ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഭൂരിഭാഗം പ്രദേശങ്ങളിലും നിരോധനാജ്ഞ പിൻവലിച്ചു. പുൽവാമ ജില്ലയിലെ ചില പ്രദേശങ്ങളിൽ മാത്രമാണ് ഇപ്പോഴും കർഫ്യൂ നിലനിൽക്കുന്നത്. ബുർഹാൻ വാനിയുടെ മരണത്തിനു ശേഷം കശ്മീർ താഴ്വരയിൽ ഉടലെടുത്ത സംഘർഷങ്ങൾക്ക് അയവ് വന്നതോടെയാണ് സർക്കാർ കർഫ്യൂ പിൻവലിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.
ജൂലൈ ഒമ്പതിനാണ് താഴ്വരയിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. കര്‍ഫ്യൂ, സമരാഹ്വാനം എന്നിവമൂലം ജനജീവിതം സ്തംഭിച്ചത് സാമ്പത്തിക വ്യവസ്ഥിതിക്ക് വന്‍ തിരിച്ചടിയായി. കശ്മീരിന്റെ വരുമാന സ്ത്രോതസായ വിനോദസഞ്ചാര മേഖല കഴിഞ്ഞ രണ്ട് മാസമായി നിശ്ചലാവസ്ഥയിലാണ്. നിരോധനാജ്ഞ മൂലം 6400 കോടി രൂപയുടെ വരുമാന നഷ്ടം സംസ്ഥാനത്ത് ഉണ്ടായതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
52 ദിവസത്തിനിടക്ക് സുരക്ഷ സേനയും പ്രക്ഷോഭകാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 70 പേർ കൊല്ലപ്പെടുകയും 11,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 52 ദിവസം നീണ്ടുനിന്ന കശ്മീർ താഴ്വര കണ്ട ഏറ്റവും വലിയ നിരോധനാജ്ഞയാണ് ഇതോട് കൂടി അവസാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: