വിഴിഞ്ഞം: കല്ലിയൂര്‍ പഞ്ചായത്തില്‍ നെല്‍പ്പാടങ്ങളും വെള്ളായണി കായല്‍ കൈയ്യേറ്റവും വ്യാപകമാകുന്നതില്‍ പ്രതിഷേധിച്ച് കര്‍ഷകമോര്‍ച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തി. വെള്ളായണി ക്ഷേത്രപരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് മാങ്കിളിക്കര പാടത്ത് സമാപിച്ചു. കര്‍ഷക മോര്‍ച്ചാ ജില്ലാ പ്രസിഡന്റ് ജി.പി. ശ്രീകുമാര്‍ അധ്യക്ഷനായിരുന്ന പ്രതിഷേധ ധര്‍ണ്ണ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു. വെള്ളായണി കായലിന് സമീപപ്രദേശത്തുള്ള പാടശേഖരം സംരക്ഷിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന്
ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു. നൂറ് കണക്കിന് ഹെക്ടര്‍ വരുന്ന പാടശേഖരം സംരക്ഷിക്കുന്നതില്‍ സംശയാസ്പദമായ നിസംഗതയാണ് അധികാരികള്‍ കാണിക്കുന്നത്.
സംസ്ഥാന ഭരണത്തിന്റെ സ്വാധീനത്തിന്റെ മറവില്‍ മുന്‍ എംഎല്‍എയായ ശിവന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള പ്രമുഖ നേതാക്കളാണ് കൈയ്യേറ്റത്തിന് മൗനാനുവാദം കൊടുക്കുന്നത്. ഇതില്‍ വലിയ സാമ്പത്തിക അഴിമതി ഉള്ളതായും സംശയിക്കേണ്ടിയിരിക്കുന്നു. റവന്യൂ വകുപ്പ് ഉള്‍പ്പെടെയുള്ളവര്‍ കയ്യേറ്റത്തെയും നിലം നികത്തലിനേയും സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ശക്തമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ഉണ്ടാകുമെന്നും ജീവന് കളഞ്ഞും വെള്ളായണി കായലും പാടശേഖരവും സംരക്ഷിക്കുന്നതിന് ഏതറ്റം വരെയും പോകുമെന്നും അഡ്വ.സുരേഷ് കൂട്ടിച്ചേര്‍ത്തു.
കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. അനില്‍, കല്ലിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജയലക്ഷ്മി, വൈസ് പ്രസിഡന്റ് എസ്. കുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ലതാകുമാരി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കല്ലിയൂര്‍ പത്മകുമാര്‍, ജനപ്രതിനിധികളായ മനോജ് കെ. നായര്‍, രാജലക്ഷ്മി, കര്‍ഷകമോര്‍ച്ചാ നേതാക്കളായ വിജയകുമാര്‍, തിരുപുറം ബിജു, അരുണ്‍ദേവ്, ശങ്കര്‍, വിനുകുമാര്‍, സദാശിവന്, കുടുംബന്നൂര്‍ ശ്രീകുമാര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: