കണ്ണൂര്‍: അംഗപരിമിതര്‍ക്കായുള്ള കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായ മെഗാ പരിശോധനാ ക്യാംപ് കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്കൂളില്‍ മന്ത്രി കെ.കെ.െശൈലജ ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷിക്കാര്‍ക്ക് അവരുടെ പരിമിതികള്‍ മറികടക്കാന്‍ സഹായകമാകുന്ന ഉപകരണങ്ങള്‍ ഏതെന്നു കണ്ടെത്തി അനുയോജ്യമായവ എത്തിച്ചുനല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് മെഗാ ക്യാമ്പ് സംഘടിപ്പിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ഭിന്നശേഷിക്കാര്‍ക്ക് പല സഹായ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെങ്കിലും ആവശ്യക്കാരായ മുഴുവന്‍ പേര്‍ക്കും അവ പര്യാപ്തമല്ലെന്നതിനാലാണ് കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തെ സമീപിച്ചതെന്ന് മന്ത്രി പറഞ്ഞു. ഉപകരണ വിതരണത്തിന്റെ മുന്നോടിയായി ആര്‍ക്കൊക്കെ എന്തൊക്കെ തരത്തിലുള്ള സഹായ ഉപകരണങ്ങളാണ് വേണ്ടതെന്ന് കണ്ടെത്തുന്നതിനാണ് കേന്ദ്ര നിര്‍ദേശ പ്രകാരം ക്യാംപ് സംഘടിപ്പിച്ചത്. ഈ രീതിയില്‍ വിവിധ ജില്ലകളില്‍ നടക്കാനിരിക്കുന്ന ക്യാംപുകളില്‍ ആദ്യത്തേതാണിത്. ജില്ലയുടെ മറ്റു ഭാഗങ്ങളില്‍ക്കൂടി ക്യാംപുകള്‍ സംഘടിപ്പിച്ച് കൂടുതല്‍ ഗുണഭോക്താക്കളെ കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.
ഓരോ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ഒരു ജനറല്‍ പ്രാക്ടീഷണറെ നിയമിച്ച് ഗ്രാമീണ തലത്തില്‍ കുടുംബ ഡോക്ടര്‍ സംവിധാനം നടപ്പാക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്. തുടക്കത്തില്‍ ഒരു നിയോജക മണ്ഡലത്തില്‍ ഒരു ഗ്രാമത്തില്‍ നടപ്പാക്കി വിജയപ്രദമെങ്കില്‍ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതി.
കഴിഞ്ഞ മൂന്നു വര്‍ഷമായി മുടങ്ങിക്കിടന്ന പിഎസ്സി വഴിയുള്ള ഡോക്ടര്‍മാരുടെ നിയമനം പുനരാരംഭിക്കാന്‍ ഇതിനകം സാധിച്ചതായും മന്ത്രി പറഞ്ഞു. പിഎസ്സി ലിസ്റ്റില്‍ നിന്ന് 400 പേര്‍ക്ക് നിയമനം നല്‍കിയതില്‍ 250 ലേറെ പേര് ഇതിനകം ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞു. മൂന്നു മാസത്തിനകം 250 ഓളം ഡോക്ടര്‍മാരുടെ പുതിയ തസ്തികകള്‍ നിര്‍മിച്ചതായും മന്ത്രി അറിയിച്ചു. ജില്ലാ ആശുപത്രിയെ മികവുറ്റതാക്കാനുള്ള പദ്ധതി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നതായും അവര്‍ പറഞ്ഞു.
തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മേയര്‍ ഇ.പി.ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, കൗണ്‍സിലര്‍ ലിഷ ദീപക്, കേരള സാമൂഹ്യ സുരക്ഷാമിഷന് എക്സിക്യൂട്ടീവ് ഡയരക്ടര്‍ ഡോ.അശീല്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എന്‍.ഷീബ, ഡെപ്യൂട്ടി ഡിഎംഒ ഡോ.എ.ടി.മനോജ്, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.കെ.വി.ലതീഷ്, വികലാംഗ സംഘടനാ പ്രതിനിധി ടി.വി.ഭാസ്ക്കരന്‍, കെ.രാജീവന് എന്നിവര്‍ സംസാരിച്ചു.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ അലിംകോയുമായി സഹകരിച്ചാണ് മെഗാ ക്യാംപ് സംഘടിപ്പിച്ചത്. ഡോക്ടര്‍മാരടങ്ങുന്ന വിദഗ്ധ സംഘം പരിശോധിച്ച് ആവശ്യമായ സഹായ ഉപകരണങ്ങള്‍ നിര്‍ദേശിക്കുകയാണ് ചെയ്യുന്നത്. ഇതനുസരിച്ച് കേന്ദ്രപദ്ധതിക്കായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷനും ഇവിടെ വച്ച് നടത്തി.
വീല്‍ചെയര്‍, ക്രച്ചസ്, ശ്രവണ സഹായികള്‍, വാക്കിംഗ് സ്റ്റിക്ക്, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള എം.എസ്.ഐ.ഇ.ഡി കിറ്റ്, മുച്ചക്ര സൈക്കിള്‍, ബ്രെയിലി കെയ്ന്‍ സ്ലേറ്റുകള്, നടക്കാന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍, കൃത്രിമ അവയവങ്ങള്‍ തുടങ്ങിയവയാണ് ഇവര്‍ക്ക് വിതരണം ചെയ്യുക.
ക്യാംപില്‍ പരിശോധനയ്ക്കെത്തിയവരെ മന്ത്രി നേരില്‍ സന്ദര്‍ശിച്ച് വിവരങ്ങളന്വേഷിക്കുകയും ആവശ്യമായ സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. 250ലേറെ പേരാണ് ആദ്യ ക്യാംപില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: