ന്യൂദല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിച്ചാല്‍ താരങ്ങള്‍ക്കും ഇനി ശിക്ഷ. പരസ്യത്തിലെ അവകാശവാദം തെറ്റെന്ന് തെളിഞ്ഞാല്‍ അതില്‍ അഭിനനയിച്ച താരങ്ങള്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും 50 ലക്ഷം രൂപ പിഴയും ലഭിക്കും. ഇത് സംബന്ധിച്ച പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. ഇതിന് നിയമഭേദഗതി വരുത്തുന്നതിനുള്ള നടപടികള്‍ നിയമമന്ത്രാലയം ആരംഭിച്ചു. താരങ്ങള്‍ക്ക് പുറമെ നിര്‍മാതാക്കള്‍ക്കും സേവനദാതാക്കള്‍ക്കും സമാനമായ ശിക്ഷ ലഭിക്കും.
തെലുങ്കുദേശം പാര്‍ട്ടി എംപിയായ ജെ.സി. ദിവാകര്‍ അധ്യക്ഷനായ പാര്‍ലമെന്ററി സമിതിയാണ് കഴിഞ്ഞ ഏപ്രിലില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നിയമം നടപ്പാക്കുന്നതിന് സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റിയും രൂപീകരിക്കും. പരാതി ലഭിച്ചാല്‍ നിരപരാധിത്വം തെളിയിക്കാനുള്ള ബാധ്യത താരത്തിനാകും. അതോറിറ്റിയുടെ പരാതിയനുസരിച്ച് കോടതിയിലാകും നിയമനടപടികള്‍. ആദ്യ പരാതി നഷ്ടപരിഹാരം ഈടാക്കി അതോറിറ്റിയില്‍ പരിഹരിക്കാം.
എന്നാല്‍ ഇതിന് കോടതിയുടെ അനുമതി വേണം. മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്, ഇ കൊമേഴ്സ്, ഓണ്‍ലൈന്‍ വ്യാപാരം എന്നിവയില്‍ ആവശ്യമായ നിയന്ത്രണമേര്‍പ്പെടുത്താനും അതോറിറ്റിയെ ചുമതലപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: