കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും, രചയിതാവിനെ ചൊല്ലി തര്‍ക്കം രൂക്ഷമാവുകയും ചെയ്ത സഖാവ് കവിതയുടെ പാരഡിയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു.
ഓണ പരീക്ഷയായിട്ടും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകം ലഭിക്കാത്തതിനെ വിമര്‍ശിച്ച് ഓണപരീക്ഷയെത്താറായ് സഖാവെ പുസ്തകമിനിയും കിട്ടിയില്ലല്ലോ എന്ന വരിയോടെയാണ് കവിത തുടങ്ങുന്നത്.
എബിവിപി സംസ്ഥാന സമിതി അംഗം കെ.കെ. മനോജാണ് രചയിതാവ്. ഫെയ്സ്ബുക്കിലാണ് കവിത പോസ്റ്റ്ചെയ്തത്. പാഠപുസ്തകം വൈകുന്നതില്‍ സര്‍ക്കാറിന്റെ പിടിപ്പുകേടിനെ രൂക്ഷമായി വിമര്‍ശിക്കുന്ന കവിത, അതേസമയം കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പുസ്തകം വൈകുന്നതിനെതിരെ സമരവും, സംഘട്ടനവും സംഘടിപ്പിച്ച സഖാക്കന്മാര്ക്കെതിരെയും തിരിയുന്നുണ്ട്.
ആഗസ്റ്റ് മാസത്തില്‍ നടക്കേണ്ട ഓണപരീക്ഷ സപ്തംബറിലേക്ക് മാറ്റിയിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകം ലഭിക്കാത്തത് പിണറായി സര്‍ക്കാറിന്റെ പിടിപ്പുകേടാണെന്നും, കെ. രവീന്ദ്രന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമാവുന്നതെന്നും കെ.കെ. മനോജ് പറഞ്ഞു. വിദ്യാഭ്യാസത്തെ തകിടം മറിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെയുള്ള എബിവിപിയുടെ പ്രതിഷേധത്തിന്റെ മുന്നോടിയാണ് ഈ കവിത എന്നും, 30 ന് എല്ലാ നഗര്‍ കേന്ദ്രങ്ങളിലും, എബിവിപി പ്രധിഷേധം സംഘടിക്കുമെന്നും അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു.
സപ്തംബര്‍ ഒന്നിന് ഡിഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും എല്‍ഡിഎഫ് സര്‍ക്കാര്‍ നൂറാം ദിവസം പൂര്‍ത്തിയാക്കുന്ന ദിവസം എബിവിപി കരിദിനമായി ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരി ബ്രണ്ണന്‍ കോളജിലെ ആര്യദയാലെന്ന വിദ്യാര്‍ത്ഥിയുടെ സഖാവെന്ന കവിതയാണ് നേരത്തെ സോഷ്യല്‍ മീഡിയയില്‍ തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: