വലിയന്നൂര്‍(കണ്ണൂര്‍): കാലത്തിനതീതനായി നിലനില്‍ക്കുന്ന എഴുത്തുകാരന് അക്കാദമികളില്‍ സ്ഥാനം ലഭിക്കുന്നതിനോ അവര്ഡുകള്ക്കോ വേണ്ടി ശയന പ്രദക്ഷിണം നടത്തുകയില്ലെന്ന് ചെറുകഥാകൃത്ത് ടി.പത്മനാഭന് പറഞ്ഞു. സംസ്ഥാന സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച ടി.എന്‍.പ്രകാശിന്റെ ‘സമ്പൂര്‍ണ്ണ കഥകളുടെ സമാഹാരം’ കഥാകൃത്തിന്റെ വലിയന്നൂരിലെ വീട്ടുമുറ്റത്ത് നടന്ന ചടങ്ങില്‍ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തുകാരന് അതിന് അര്‍ഹനാണെങ്കില്‍ സ്ഥാനമാനങ്ങള്‍ അയാളെത്തേടി വരും. ഈ വര്‍ഷം സാഹിത്യ അക്കാദമി ഭാരവാഹികളെ പ്രഖ്യാപിക്കുന്ന സമയത്ത് സ്ഥാനം ലഭിക്കാനായി മരണവെപ്രാളം നടത്തിയ ഒരു വ്യക്തി കണ്ണൂരിലുണ്ട്. അയാള്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പത്തനംതിട്ടയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു മാസികയില്‍ ടി.പത്മനാഭനെ ചീത്തപറയാനായി മാത്രം ആറ് പേജ് ലേഖനം എഴുതി. അതില്‍ ഒരു ഖണ്ഡിക ടി.എന്‍.പ്രകാശിനെയും ചീത്തപറയാനുപയോഗിച്ചു. ടി.പത്മനാഭന്റെ ഭാണ്ഡം പേറിയാണ് ടി.എന്‍.പ്രകാശെന്നായിരുന്നു എഴുതിയത്. ക്ലിക്കുകള്‍ സാഹിത്യത്തില്‍ വര്‍ദ്ധിച്ചു വരുന്നു. ക്ലിക്കുകളുടെ അതിപ്രസരം കാരണം എഴുത്ത് നിര്‍ത്തുന്നുവെന്ന് ടി.എന്‍.പ്രകാശ് പറഞ്ഞതായി കേട്ടു. അതില്‍ ഞാന്‍ അത്ഭുതപ്പെടുന്നില്ല. കാരണം സാഹിത്യ മേഖലയില്‍ ഇടം പിടിക്കാനായി കുറുക്കു വഴികള്‍ തേടിപ്പോകുന്നവരുടെ എണ്ണം വര്‍ദ്ധിച്ച് വരികയാണെന്ന് പത്മനാഭന് കൂട്ടിച്ചേര്‍ത്തു.
ആരുടെയും കാലം കഴിയുന്നില്ലെന്ന് കാലം കാണിച്ച് തരുമെന്ന് നോവലിസ്റ്റ് എം.മുകുന്ദന് പറഞ്ഞു. ടി.എന്‍.പ്രകാശിന്റെ പുസ്തകമേറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല എഴുത്തുകള്‍ എക്കാലവും നിലനില്ക്കുകതന്നെ ചെയ്യും. സാഹിത്യ സൃഷ്ടികളില്‍ നിഗൂഢതകള്‍ ഉണ്ടാകണം. പക്ഷെ സാഹിത്യകാരന്റെ ജീവിതം നിഗൃഢതകളില്ലാതെ സുതാര്യമായിരിക്കണം. മഹത്തായ സാഹിത്യ സൃഷ്ടികള്‍ നടത്തുന്ന എഴുത്തുകാരന്റെ ജീവിതം എന്താണെന്ന് ആരും അറിയാറില്ല. അത് പലപ്പോഴും പ്രാരാബ്ദ്ധങ്ങള്‍ നിറഞ്ഞതായിരിക്കും. ഒരു സാഹിത്യകാരനെ വളര്‍ത്തുന്നത് വായനക്കാരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനാരോഗ്യം കാരണം സാഹിത്യ മേഖലയില്‍ നിന്ന് വിട്ട് നില്ക്കുന്ന ടി.എന്‍.പ്രകാശിന്റെ തിരിച്ചുവരവിന്റെ ശംഖൊലി മുഴക്കുന്നതായിരുന്നു ചടങ്ങ്. ശിഷ്യരും സഹപ്രവര്‍ത്തകരും നാട്ടുകാരും സുഹൃത്തുകളും, സാഹിത്യകാരന്മാരും നിറഞ്ഞ വീട്ടുമുറ്റത്തൊരുക്കിയ ചടങ്ങ് ടി.എന്‍.പ്രകാശെന്ന സാഹിത്യകാരന് മലയാളികള്‍ നല്കിയ അര്‍ഹിക്കുന്ന അംഗീകാരമായി മാറി. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം സെക്രട്ടറി പി.വി.കെ.പനയാല്‍ അദ്ധ്യക്ഷത വഹിച്ചു. നാരായണന് കാവുമ്പായി, പി.കെ.പാറക്കടവ്, അഡ്വ. രമേശ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: