കണ്ണൂര്‍: ഉത്തരമലബാറിലെ പ്രഥമ കോര്‍പറേഷനായ കണ്ണൂരിന് കേന്ദ്ര- സംസ്ഥാനാവിഷ്കൃത പദ്ധതികള്‍ ഉള്‍പ്പടെ 900 കോടിയുടെ കരട് പദ്ധതി നിര്‍ദേശങ്ങള്‍ക്ക് വികസന സെമിനാര്‍ അംഗീകാരം നല്കി. മട്ടന്നൂര്‍ മൂര്‍ഖന്‍ പറമ്പിലെ വിമാനത്താവളം, അഴീക്കല്‍ തുറമുഖം എന്നിവ യാഥാര്‍ഥ്യമാകുന്നതിനൊപ്പം ജില്ലാ ആസ്ഥാനത്ത് നടപ്പാക്കേണ്ട വികസനം ഉള്‍പ്പെടെയുള്ളവയുടെ കരടിനാണ് കഴിഞ്ഞദിവസം അംഗീകാരം നല്‍കിയത്.
25 കോടി രൂപ ചെലവില്‍ അധുനിക സൗകര്യങ്ങളോടെ പത്തു നിലകളുള്ള കോര്പറേഷന് ആസ്ഥാനമന്ദിരം നിര്‍മിക്കുന്നതിനും അംഗീകാരമായി. കൃഷി, മൃഗസംരക്ഷണം, ചെറുകിട വ്യവസായം, സാമൂഹ്യക്ഷേമം, ആരോഗ്യം, പൊതുമരാമത്ത്, കുടിവെള്ളം എന്നീ മേഖലകളില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ വികസന സെമിനാര്‍ ചര്‍ച്ചചെയ്തു. 87.28 കോടിയാണ് വിവിധ മേഖലകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയത്. ഇതില്‍ 50 കോടിയോളം വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പയാണ്.
80.94 കോടിയാണ് സാധാരണ വിഹിതമായി കോര്പറേഷന് വകയിരുത്തിയത്. 14-ാം ധനകാര്യ കമ്മീഷന് വിഹിതമായി 6.83 കോടി ലഭിക്കും. സംസ്ഥാനാവിഷ്കൃത വിഹിതം 1.67 കോടിയും കേന്ദ്ര വിഹിതം 32 ലക്ഷവുമാണ്. ഭക്ഷ്യോത്പാദനം കാര്‍ഷിക മേഖലയിലെ ഊന്നല്‍. മൃഗസംരക്ഷണമേഖലയില്‍ പാല്, മുട്ട, മാസം എന്നിവയുടെ ഉത്പാദനം സ്വയം പര്യാപത്തയിലെത്തിക്കാന് പദ്ധതി ലക്ഷ്യമിടുന്നു. ചെറുകിട വ്യവസായങ്ങളുടെയും പരമ്പരാഗത തൊഴിലുകളുടെ സംരക്ഷണത്തിനും പദ്ധതി മുഖ്യപരിഗണന നല്‍കും. വയോജനങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ വികസനരേഖ നിര്‍ദേശിക്കുന്നു.
സ്ത്രീപദവി മെച്ചപ്പെടുത്തുന്നതിനും നിര്‍ദേശമുണ്ട്. പ്രധാന്‍മന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന 2651 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കും. തെരുവുനായ്ക്കള്‍ പെറ്റുപെരുകുന്നത് തടയാനായി നടപ്പാക്കുന്ന എബിസി പദ്ധതിക്കായി 10 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കും. നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്ന രീതിയാണ് അവലംബിക്കുക. നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ പൊതുശൗചാലയങ്ങള്‍ നിര്‍മിക്കും. സാന്ത്വന പരിചരണം വിപുലീകരിക്കും. ഇതിനായി 23 ലക്ഷം രൂപയാണ് നീക്കിവയ്ക്കുക. കുടുംബശ്രീക്ക് തങ്ങളുടെ ഉത്പന്നങ്ങളുടെ വിപണനത്തിന് സ്ഥിരം വിപണന കേന്ദ്രം ആരംഭിക്കും. 50 ലക്ഷം രൂപാ ചെലവില്‍ സ്ഥിരം വിപണന കേന്ദ്രം നിര്‍മിക്കാനാണ് നിര്‍ദേശം. കണ്ണൂര്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കും. കോര്‍പറേഷനില്‍ പ്ലാസ്റ്റിക് മാലിന്യം റീ സൈക്കിള്‍ ചെയ്യുന്ന യൂണിറ്റ് ആരംഭിക്കാനും നിര്‍ദേശമുണ്ട്. ഇതിനായി 35 ലക്ഷം രൂപയാണ് വകയിരുത്തിയിയിരിക്കുന്നത്. ഉറവിട മാലിന്യ സംസ്കരണത്തിനായി 10.65 ലക്ഷം രൂപ ചെലവില്‍ വിവിധങ്ങളായ പദ്ധതികളും നടപ്പാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: