മാഡ്രിഡ്: സ്പാനിഷ് ഫുട്ബോള്‍ ലീഗില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് രണ്ടാം ജയം. സെല്‍റ്റ ഡി വിഗൊയെ ഒന്നിനെതിരെ രണ്ടു ഗോളിനു കീഴടക്കി റയല്‍. അതേസമയം, കരുത്തരായ അത്ലറ്റികോ മാഡ്രിഡ് കുരുങ്ങി. ഇത്തവണ സ്ഥാനക്കയറ്റം കിട്ടി വന്ന ലെഗനെസ് ഗോളടിക്കാന്‍ വിടാതെ പിടിച്ചുകെട്ടി അതല്റ്റികോയെ.
സാന്റിയാഗോ ബെര്‍ണാബുവില്‍ ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം 60ാം മിനിറ്റില്‍ അല്‍വാരൊ മൊറാട്ടയിലൂടെ മുന്നിലെത്തി റയല്‍. എന്നാല്‍, ഏഴു മിനിറ്റിനു ശേഷം ഫാബിയന്‍ ഒറെല്ലന സെല്‍റ്റയ്ക്ക് സമനില സമ്മാനിച്ചു. ജയം അകലെയെന്നു തോന്നിച്ച ഘട്ടത്തിലാണ് 81ാം മിനിറ്റില്‍ ടോണി ക്രൂസ് മാഡ്രിഡിനായി വിജയ ഗോള്‍ വലയിലാക്കിയത്. ആദ്യ കളിയില്‍ ജയം കണ്ട ലെഗനെസ് തട്ടകത്തില്‍ അത്ലറ്റികോയെയും പിടിച്ചുകെട്ടി.
മറ്റൊരു കളിയില്‍ റയല്‍ സോസിഡാഡ് മടക്കമില്ലാത്ത രണ്ടു ഗോളിന് ഒസാസുനയെ കീഴടക്കി. എസ്പാന്യോള്-മലാഗ (2-2), റയല്‍ ബെറ്റിസ്-ഡിപോര്‍ട്ടീവൊ ല കൊരുണ (0-0) മത്സരങ്ങള്‍ സമനിലയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: