തിരുവനന്തപുരം: ജില്ലാ കളക്ടറായിരുന്ന ബിജു പ്രഭാകര്‍, ഐഎഎസ് നേടിയത് ക്രമവിരുദ്ധമായി; രാഷ്ടീയ സമ്മര്‍ദ്ദം ചെലുത്തിയും വ്യാജരേഖ ചമച്ചും കോടതിയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയുമാണ് അദ്ദേഹം, ഐഎഎസ്സുകാരനായതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. മുന്‍മന്ത്രിയും കോണ്‍ഗ്രസ് എ ഗ്രൂപ്പിലെ പ്രമുഖനേതാവുമായിരുന്ന തച്ചടി പ്രഭാകരന്റെ മകനായ ബിജുവിന് വിവിധ തസ്തികകളില്‍ എ ഗ്രൂപ്പ് നേതാക്കളായ എ.കെ. ആന്റണി, ഉമ്മന്‍ചാണ്ടി എന്നിവരുടെ സഹായം കിട്ടി. ഇപ്പോള്‍ കൃഷിവികസന ഡയറക്ടറാണ് ബിജു.
പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലാറ്റക്സില്‍ പ്ലാന്റ് മാനേജരായി താല്‍ക്കാലിക ജോലിയിലാണ് ബിജു കോണ്‍ഗ്രസ് ശുപാര്‍ശയില്‍ ആദ്യം പ്രവേശിച്ചത്. ആന്റണി മുഖ്യമന്ത്രിയായിരിക്കെ 1996 മെയ് ആറിന് ബിജുവിനെ ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പില്‍ ടെക്നിക്കല്‍ ഓഫീസറായി ഡെപ്യൂട്ടേഷനില്‍ നിയമിച്ചു.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ലാറ്റക്സില്‍നിന്ന് സംസ്ഥാനസര്വീസിലേക്ക് ഡെപ്യൂട്ടേഷനില്‍ പോകാന്‍ വ്യവസ്ഥയില്ല. ഡപ്യൂട്ടേഷന് അംഗീകരിച്ച്, ബിജുവിനെ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പില്‍ ഉള്‍ക്കൊണ്ടതായി ഉത്തരവും ഉണ്ടായില്ല. 2004 മാര്‍ച്ച് 22 ന് ബിജുവിനെ ഐടി @ സ്കൂളിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാക്കി. കേന്ദ്ര സര്‍വീസില്‍ അഞ്ചു വര്‍ഷത്തെയും സംസ്ഥാന സര്‍വീസില്‍ 8 വര്‍ഷത്തേയും പരിചയം എന്ന് നിയമന ഉത്തരവില്‍ പറഞ്ഞിരുന്നു. ലാറ്റക്സിലെ ജോലിയാണ് കേന്ദ്ര സര്‍വീസായി പറയുന്നത്്. പൊതുമേഖല കമ്പനിയിലെ ജോലി കേന്ദ്ര സര്‍വീസായി പരിഗണിക്കാറില്ല.
ആദ്യ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ അവസാനകാലത്താണ് ബിജുവിനെ ഡപ്യൂട്ടി കളക്ടറായി നേരിട്ടു നിയമിക്കാന്‍ നീക്കം നടന്നത്. 2006 ഏപ്രില്‍ 19ന് സര്‍ക്കാര്‍ തീരുമാനമെടുത്തു. 1996 ല്‍ കേരള സര്‍വീസിലേക്ക് ഡപ്യൂട്ടേഷനില്‍ നിയമിച്ചതും 2006 ല്‍ ഡപ്യൂട്ടികളക്ടറായി നേരിട്ടു നിയമിച്ചതും അതതു കാലത്തെ യുഡിഎഫ് സര്‍ക്കാറുകളുടെ അവസാന മന്ത്രിസഭായോഗങ്ങളായിരുന്നു.
ഡപ്യൂട്ടി കളക്ടറായി സര്‍വ്വീസില്‍ പ്രവേശിച്ച് മിനിമം 8 വര്‍ഷം പൂര്ത്തിയാക്കിയവരില്നിന്നാണ് ഐഎഎസ്് കണ്‍ഫര്‍ ചെയ്യാന്‍ അപേക്ഷ ക്ഷണിക്കുന്നത്. 2006 ല്‍ മാത്രം ഡപ്യൂട്ടി കളക്ടറായ ബിജു, യോഗ്യതകള്‍ ഉണ്ടെന്ന് വ്യാജ ബയോഡാറ്റ നല്കി ഐഎഎസ് തരപ്പെടുത്തുകയായിരുന്നു.
സര്‍വ്വേ വകുപ്പില്‍ അസിസ്റ്റന്റ്് സെക്രട്ടറിയായിരിക്കേ ലാറ്റക്സിനെയും ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പിലെയും സര്‍വ്വീസ് കാലയളവ് കൂടി പരിഗണിച്ച് തന്നെ ഐഎഎസ് ലിസ്റ്റില്‍ ഉള്പ്പെടുത്തമെന്നു കാണിച്ച് ബിജു, 2007 ജൂണ്‍ 29 നാണ് ചീഫ്സെക്രട്ടറിക്കും റവന്യു പ്രന്‍സിപ്പല്‍ സെക്രട്ടറിക്കും അപേക്ഷ കൊടുത്തത്്. ചീഫ്സെക്രട്ടറി ശുപാര്‍ശ ചെയ്തെങ്കിലും ചട്ടവിരുദ്ധമായതിനാല്‍ പേഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പ് തള്ളി. തുടര്‍ന്ന് ബിജു ഹൈക്കോടതിയെ സമീപിച്ചു. വസ്തുതകള്‍ മറച്ചുവച്ചു എന്നു കണ്ട ഹൈക്കോടതി റിട്ട് തള്ളി. ബിജു സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. എല്ലാ യോഗ്യതകളും ഉണ്ടോയെന്ന് പരിശോധിച്ച് യോഗ്യതാ മാനദണ്ഡത്തിനകത്ത് വരുന്നുവെങ്കില്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ട്രിബ്യൂണല്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന്്, ടെക്നിക്കല്‍ ഓഫീസര്‍ പദവി ഡപ്യൂട്ടി കളക്ടര്‍ക്ക് തുല്യമെല്ലന്നിരിക്കെ അതൊക്കെ മറച്ച് വെച്ച് ബിജുവിന് ഐഎഎസ് നല്‍കുകയായിരുന്നു. ബിജു, ഐഎഎസ് നേടിയത് സംബന്ധിച്ച വിവരങ്ങള്‍ വിവരാവകാശമായി ആരാഞ്ഞപ്പോള്‍ സംസ്ഥാന പൊതു ഭരണ വകുപ്പില്‍ നിന്നും ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ നിന്നും ലഭിച്ച മറുപടി, ഫയലുകള്‍ നിലവിലില്ലെന്നാണ്.
ഇതു സംബന്ധിച്ച് വിവിധ കോടതികളില്‍ കേസുകള്‍ ഉണ്ടെങ്കിലും ഉദ്യോഗസ്ഥ ലോബി ഫയലുകള്‍ കോടതികളില്‍ എത്തിക്കുന്നില്ല. പ്രധാനമന്ത്രി, കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം, കേന്ദ്ര വിജിലന്‍സ് കമ്മീഷന്, യു പി എസ് സി എന്നിവിടങ്ങളിലും ബിജുവിനെതിരായ പരാതി പോയിട്ടുണ്ട്.
ബിജു, സംസ്ഥാന ലോട്ടറി ഡയറക്ടര്‍, കേരള മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് എംഡി, ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എന്നീ നിലകൡലും പ്രവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: