കൊല്ലം: നായ്ക്കളുടെ വന്ധ്യംകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ സാമ്പത്തികവര്‍ഷം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച രണ്ട് കോടി രൂപയില്‍ ജില്ലയില്‍ ചെലവാക്കിയത് 16 ലക്ഷം രൂപ മാത്രം. ബാക്കി തുക വകമാറ്റി ചെലവഴിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളോടും വന്ധ്യംകരണ പ്രവര്‍ത്തനത്തിന്റെ പ്രൊജക്ട് സമര്‍പ്പിക്കാന്‍ ജില്ലാ പഞ്ചായത്ത് നിര്‍ദ്ദേശിച്ചെങ്കിലും പദ്ധതി നടപ്പിലാക്കിയത് മൂന്ന് പഞ്ചായത്തുകളില്‍ മാത്രം. നെടുമ്പന, തഴവ, കല്ലുവാതുക്കല്‍ പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കിയത്. ഇതും നടപ്പാക്കിയിരിക്കുന്നത് സ്പെഷ്യല്‍ പ്രൊജക്ട് വച്ചാണ്. ബാക്കി 67 പഞ്ചായത്തുകളില്‍ പദ്ധതി നടന്നില്ല. ജില്ലയില്‍ ആകെ 2729 പട്ടികളെ വന്ധ്യംകരണം ചെയ്തിട്ടുണ്ട്. കോര്പ്പറേഷന് പരിധിയില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം ആയിരം പട്ടികളെ വന്ധ്യംകരണം ചെയ്തു. മൂന്ന് മാസം കൊണ്ടാണ് ഇത് നടപ്പിലാക്കിയത്. ഇതില്‍ നെടുമ്പന പഞ്ചായത്തില്‍ രണ്ട് തവണ പദ്ധതി നടപ്പിലാക്കി. കല്ലുവാതുക്കലില്‍ നൂറോളം നായ്ക്കളെ വന്ധ്യംകരണം ചെയ്തു. തഴവയില്‍ ഇരുനൂറും നായ്ക്കളെ വന്ധ്യംകരണം ചെയ്യാന്‍ രണ്ട് ലക്ഷം രൂപയാണ് ചെലവായത്. ഒരു നായയ്ക്ക് ആയിരം രൂപയാണ് കണക്ക്. ശേഷിക്കുന്ന തുക സംബന്ധിച്ച വിവരങ്ങള്‍ അറിയില്ലെന്നാണ് ജില്ലാ വെറ്ററിനറി ഓഫീസ് വൃത്തങ്ങള്‍ പറയുന്നത്.
പദ്ധതി നടപ്പിലാക്കിയിരുന്നുവെങ്കില്‍
നായ്ക്കളുടെ വന്ധ്യംകരണ പദ്ധതി ജില്ലയില്‍ മുഴുവന്‍ നടപ്പാക്കിയിരുന്നുവെങ്കില്‍ നായശല്യം കുറയ്ക്കാമായിരുന്നു എന്ന് വെറ്ററിനറി അധികൃതര്‍ പറയുന്നത്. തങ്ങള്‍ ഇതിനെല്ലാം തയാറാണ്. ഏഴ് ഡോക്ടര്‍മാര്‍ അടങ്ങുന്ന ഇരുപതംഗ ടീമാണ് സജ്ജമായുള്ളത്. നായ്ക്കളെ പിടിക്കുന്നതിന് പരിശീലനം ലഭിച്ചവരായി ജില്ലയില്‍ അഞ്ചുപേരാണുള്ളത്. പത്ത് പേര് പരിശീലനത്തിന് പോയെങ്കിലും അഞ്ചുപേര്‍ മാത്രമാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. ടീമില്‍ ഇപ്പോള്‍ മൂന്ന് പേരാണുള്ളത്. പഞ്ചായത്തുകള്‍ മുന്‍കൈ എടുത്താല്‍ വന്ധ്യംകരണ പ്രവര്‍ത്തനത്തിന് ഒരു തടസവും കൂടാതെ ഇറങ്ങാമെന്നും ഇവര്‍ പറയുന്നു.
ഇറച്ചിവെട്ട് കേന്ദ്രങ്ങള്‍ നിര്‍ത്തണം
ഈയിടെയാണ് തെരുവ്നായ്ക്കള്‍ കൂടുതല്‍ അക്രമാസക്തരായി കാണുന്നത്. അതിനുള്ള മുഖ്യകാരണം ദിനംപ്രതി കുന്നുകൂടുന്ന മാലിന്യങ്ങള്‍ തന്നെ. പൊതുനിരത്തില്‍ ജനങ്ങള്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങളാണ് തെരുവ് നായകള്‍ ഭക്ഷണമാകുന്നത്. നഗരത്തിലേയും ഗ്രാമത്തിലേയും ഇറച്ചിവെട്ട് കേന്ദ്രങ്ങളാണ് അക്രമകാരികളായ നായ്ക്കളെ സൃഷ്ടിക്കുന്നതെന്നാണ് വെറ്ററിനറി ഡോക്ടര്‍മാര്‍ പറയുന്നത്. ഇറച്ചി അവശിഷ്ടങ്ങള്‍ ഭക്ഷണമാക്കുന്ന നായ്ക്കള്‍ എന്നും അപകടകാരികള്‍ തന്നെയാണ്. പച്ചമാംസത്തിന്റെ രുചി പറ്റുന്നവയെ സൂക്ഷിച്ചേ പറ്റു. മാര്‍ക്കറ്റുകളുടെയും ഇറച്ചിവെട്ട് കേന്ദ്രങ്ങളുടെയും സമീപത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുന്നവ ഏതു നിമിഷവും മനുഷ്യനെ അക്രമിച്ചേക്കാമെന്നും ഇവര്‍ മുന്നറിയിപ്പ് നല്കുന്നു. സ്കൂള്‍-കോളേജ്, ജനവാസമേഖല എന്നിവിടങ്ങളില്‍ നടക്കുന്ന ഇറച്ചിവെട്ട് നിര്‍ത്തലാക്കണമെന്ന ആവശ്യവും ശക്തമാണ്.
മനുഷ്യമനസ് മുന്‍കൂട്ടി അറിയാം…
തന്റെ മുന്നിലേക്ക് നടന്നുവരുന്ന മനുഷ്യന്റെ മനസ് അളക്കാന്‍ നായ്ക്കള്‍ക്ക് സാധിക്കുമെന്ന് മൃഗസംരക്ഷണവുമായി ബന്ധമുള്ളവര്‍ സൂചിപ്പിക്കുന്നു. മീറ്ററുകള്‍ക്ക് അകലെ വച്ചുതന്നെ മണം പിടിക്കുന്ന നായ്ക്കള്‍ക്ക് വരുന്നയാള്‍ ധൈര്യശാലിയാണോയെന്ന് പോലും മനസിലാക്കാനാകുമത്രേ. അതിനാലാണ് നായ്ക്കളെ കണ്ട് ഓടരുതെന്ന് പറയുന്നത്. ഓടിയാല്‍ അത് പിന്നാലെയെത്തി കടിച്ചിരിക്കുമെന്നും ഇവര്‍ പറയുന്നു. ഒരു പ്രദേശത്ത് കൂടി പോകുന്ന സ്ഥിരം ആളുകളെ ഇവയ്ക്ക് അറിയാന്‍ സാധിക്കും. പുതിയ ഒരാള്‍ കടന്നുവന്നാല്‍ ഇവ തീര്‍ച്ചയായും അയാളെ നിരീക്ഷിക്കുമെന്നും അക്രമിക്കാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ പറയുന്നു.
നായ കുറഞ്ഞാലും പ്രശ്നം തന്നെ
നായ്ക്കളെ മുഴുവന്‍ കൊന്നൊടുക്കിയാലും പ്രശ്നം തീരില്ലെന്നാണ് ഒരു വിഭാഗം വെറ്ററിനറി ഡോക്ടര്‍മാര്‍ പറയുന്നത്. ദിനംപ്രതി മാലിന്യങ്ങള്‍ സമൂഹത്തില്‍ കുന്നുകൂടുകയാണ്. ഇവ തിന്നാന്‍ നായ്ക്കള്‍ ഇല്ലായെങ്കില്‍ അതിന് ബദലായി എലിയും മറ്റ് പ്രാണിവര്‍ഗ്ഗങ്ങളും പെരുകും. ഇത് മൂലം മാറാരോഗങ്ങള്‍ മനുഷ്യനിലേക്ക് പടര്‍ന്നുപിടിക്കും. കിഴക്കന്‍ മേഖലയില്‍ നായ്ക്കള്‍ കുറഞ്ഞാല്‍ ചെന്നായ്ക്കള്‍ കാടുവിട്ട് നാട്ടിലേക്ക് ഇറങ്ങുമെന്നും ഇവര്‍ പറയുന്നു.
ശാന്തനും അക്രമകാരിയാകും
കൂട്ടംകൂടി നടക്കുന്ന നായ്ക്കളില്‍ ശാന്തന്മാരും അക്രമകാരികളുമുണ്ടാകും. കൂട്ടത്തില്‍ ഒരുവന് അക്രമകാരിയെങ്കില്‍ അവന്റെ പിന്നാലെയെത്തി മറ്റുള്ളവരെ അക്രമിക്കാന്‍ ശാന്തന്മാരും കൂടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: