പേട്ട: പൗണ്ട്കടവില്‍ പ്രദേശത്തെ ക്ലബ്ബിന്റെ മറവില്‍ സിപിഎം പൊതു ഭൂമി കയ്യേറുന്നതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടും നടപടിയില്ല. ജുമാ മസ്ജിത്തിന് സമീപമുളള 15 ഏക്കറോളം വരുന്ന ഭൂമിയില്‍പ്പെട്ട 10 സെന്റോളമാണ് ഷട്ടില്‍ ബാറ്റമിന്റണ് കളിസ്ഥലമെന്ന നിലയില്‍ കയ്യേറാനുളള നീക്കം നടത്തുന്നത്. ബന്ധപ്പെട്ട അധികൃതര്‍ക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും കയ്യേറ്റത്തിനെതിരെ നടപടിയുണ്ടായിട്ടില്ല. വിഎസ് ഭരണകാലത്ത് പതിനഞ്ച് ഏക്കറോളം വരുന്ന സ്ഥലം അതിര്‍ത്തി തിരിച്ച് ഗ്രൗണ്ടെന്ന വിധത്തില്‍ വേലികെട്ടി കയ്യടക്കാനുളള ശ്രമം ഇസ്ലാമിക സംഘങ്ങള്‍ നടത്തിയിരുന്നു. ഇതിനെതിരെ പ്രാദേശിക പ്രതിഷേധം വന്നതോടെ അന്നത്തെ റവന്യൂ അധികൃതര്‍ വസ്തുവിന്മേല് വ്യക്തമായ അവകാശികളില്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാരിലേയ്ക്ക് കണ്ടെത്തുകയായിരുന്നു.
ഇതേതുടര്‍ന്നാണ് ക്ലബ്ബ് രൂപീകരിച്ച് ഷഡില്‍ ബാറ്റമിന്റണ് കളി സ്ഥലമെന്ന രീതിയില്‍ കയ്യേറ്റം നടത്തിയിരിക്കുന്നത്. അതേസമയം ഇടത് വലത് മുന്നണികളുടെ കൂട്ടായ്മ തന്നെ കയ്യേറ്റക്കാര്‍ക്ക് പിന്നിലുണ്ടെന്നാണ് പറയുന്നത്. യുഡിഎഫ് മേല്‍ക്കോയ്മയുളള ഇവിടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് നടന്ന വോട്ട് മറിക്കല്‍ പോലും ഗ്രൗണ്ടിനെ ലക്ഷ്യം വെച്ചായിരുന്നു. കയ്യേറ്റഭൂമിയ്ക്ക് സമീപം വെച്ചിരുന്ന പളളിവക കൊടിമരം പോലും എല്‍ഡിഎഫുമായുളള ധാരണയുടെ പുറത്ത് വീണ്ടും പുനഃസ്ഥാപിക്കുകയാണുണ്ടായത്. ഗ്രൗണ്ട് അനുവദിച്ചുകിട്ടണമെന്ന ആവശ്യം ചിലര്‍ മന്ത്രി കടകംപളളി സുരേന്ദ്രന്റെയടുത്ത് ഉന്നയിച്ചിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: