ന്യൂദല്‍ഹി: ഓണ്‍ലൈന്‍ ടാക്സികള്‍ ഉള്‍പ്പെടെ ടാക്സി സേവനങ്ങള്‍ക്ക് പുതിയ കേന്ദ്രനയം ഉടന്‍ പ്രഖ്യാപിക്കും. വാടക സംബന്ധിച്ച് നിലവില്‍ വ്യാപക പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് നയരൂപീകരണം. വാടകയും ദൂരവും സംബന്ധിച്ച വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നയത്തിലുണ്ടാകും.
ഈ മാസം ആദ്യമുണ്ടായ ദല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് നയരൂപീകരണത്തിനുള്ള രൂപരേഖ തയ്യാറാക്കാന്‍ കേന്ദ്രഗതാഗത മന്ത്രാലയം സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഒക്ടോബറില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഗതാഗത വകുപ്പ് പ്രതിനിധികള്‍ക്കു പുറമെ കേന്ദ്ര ഐടി മന്ത്രാലയം, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗങ്ങളും സമിതിയിലുണ്ട്. സാങ്കേതികവിദ്യയുടെ സഹായത്തോടെ ദൂരത്തിനനുസരിച്ച് വാടക കണക്കാക്കുന്നതും കൂടുതല്‍ ടാക്സികള്‍ അനുവദിച്ചാലുണ്ടാകുന്ന മലിനീകരണവും പരിശോധിക്കും.
ടാക്സി സേവനത്തിന്റെ ആവശ്യകത വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഉപഭോക്താവിന്റെ താത്പര്യം സംരക്ഷിക്കാനുള്ള നിര്‍ദ്ദേശങ്ങളാകും നയത്തിലുണ്ടാവുക. കേസ് നവംബര്‍ 21ന് കോടതി വീണ്ടും പരിഗണിക്കും.
നിരവധി ശ്രേണിയിലുള്ള ടാക്സികളാണ് ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്. നഗരത്തിനുള്ളില്‍ സര്‍വ്വീസ് നടത്തുന്ന സിറ്റി ടാക്സികള്‍ക്ക് മീറ്റര്‍ ഘടിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്. മണിക്കൂറുകള്‍ അടിസ്ഥാനമാക്കി സര്‍വ്വീസ് നടത്തുന്ന ടാക്സികളും പരിഗണിക്കുന്നു. ടാക്സികളുമായി ബന്ധപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും വേണ്ടത്ര പുരോഗതിയുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: