നാദാപുരം: തൂണേരി വെള്ളൂരിലെ അസ്ലമിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിന് ടി. പി. ചന്ദ്രശേഖരന് വധക്കേസിന്റെ വഴി. സിപിഎം നേതാക്കളാണ് കൊലപാതകം ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്ന് പോലീസ് തെളിയിച്ചുകൊണ്ടിരിക്കുന്നു. കുരുക്കിലാകുമെന്നു മനസ്സിലായതോടെ സിപിഎം നേതാക്കള്‍ ഇടപെട്ട് കേസിന്റെ അന്വേഷണത്തലവനെ മാറ്റി.
അന്വേഷണം പുരോഗമിക്കെയാണ് അന്വേഷണ തലവന്‍ എഎസ്പി: കറപ്പുസ്വാമിയെ സ്ഥലം മാറ്റിയത്. ഇത് കേസ് അട്ടിമറിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്ന ആരോപണം ശക്തമാകുന്നു. കഴിഞ്ഞ ദിവസമാണ് ഉത്തരവ് ഇറക്കിയത്.
സിപിഎം നേതൃത്വത്തിന് എഎസ്പിയോടുള്ള അതൃപ്തിയാണ് സ്ഥലം മാറ്റത്തിനു പിന്നില്‍. എഎസ്പിയായി ചുമതലയേറ്റ് ഒരു വര്‍ഷം തികയാറായെങ്കിലും ഇതിനിടയില്‍ അദ്ദേഹം കൈക്കൊണ്ട പല നടപടികളിലും സിപിഎമ്മിന് എതിര്‍പ്പുണ്ടായിരുന്നു. ആരുടേയും വരുതിയില്‍ നില്‍ക്കാതെ നീതി നടപ്പാക്കുന്നതിനായി പരിശ്രമിച്ച അദ്ദേഹം അതുകൊണ്ടു തന്നെ രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടായി മാറി.
അസ്ലം വധക്കേസില്‍ യഥാര്‍ത്ഥ പ്രതികളെ തന്നെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുമെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം മാധ്യമ പ്രവര്‍ത്തരോട് പറഞ്ഞിരുന്നു. അസ്ലംവധവുമായി ബന്ധപ്പെട്ടു എഎസ്പി സ്വീകരിച്ച സ്വതന്ത്ര നിലപാട് സിപിഎമ്മിനെ കൂടുതല്‍ ചൊടിപ്പിച്ചു. ഷിബിന്റെ കൊലയാളികളെ കോടതി വെറുതെ വിട്ടെങ്കിലും സിപിഎം വെറുതെ വിടാന്‍ പോകുന്നില്ലെന്ന് സൂചിപ്പിച്ച് വിവാദ പ്രസംഗം നടത്തിയ ഏരിയ സെക്രട്ടറി പി.പി ചാത്തു വിന്റെ വളയത്തെ വീട്ടില്‍ റെയ്ഡു നടത്തി കേസെടുത്തത് ഇദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരമായിരുന്നു.
ഇതോടെ ഇയാളെ അന്വേഷണ സംഘത്തില്‍ നിന്നും മാറ്റി നിര്‍ത്താനുള്ള ശ്രമം ആരംഭിച്ചു. ഇതിനായി അന്വേഷണ സംഘത്തില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തിക്കൊണ്ട് വിപുലീകരിച്ചതായി പ്രഖ്യാപനം വന്നെങ്കിലും എഎസ്പിയ്ക്ക് കാര്യമായ ചുമതല നല്‍കിയിരുന്നില്ല. നിഷ്പക്ഷ അന്വേഷണത്തിലൂടെ യഥാര്‍ത്ഥ പ്രതികളെ പുറത്ത് കൊണ്ടു വരണമെന്നാണ് ഇദ്ദേഹം തുടക്കം മുതലേ സ്വീകരിച്ച നിലപാട്. അന്വേഷണ സംഘത്തെ വിപുലീകരിച്ചപ്പോള്‍ ഇദ്ദേഹത്തെ അവഗണിക്കുകയും ചെയ്തു ഡിവൈഎസ്പി: കെ.ഇസ്മായിലിനെയാണ് പുതുതായി നാദാപുരത്ത് നിയമിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: