ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജാശുപത്രി പരിസരം തെരുവു നായ്ക്കളുടെ വിഹാരകേന്ദ്രമായി. അത്യാഹിത വിഭാഗം, നേഴ്സിങ് ഹോസ്റ്റല്‍, വാര്‍ഡുകളിലേക്കു പ്രവേശിക്കുന്ന മുഖ്യ കവാടം എന്നിവിടങ്ങളെല്ലാം നായകള്‍ കയ്യടക്കിക്കഴിഞ്ഞു. ആശുപത്രിയിലെത്തുന്ന രോഗികള്‍ കൂട്ടിരിപ്പുകാര്‍, സന്ദര്‍ശകര്‍, മെഡിക്കല്‍-നേഴ്സിങ് വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍ എന്നിവരെല്ലാം ഇതുമൂലം ഭയപ്പാടോടെയാണ് കഴിയുന്നത്. നേഴ്സിങ് ഹോസ്റ്റലിനു മുന്നിലാണ് ഇവ കൂട്ടത്തോടെ വിഹരിക്കുന്നത്. രാത്രി ഡ്യൂട്ടിക്കായി ആശുപത്രിയിലേക്കും തിരികെ ഹോസ്റ്റലിലേക്കും പോകേണ്ടിവരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളും നേഴ്സിങ് വിദ്യാര്‍ത്ഥികളും ഇവയുടെ ശല്യംമൂലം ഭയാശങ്കയോടെയാണ് യാത്രചെയ്യുന്നത്. പലപ്പോഴും ഇവയുടെ ആക്രമണത്തില്‍നിന്നും രക്ഷപ്പെടുന്നത് ഭാഗ്യംകൊണ്ടു മാത്രമാണ്.
ജൈവമാലിന്യം ഉള്‍പ്പെടെ ആശുപത്രി മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്ക്കരിക്കാതെ കൂട്ടിയിടുന്നത് നായകള്‍ക്ക് വളരാന്‍ സഹായകമാകുന്നു. മാലിന്യകൂമ്പാരങ്ങളില്നിന്നും ഭക്ഷണം തേടിയെത്തുന്നവയാണ് ഈ നായ്ക്കൂട്ടം. മരുന്നിനും മറ്റു പരിശോധനകള്‍ക്കുമായി ജനങ്ങള്‍ക്കു വഴിനടക്കാനും നായ്ശല്യം മൂലം കഴിയുന്നില്ല. ഇവയുടെ കടിയേല്‍ക്കാതെ ജനങ്ങള്‍ ഓടിമാറുകയാണ്.
തെരുവു നായ്ക്കള്‍ക്കെതിരെ നടപടി എടുക്കേണ്ട ആര്‍പ്പൂക്കര പഞ്ചായത്തും കോട്ടയം നഗരസഭയും ഇതൊന്നും ശ്രദ്ധിക്കുന്നതേയില്ല. തെരുവു നായ്ക്കളുടെ ആക്രമണത്തില്‍നിന്നും മെഡിക്കല്‍ കോളേജാശുപത്രിയെ സംരക്ഷിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: