കണ്ണൂര്‍: ദേശീയ ഹരിതെ്രെടബ്യൂണല്‍ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ പ്രധാന നഗരങ്ങളിലെ കെഎസ്ആര്‍ടിസി ബസുകള്‍ ഘട്ടംഘട്ടമായി സിഎന്‍ജി ഉപേയോഗിച്ചു സര്‍വീസ് നടത്തുമെന്നു ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്. ഇതിനായി അടുത്ത ആറുമാസത്തിനകം പ്രധാന നഗരങ്ങളിലെങ്കിലും സിഎന്‍ജി ഔട്ട്ലറ്റുകള് സ്ഥാപിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഔട്ട്ലറ്റ് സ്ഥാപിക്കുന്നതിനായി സര്‍ക്കാറിന്റെ ഭാഗത്തുനിന്നും എല്ലാവിധ സഹായങ്ങളും ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂര്‍ ജില്ല ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ജില്ലാ കണ്‍വന്‍ഷനും കുടുംബസംഗമവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ ഹരിതട്രൈബ്യൂണല്‍ ഉത്തരവില്‍ താല്കാലിക സ്റ്റേ മാത്രമാണു ഹൈക്കോടതിയില്‍ നിന്നു ലഭിച്ചിട്ടുള്ളത്. പ്രകൃതിയുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ ഈ വിധിയില്‍ ഭാവിയില്‍ മാറ്റമുണ്ടായേക്കാം. അതിനാല്‍ പത്തു വര്‍ഷത്തിലധികമായ ഡീസല്‍ എന്‍ജിനുകള്‍ മാറ്റാനുള്ള ശ്രമം ഇപ്പോള്‍ത്തന്നെ തുടങ്ങണമെന്നും മന്ത്രി പറഞ്ഞു. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന് ഇന്ധനമാറ്റം മാത്രമാണ് പോംവഴി. ഇതിനായി നിലവിലെ ഡീസല്‍ എഞ്ചിനു പകരം സിഎന്‍ജി ഉപയോഗിക്കണം. അതിനാണു സര്‍ക്കാറിന്റെ ശ്രമം. കെഎസ്ആര്‍ടിസിയില്‍ സിഎന്‍ജി ഉപയോഗിക്കുന്നതിനുള്ള സാധ്യതകള്‍ പഠിച്ചുവരികയാണ്. പ്രധാന നഗരങ്ങളിലെങ്കിലും സ്വകാര്യ ബസുകളും സിഎന്‍ജി സംവിധാനത്തിലേക്കു മാറണമെന്നും അദ്ദേഹം പറഞ്ഞു.
ബസുകളില്‍ ഡീസല്‍ എന്ജിന് മാറ്റി സിഎന്‍ജി ഉപയോഗിക്കുന്നതിനുള്ള സാങ്കേതിക സംവിധാനമൊരുക്കാന്‍ വന്‍ സാമ്പത്തിക ബാധ്യതയുണ്ടാകും. പത്തുവര്ഷത്തിലധികമായുള്ള ഡീസല്‍ ബസുകള്‍ 4,000 ത്തോളമാണു നിലവില്‍ കേരളത്തിലുള്ളത്. സിഎന്‍ജി ഉപയോഗിക്കുമ്പോള്‍ ബസ്സുകള്‍ക്ക് ഇന്ധനച്ചെലവില്‍ 60 ശതമാനം ലാഭമുണ്ടാക്കാനാകും. ഇതു സ്വകാര്യ ബസുകളുടെ ചെലവിലും മാറ്റം വരുത്താനാകും. സിഎന്‍ജി ഉപയോഗിച്ചുള്ള സര്‍വീസുകള്‍ ആരംഭിക്കുന്നതിനൊപ്പം മാര്‍ച്ച് 31 നകം ലിക്വിഫൈയ്ഡ് നാച്വറല്‍ ഗ്യാസ് (എല്‍എന്‍ജി) ഉപയോഗിച്ചു കൊച്ചിയില്‍ നിന്നും കെഎസ്ആര്‍ടിസി ബസും ആലപ്പുഴയില്‍ സോളാര്‍ സംവിധാനം ഉപയോഗിച്ചു ബോട്ട് സര്‍വീസും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ബസ് വ്യവസായം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും അതേസമയം കെഎസ്ആര്‍ടിസിക്കു ദോഷകരമായ ഒരു കാര്യവും ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. സി.എം.ശിവരാജന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: