പത്തനംതിട്ട: ഓണക്കാലം അടുത്തതോടെ വിപണിയില്‍ ഉപ്പേരികളുടെ വില കുതിച്ചുയരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയോളം വില ഇപ്പോള്‍തന്നെ ആയിക്കഴിഞ്ഞു. ഏത്തക്കായുടേയും വെളിച്ചെണ്ണയുടേയും വിലവര്‍ദ്ധിച്ചതാണ് ഉപ്പേരിവില കൂടുന്നതിന് കാരണമായി കച്ചവടക്കാര്‍ പറയുന്നത്. ഒരു കിലോ ഏത്തക്ക ഉപ്പേരിയുടെ ഇപ്പോഴത്തെ വില 360 മുതല്‍ 420 രൂപാ വരെയാണ്. ഓണദിവസങ്ങള്‍ അടുക്കുന്നതോടെ ഇത് വീണ്ടും വര്‍ദ്ധിക്കാനാണ് സാധ്യത. കഴിഞ്ഞ ഓണക്കാലത്ത് ഉപ്പേരിയുടെ വില 160 മുതല്‍ 200 രൂപാവരെയായിരുന്നു.
വെളിച്ചെണ്ണയുടെ വിലയും കിലോഗ്രാമിന് 80 രൂപയില്‍ നിന്നു 100 രൂപയ്ക്ക് മുകളിലേക്കും ഉയര്‍ന്നിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ കാരണം നാട്ടില്‍ ഏത്തക്കുലകളുടെ വിളവ് മോശമായതും വിലവര്‍ദ്ധനവിന് കാരണമാകും. ഓണ വിപണി ലാക്കാക്കി തമിഴ്നാട്ടില്‍ നിന്നും ഉപ്പേരികള്‍ വിപണിയിലെത്തുന്നുണ്ടെങ്കിലും ഗുണമേന്മ താരതമ്യേന കുറവാണെന്നാണ് ചെറുകിട കച്ചവടക്കാരുടെ അഭിപ്രായം. ഇതിന് ആവശ്യക്കാരും കുറവാണ്.
ശുദ്ധമായ വെളിച്ചെണ്ണയില്‍ ഉപ്പേരി തയ്യാറാക്കിയാല്‍ രുചിയും, ആവശ്യക്കാരും ഏറുമെങ്കിലും ഇത് വേഗം കേടാകുമെന്നതിനാല്‍ മറ്റ് എണ്ണകളാണ് പുറത്തുനിന്നും വരുന്ന ഉപ്പേരികള്‍ വറുക്കാന്‍ ഉപയോഗിക്കുന്നത്. നാടന്‍ ഏത്തക്കുലകള്‍ വെളിച്ചെണ്ണയില്‍ ഉടന്‍ വറുത്തുനല്‍കുന്ന ചിപ്സ് കടകളിലാണ് ആവശ്യക്കാരുടെ തിരക്കേറുന്നത്.
ഏത്തക്കുലകള്‍ തമിഴ്നാട്ടില്‍ നിന്നും, വയനാട്ടില്‍ നിന്നും കമ്പോളങ്ങളിലെത്തുന്നുണ്ടെങ്കിലും നാടന്‍ കുലകള്‍ക്ക് തന്നെയാണ് ആവശ്യക്കാരേറെയും. ഓണം ആഘോഷിക്കുന്നതില്‍ പിശുക്കു കാട്ടാത്ത മലയാളികള്‍ ഗുണനിലവാരത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. അതിനാല്‍ വില എത്ര ഏറിയാലും നാടന്‍ ഉപ്പേരികള്‍ വിറ്റഴിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം കച്ചവടക്കാര്‍ക്കുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: