്ടിയായി.
ആദ്യം ഹെല്‍മറ്റ് മാത്രമായിരുന്നു പരിശോധന. ഇരുചക്രവാഹന യാത്രികര്‍ ഹെല്‍മറ്റ് ധരിച്ചു തുടങ്ങിയതോടെ പരിശോധന വ്യത്യസ്ത മേഖലകളിലേക്ക് തിരിഞ്ഞു. വാഹനത്തിന് പോലീസ് കൈ കാണിച്ചാല്‍ പിഴ ഉറപ്പെന്ന സ്ഥിതിയായി. പരിശോധനകളില്‍ ഇരുചക്രവാഹനങ്ങള്‍ കുടുങ്ങാതായപ്പോള് പാര്ക്കിങ്ങിലായി പോലീസിന്റെ കണ്ണ്. ഇതും കഴിഞ്ഞതോടെ ബസ്സുകളിലായി പരിശോധന. കാലിയായ ഖജനാവ് നിറയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ക്കുമേല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ശക്തമാണ്.
പോലീസിന്റെ വാഹന പരിശോധന കൂറ്റാകൂറ്റിരുട്ടത്തും, അപകടം പതിയിരിക്കുന്ന കൊടും വളവുകളിലുമാണ് കൂടുതലായും അരങ്ങേറുന്നത്. വാഹന പരിശോധന സംബന്ധിച്ച് മുമ്പ് ഡിജിപി ആയിരുന്ന ജേക്കബ് പൂന്നൂസ് പ്രത്യേക ഉത്തരവ് തന്നെ ഇറക്കിയിരുന്നു. ഒരുസമയത്ത് ഒരു വാഹനം മാത്രം പരിശോധിക്കുക. വാഹനം നിര്‍ത്തിയശേഷം ഡ്രൈവര്‍ ഇറങ്ങിവരാതെ പോലീസുകാര്‍ അങ്ങോട്ടുചെന്നു കടലാസുകള്‍ പരിശോധിക്കുക.
എന്തെങ്കിലും ഗുരുതരമായ നിയമലംഘനം നടന്നെങ്കില്‍ മാത്രം (അറസ്റ്റോ കസ്റ്റഡിയോ വേണമെങ്കില്‍) ഡ്രൈവറെ വിളിച്ചിറക്കുക. ഡ്രൈവര്‍ ഇറങ്ങി വണ്ടിയുടെ രേഖകളുമായി ദൂരെ വാഹനത്തിലുള്ള പോലീസ് ഓഫീസറുടെ അടുക്കലേക്കു പോകാതിരിക്കുക. റോഡില്‍ നടത്തിയ നിയമലംഘനങ്ങളുടെ പേരില്‍ മാത്രം വാഹനം തടഞ്ഞ് പരിശോധിക്കുക(രേഖകള്‍ പരിശോധിക്കാന്‍ വേണ്ടി മാത്രം വണ്ടിതടയുകയും തുടര്‍ന്നു നടപടിയെടുക്കാനും പാടില്ലെന്നു സാരം). ഹെല്‍മെറ്റ് ധരിക്കാത്തവരെ ബോധവത്കരിക്കുക. ഇവരെ പിന്തുടര്ന്നു പിടികൂടാതിരിക്കുക എന്നീ നിര്‍ദേശങ്ങളായിരുന്ന ജേക്കബ് പുന്നൂസ് ഇറക്കിയത്.
മാത്രവുമല്ല, വാഹനം പരിശോധിക്കാന്‍ പരമ്പരാഗതമായ രീതി ഉപേക്ഷിച്ച് ഡിജിറ്റല്‍ സങ്കേതിക വിദ്യകള്‍ ഉപയോഗിക്കാനും അദ്ദേഹം ഉത്തരവിട്ടിരുന്നു. ക്യാമറ, സ്പീഡ് റഡാര്‍, ആല്‍ക്കോമീറ്റര്‍ എന്നിവയുടെ ഉപയോഗം ശക്തമാക്കണമെന്നായിരുന്നു ആവശ്യം. ഇതോടെ പോലീസ് ആകപ്പാടെ മാറുമെന്നും ജനകീയമുഖം കൈവരിക്കുമെന്നൊക്കെ പ്രതീക്ഷിച്ചെങ്കിലും ഒന്നുമുണ്ടായില്ല. വാഹനമോടിച്ചുവരുന്നവരെ കുറ്റവാളികളെന്നപോലെ കൈകാര്യം ചെയ്യുന്ന പയഴയരീതി വര്‍ധിതവീര്യത്തോടെ തുടരുകയാണ് ഇപ്പോഴും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: