ആലപ്പുഴ: മുഖ്യമന്ത്രിക്ക് പരാതി എഴുതിവച്ച് ആത്മഹത്യ ചെയ്ത സിപിഎം പ്രവര്ത്തകന് കാര്‍ത്തികപ്പള്ളി നിതിന്‍ ഭവനില്‍ കൃഷ്ണകുമാറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മരണമടഞ്ഞ കൃഷ്ണകുമാറിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഈ ആവശ്യമുന്നയിച്ചത്. സിപിഎം സര്‍ക്കാരിന്റെ സെല്‍ഭരണത്തില്‍ സ്വന്തം അണികള്‍ പോലും ആത്മഹത്യചെയ്യുന്ന ഭീകരമായ അവസ്ഥയാണ് കേരളത്തില്‍ സംജാതമായിരിക്കുന്നത്.
സ്വന്തം മരുമകളെ അപമാനിച്ചയാള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ കൃഷ്ണകുമാറിനെ അപമാനിച്ച് തിരിച്ചയച്ചെന്നുമാത്രമല്ല, തൃക്കുന്നപ്പുഴ സ്റ്റേഷനിലെ എഎസ്ഐ സ്ഥലത്തെത്തി കൃഷ്ണകുമാറിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പോലും സംരക്ഷണം നല്കാന് കഴിയാത്ത തലത്തിലേക്ക് സിപിഎം ഭരണം അധഃപതിച്ചിരിക്കുകയാണ്. ഭരണം നൂറുദിവസം പിന്നിടുമ്പോള്‍ നൂറു കുടുംബങ്ങളെയെങ്കിലും അനാഥരക്കാമെന്ന് സിപിഎം തിരുമാനിച്ചിട്ടുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: