പത്തനാപുരം: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ബാലഗോകുലം പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ഡിവൈഎഫ്ഐ ആക്രമണത്തില്‍ പ്രതിഷേധിച്ച് പുന്നലയില്‍ സംഘപരിവാര്‍ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു.
ശ്രീനീലകണ്ഠപുരം ശിവക്ഷേത്രത്തിന് സമീപത്ത് നിന്നും ആരംഭിച്ച പ്രകടനം പഴയ വില്ലേജ് ഓഫീസിനു സമീപം സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹക് പി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. അക്രമണം നടത്തിയ ഡിവൈഎഫ്ഐ ഗുണ്ടകളെ പിടികൂടാന്‍ പോലീസ് തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സമ്പര്‍ക്ക പ്രമുഖ് അജിത്ത്കുമാര്‍, ആര്.ശംഭു തുടങ്ങിയവര്‍ സംസാരിച്ചു.
ബാലഗോകുലം ഭാരവാഹികളായ അജേഷ്, വിഷ്ണു, ജഗദീഷ് എന്നിവര്‍ക്കാണ് ചൊവ്വാഴ്ച രാത്രി മര്‍ദ്ദനമേറ്റത്. ഡിവൈഎഫ്ഐ പുന്നല വില്ലേജ് സെക്രട്ടറി അകേഷിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇവരുടെ നേതൃത്വത്തില്‍ കൊടിതോരണങ്ങള്‍ നശിപ്പിക്കുകയും കമാനങ്ങള്‍ തര്‍ക്കുകയും ചെയ്തിരുന്നു. അകേഷിനെ പത്തനാപുരം പോലീസ് പിടികൂടിയെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. പുന്നല ജംഗ്ഷനില്‍ ബാലഗോകുലം പ്രവര്‍ത്തകര്‍ കൊടിത്തോരണങ്ങള്‍ കെട്ടി അലങ്കരിക്കുന്നതിനിടെ മൂന്ന് ബൈക്കുകളിലായി എത്തിയ ഡിവൈഎഫ്ഐ സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു. മദ്യലഹരിയിലാണ് സംഘം ആക്രമണം നടത്തിയത്. ബാലഗോകുലം പ്രവര്‍ത്തകര്‍ വിവരം അറിയച്ചതിനെ തുടര്‍ന്ന് പത്തനാപുരം എസ്ഐ രാഹുല്‍ രവീന്ദ്രന്റെ നേതൃത്വത്തിലുളള പോലീസ് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും ഗുണ്ടാസംഘം ഓടിരക്ഷപ്പെട്ട് സമീപത്തെ പാര്‍ട്ടി ഓഫീസില്‍ കയറി ഒളിച്ചിരുന്നു. ഇതിനിടെയാണ് പുന്നല പടയണിപ്പാറ സ്വദേശി അകേഷ് (21) പോലീസിന്റെ പിടിയിലാകുന്നത്. പ്രദേശത്ത് വ്യാപക ആക്രമണമാണ് സിപിഎം-ഡിവൈഎഫ്ഐ നേതൃത്വത്തില്‍ ദിവസങ്ങ ളായി നടത്തിവരുന്നത്. അഖേഷിനെ കൂടാതെ പുന്നല സ്വദേശികളായ മെഹജാബ്, രാജീവ്, ഇന്ദുരാജ്, പ്രവീണ്‍, രാജേഷ് എന്നിവരാണ് ഗുണ്ടാസംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: