കൊച്ചി: അട്ടപ്പാടിയിലെ വനവാസികള്‍ക്കുള്ള കേന്ദ്ര ഫണ്ടുകള്‍ ദുരുപയോഗം ചെയ്തതില്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ അന്വേഷണം തുടങ്ങി. വിവിധ വകുപ്പുകളിലെ പത്തുവര്‍ഷത്തെ അഴിമതിയാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിര്‍ദേശ പ്രകാരം എറണാകുളം സെന്‍ട്രല്‍ റേഞ്ച് എസ്പി നാരായണന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി ഫിറോസ് എം. ഷെഫീഖാണ് ത്വരിതാന്വേഷണം നടത്തുന്നത്.
വകുപ്പുകളുടെ മൂന്നു വീതം പദ്ധതികളുടെ പത്തുവര്‍ഷത്തെ ഓഡിറ്റിങ്ങാകും നടത്തുക. 190 ഊരുകളിലെ മൂന്ന് വനവാസി വിഭാഗങ്ങളുടെ ക്ഷേമത്തിന് 28 വകുപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വനവാസി വിഭാഗങ്ങള്‍ക്ക് ഇവയില്‍ നിന്ന് എന്തെല്ലാം സഹായങ്ങള്‍ ലഭിച്ചു, ഓരോ വകുപ്പും ക്ഷേമ പ്രവര്‍ത്തനത്തിന് എത്ര പദ്ധതികളില്‍ എത്രതുക വിനിയോഗിച്ചു, എത്രം പ്രയോജനം ലഭിച്ചു, ഫണ്ടില്‍ എത്ര ചോര്‍ച്ചയുണ്ടായി, എത്ര അപഹരിച്ചു തുടങ്ങിയവ അന്വേഷിക്കും.
അട്ടപ്പാടി ബ്ലോക്കില്‍ 1998ന് ശേഷം വിജിലന്‍സ് 35 അന്വേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ അന്വേഷണ സംഘം പരിശോധിക്കും. ഒരു കുടുംബത്തിന് ആയിരം രൂപയുടെ ആനുകൂല്യം ലഭിക്കണമെങ്കില്‍ ഖജനാവില്‍ നിന്ന് 2500 രൂപ ചെലവാക്കണം എന്നാണ് വിലയിരുത്തല്‍. 50 കിലോ അരിയുണ്ടെങ്കില്‍ 250 പേര്‍ക്കുള്ള ഭക്ഷണമുണ്ടാകും. എന്നാല്‍ അട്ടപ്പാടിയില്‍ 50 കിലോ അരികൊണ്ട് 100 പേര്‍ക്ക് മാത്രമേ ഭക്ഷണം കൊടുക്കാന്‍ കഴിയുന്നുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: