കൊച്ചി: ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഭാരതത്തിലേയ്ക്കുള്ള നിക്ഷേപത്തിന്റെ 38.7 ശതമാനവും യുഎഇയില്‍നിന്നാണെന്ന് ദോഹ ബാങ്ക് സിഇഓ ഡോ. ആര്. സീതാരാമന്. സൗദി അറേബ്യയാണ് രണ്ടാം സ്ഥാനത്ത് 28.2. ദോഹ ബാങ്ക് കൊച്ചി ശാഖ ഉദ്ഘാടനത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് യുഎഇയും ഭാരതവും ചേര്‍ന്ന് 75 ബില്ല്യണ്‍ ഡോളറിന്റെ ഫണ്ട് രൂപീകരിക്കാനുള്ള പദ്ധതി നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടണ് യൂറേപ്യന്‍ യൂണിയനില്‍നിന്നും പുറത്തുപോയ സാഹചര്യത്തില്‍ ആഗോള വളര്‍ച്ച നിരക്ക് 3.1 ശതമാനമായി കുറഞ്ഞിട്ടുണ്ട്. വികസിത രാജ്യങ്ങളുടെ 1.8 ശതമാനവും വികസ്വര രാജ്യങ്ങളുടേത് 4.1 ശതമാനവുമാണ് വളര്‍ച്ചാ നിരക്ക്.
ആഗോള സാമ്പദ് ഘടന നിരവധി പ്രതിസന്ധികളെ നേരിടുന്ന ഈസമയത്ത് ഭാരതത്തിന്റെ വിദേശ നിക്ഷേപം 55 ബില്ല്യണ്‍ ഡോളാറായി വര്‍ദ്ധിച്ചതായും അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥ 7.4 ശതമാനമായി വളരുമെന്നാണ് പ്രതീക്ഷ.
എണ്ണ വില കുറഞ്ഞത് അകൗണ്ട് കമ്മിയിലും സാമ്പത്തിക കമ്മിയിലും ഭാരതത്തിന്മേലുള്ള സമ്മര്‍ദ്ദം കുറച്ചിട്ടുണ്ട്. ചരക്ക് സേവന നികുതി (ജിഎസ്ടി) ഭാരതത്തിന് കൂടുതല്‍ കരത്തേകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ സംഭാവന വളരെ വലുതാണ്. ഐടി മേഖലയും സാമ്പത്തിക വളര്‍ച്ചയില്‍ കരുത്തേകുമെന്ന് സീതാരാമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: