എം.എ ബേബിയുടെ ക്രിസ്ത്യന്‍ പന്തിഭോജനത്തെപ്പറ്റി രസകരമായി വായിച്ചുപോകവേ, (ജന്മഭൂമി, ആഗസ്റ്റ് 20) പരുമല തിരുമേനിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗമെത്തിയപ്പോള്‍ ആകാംക്ഷ വാനോളം ഉയര്‍ന്നു. കടമറ്റത്ത് കത്തനാരുടെയും തോമാശ്ലീഹായുടെയും കള്ളക്കഥ ഇപ്പോള്‍ പൊളിച്ചടുക്കപ്പെടുമെന്നു കരുതി ത്രില്ലടിച്ചു തുടങ്ങിയപ്പോഴേക്കും വായനക്കാരെ നിരാശയുടെ പടുകുഴിയിലാഴ്ത്തി മനഃപൂര്‍വ്വമെന്നോണം സ്ലീവാദാസ സമൂഹത്തില്‍ ലേഖനം അവസാനിപ്പിച്ചു. ഒരു ചുവടുകൂടി മുന്നോട്ടു വച്ചിരുന്നെങ്കിലോ? കാവിരുദ്രാക്ഷം കെട്ടി, ശബരിമല തീര്‍ത്ഥാടകരെ അനുകരിച്ചു നടക്കുന്ന മലയാറ്റൂര്‍ സഞ്ചാരികള്‍ക്കും കത്തനാര് സീരിയലുകാരനുമൊക്കെ നോവിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍ പിടികിട്ടിയേനെ.
പമ്പാനദി എരമല്ലിക്കര എന്ന സ്ഥലത്തുവച്ച് രണ്ടായി പിരിഞ്ഞു കുറേ ദൂരം ഒഴുകിയശേഷം വീണ്ടും ഒന്നിക്കുന്നതിന് ഇടയ്ക്കുള്ള ദ്വീപാണ് പരുമല. 1895 വരെ പൂര്‍ണ്ണമായും പനയന്നാര്‍കാവ് ക്ഷേത്രത്തിന്റെ വകയായിരുന്ന പരുമലയില്‍ മികച്ച ഗൃഹപാഠം നടത്തിയ ശേഷമാണ് കടമറ്റത്തു കത്തനാരുടെയും യക്ഷിയുടെയും കള്ളക്കഥ അന്നത്തെ അതിബുദ്ധിമാന്മാരായ െ്രെകസ്തവര്‍ തട്ടിക്കൂട്ടിയത്. പ്രചോദനമായതാവട്ടെ തോമായുടെ തട്ടിപ്പുകഥയുടെ താത്ക്കാലിക വിജയവും. വേണാട്, കായംകുളം, അമ്പലപ്പുഴ നാട്ടുരാജാക്കന്മാരുടെ ഉപജാപങ്ങളും ഏറ്റുമുട്ടലുകളും ഏറെ കണ്ട പരുമല പണ്ട് ധീവരരുടെ ശക്തികേന്ദ്രമായിരുന്നു. പമ്പയിലും സഹോദര നദിയായ മണിമലയിലും ഉള്‍നാടന്‍ മത്സ്യബന്ധനവുമായി ജീവിച്ചിരുന്ന അവര്‍ ഭഗവതിയുടെ പരമഭക്തരായതിനാല് ദേവിയുടെ വാത്സല്യഭാജനങ്ങളായ മത്സ്യങ്ങള്‍ കളിച്ചുപുളയ്ക്കുന്ന അമ്പലക്കടവിന്റെ കിലോമീറ്ററുകള്‍ മാറിയേ പണ്ടുകാലത്ത് മീന്‍ പിടിക്കുമായിരുന്നുള്ളു.
ചെങ്ങന്നൂര്‍, വെണ്‍പാല, ഇരുവെള്ളിപ്ര, തലവടി, വട്ടടി, കോച്ചാരിമുക്കം തുടങ്ങിയ സമീപ ദേശങ്ങളില്‍നിന്ന് മീന്‍ പിടിക്കാന്‍ എത്തുമായിരുന്ന ധീവരരും അന്ന് ‘അമ്മയുടെ മക്കളെ’ ഒഴിവാക്കുന്നതില്‍ നിഷ്കര്‍ഷ പുലര്‍ത്തിപ്പോന്നു; എന്നാല്‍ സ്ലീവാദാസ സമൂഹം സൃഷ്ടിക്കപ്പെടുകയും വേദവ്യാസ പാരമ്പര്യം ബെല്‍സേദാക്കാരന്‍ ശീമോന് പത്രോസ് തട്ടിയെടുക്കുകയും ചെയ്തതോടെ കഥ മാറി. ഇറക്കുമതി ദൈവങ്ങള്‍ക്ക് ദേവിയേക്കാള്‍ ശക്തിയുണ്ടെന്നും, അവര്‍ക്ക് ‘മെഴുകുതിരി കത്തിച്ചാല്‍’ പനയന്നാര്‍ കാവിലമ്മ ചലിക്കില്ലെന്നുമൊക്കെ ആസൂത്രിതമായി പ്രചരിപ്പിക്കപ്പെട്ടതോടെ ആര്‍ക്കും എവിടെനിന്നും എപ്പോള്‍ വേണമെങ്കിലും മീന്‍ പിടിക്കാമെന്നായി. ചൂണ്ടക്കാരെയും വലക്കാരെയും ഭയപ്പെടാതെ അമ്പലക്കടവില്‍ കൊല്ലങ്ങളോളം വിഹരിക്കാന്‍ കഴിഞ്ഞതിനാല്‍ തിന്നു മുറ്റി ‘കാലന്വാള’ എന്ന പേരുവീണ കൂറ്റന്‍ വാളമത്സ്യങ്ങള്‍ കണ്ണടച്ചു തുറക്കുന്ന നേരത്തിനുള്ളില്‍ ചിലരുടെ അടുപ്പത്ത് കയറിയ കഥ കാരണവന്മാര് പറഞ്ഞ് ഞങ്ങളൊക്കെ ബാല്യത്തില്‍ എത്രയോ തവണ കേട്ടിരിക്കുന്നു. ഇന്ന് പരുമലയില്‍ വിരലിലെണ്ണാന്‍ മാത്രം ധീവര കുടുംബങ്ങള്‍ അവശേഷിക്കുന്നുണ്ടെന്നാണ് അറിവ്.
പരുമലയുടെ ചരിത്രം പഠിക്കുന്നവര്‍ക്ക് ‘പത്തില്ലം പോറ്റിമാര്’ എന്നറിയപ്പെടുന്ന അഴിയിടത്തു മഠം, ഇളയിടത്തു മഠം, ഇളമണ്‍ മഠം, ചോളമണ്‍ മഠം, പെരിങ്ങിളയേടത്തു മഠം, കയിനിക്കര മഠം, മൂവിടത്ത് മേച്ചേരി മഠം, കുറിച്ചി മേച്ചേരി മഠം, ഏറത്ത് മേച്ചേരി മഠം, മഠത്തിലേക്കോത്ത് മഠം എന്നീ പത്ത് നമ്പൂതിരി കുടുംബങ്ങളെ ഒരിക്കലും ഒഴിവാക്കാനാവില്ല. വി.വി. രാമന്റെ ലേഖനത്തില്‍ സൂചിപ്പിച്ച പാലക്കുന്നത്തു മെത്രാനെപ്പറ്റി ജോര്‍ജ് വര്‍ഗ്ഗീസ് പവ്വത്തിക്കുന്നേല്‍ എഴുതിയ ‘പാലക്കുന്നത്തു മാത്യൂസ് മാര്‍ അത്താനാസ്യോസ് ഒരു പഠനം’ എന്ന ഗ്രന്ഥത്തിന്റെ പേജ് 22ലെ രണ്ടാം ഖണ്ഡികയിലടക്കം നിരവധി പഴയകാല ക്രൈസ്തവ കൃതികളില്‍ പത്തില്ലം പോറ്റിമാരെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്.
ചെങ്ങന്നൂര്‍, പരുമല, പെരുന്ന, നിരണം, മാന്നാര്‍, മുട്ടാര്‍ തുടങ്ങി അറുപതോളം ഗ്രാമങ്ങള്‍ അടങ്ങിയ തിരുവല്ലാ ദേശം 1747 വരെ തിരുവല്ലഭ ക്ഷേത്രത്തിന്റെ വകയായിരുന്നു. അക്കാലത്ത് അമ്പലത്തിന്റെ മുഖ്യ കാര്യദര്‍ശികളായിരുന്നു ശക്തരായ പത്തില്ലം പോറ്റിമാര്. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് തിരുവല്ല കീഴടക്കിയതോടെ 1747ല്‍ ക്ഷേത്രവും അതിന്റെ കീഴിലുള്ള ഗ്രാമങ്ങളും, ഉപഗ്രാമങ്ങളും, പ്രതിവര്‍ഷം മൂന്നര ലക്ഷം പറ പാട്ടനെല്ല് കിട്ടുന്ന പാടശേഖരങ്ങളും തിരുവിതാംകൂര്‍ രാജകൊട്ടാരത്തിനു വിട്ടുകൊടുത്ത് ചുമതല ഒഴിഞ്ഞ പത്തില്ലം പോറ്റിമാര് ‘കഥാവശേഷരായതോടെ’ ആണ് പരുമലയിലടക്കം മധ്യതിരുവിതാംകൂറില്‍ വിദേശ മതങ്ങള്‍ പിടിമുറുക്കിയത്.
തോമാശ്ലീഹായുടെയും കടമറ്റത്തു കത്തനാരുടെയും കള്ളക്കഥ സൃഷ്ടിക്കപ്പെട്ടത് പരുമലയിലായിരുന്നു. ഇന്നത്തെ അര്‍ത്തുങ്കല്‍ വെളുത്തച്ചന് കഥയുടെ അണിയറ ശില്പികളെപ്പോലെ, ആ കഥകള്‍ സൃഷ്ടിച്ചവര്‍ക്കും ചില നിക്ഷിപ്ത താത്പര്യങ്ങള്‍ ഉണ്ടായിരുന്നു; അവരതു നേടിയെടുക്കുകയും ചെയ്തു. സ്ലീവാദാസ സമൂഹം മലങ്കര സഭ അഴിച്ചുവിട്ട കൊടുങ്കാറ്റായിരുന്നു. അവര്‍ക്കൊപ്പം സിഎംഎസ്, ബ്രദറണ്‍, മാര്‍ത്തോമ്മാ, കത്തോലിക്കാ, സാല്‍വേഷന്‍ ആര്‍മി (പിന്നാലെ പെന്തക്കോസ്ത്, ബിലീവേഴ്സ് ചര്‍ച്ച് എന്നിവരും) തുടങ്ങിയവരും കൂടി ചേര്‍ന്നതോടെ അതൊരു സര്‍വ്വ സംഹാരിയായ ചുഴലിക്കൊടുങ്കാറ്റായി. ആ ക്രൈസ്തവ പ്രചണ്ഡവാതത്തില്‍ പൂര്‍ണ്ണമായും കുലനാശം സംഭവിക്കാതെ ഈഴവ, ധീവര, പുലയ വംശങ്ങള്‍ ഇന്നും മധ്യതിരുവിതാംകൂറില്‍ അവശേഷിക്കുന്നത് തിരുവല്ലയുടെ നാഥനായ തിരുവല്ലഭന്‍ സാക്ഷാല്‍ ശ്രീ വൈകുണ്ഠേശ്വരന്റെ അനുഗ്രഹം തന്നെ; എങ്കിലും ആദ്യചേരസാമ്രാജ്യകാലം മുതല്‍ ആറായിരത്തോളം കൊല്ലം തിരുവല്ലാ ദേശത്തിന്റെ ഉടമസ്ഥനായി വാണ ഭഗവാന് ശ്രീനാരായണന് തിരുവല്ലയില്‍ ഇന്നുള്ളത് വെറും എട്ടര ഏക്കര്‍ മണ്ണ്; എന്നാല്‍ സായ്പിന്റെ പൊക്കണത്തില്‍ തൂങ്ങി വന്ന വിദേശ ദൈവങ്ങള്‍ക്കോ? അന്വേഷിച്ചു നോക്കുക.
എം.എ ബേബിയുടെ പന്തിഭോജന തന്ത്രങ്ങളെപ്പറ്റി ഒന്നും പറയുന്നില്ല. ഞാനും താടിമുടികള്‍ നരച്ച വൃദ്ധനാണ്; പക്ഷേ പുതിയ തലമുറയ്ക്കു ശരികള്‍ മാത്രം ചൂണ്ടിക്കാട്ടാനുമുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ് എന്റെ ജരാനരകളെന്നു ഞാന്‍ കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: