തിരുവനന്തപുരം: ആദിവാസി ഭൂമിതട്ടിപ്പിനെക്കുറിച്ച് സിറ്റിംഗ് ജഡ്ജി അന്വേഷിക്കണമെന്ന് പട്ടികജാതിമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.സുധീര്‍. ഭൂമി ഇടപാട് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മൗനം ഭജിക്കുന്നത് വില്ലേജ് ഓഫീസുകളില്‍ ജോലിചെയ്യുന്ന സിപിഐ യൂണിയനില്‍പ്പെട്ട ജോയിന്റ് കൗണ്‍സില്‍ ഭാരവാഹികള്‍ കുടുങ്ങുമെന്നതിനാലാണ്.
‘ആശിക്കും ഭൂമി ആദിവാസി പദ്ധതിയില്‍’ കോടിക്കണക്കിന് രൂപയുടെ ബിനാമി ഇടപാടാണ് നടന്നിട്ടുള്ളത്. മുന്‍മന്ത്രി ജയലക്ഷ്മി, വയനാട് ഡിസിസി പ്രസിഡന്റ് പൗലോസ്, ജില്ലയിലെ മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തു. ചെങ്ങറ സമരത്തെ തുടര്‍ന്ന് ആദിവാസികള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള ഭൂമി കണ്ടെത്തി നല്‍കണമെന്നാണ് സര്‍ക്കാര്‍ തീരുമാനം. വയനാട്ടിലെ 42 ആദിവാസി കുടുംബങ്ങള്‍ക്കായി 182 ഏക്കര്‍ഭൂമി വാങ്ങി. ഒരു ഏക്കറിന് 4.80 ലക്ഷം രൂപ വിലയുള്ള ഭൂമി സര്‍ക്കാരിന് വിറ്റപ്പോള്‍ 26 ലക്ഷമായി ഉയര്‍ന്നു.
ഇടനിലക്കാര്‍ തുക തട്ടിയെടുത്തു എന്ന് ഇതിലൂടെ വ്യക്തമാകുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ലക്ഷങ്ങള്‍ തട്ടിയെടുക്കാനുള്ള സംവിധാനമാക്കി മാറ്റി ആദിവാസി ഭൂമി ഇടപാട്. ഭൂമിയിടപാട് തട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആഗസ്റ്റ് 31 ന് സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തുമെന്നും സുധീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: