യു.എന്‍: ഐക്യരാഷ്ട്രസഭയുടെ പുതിയ സെക്രട്ടറി ജനറലിനെ കണ്ടെത്താനുള്ള മൂന്നാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. നിലവില്‍ പതിനൊന്ന് പേരാണ് മത്സരരംഗത്തുള്ളത്. പതിനഞ്ചംഗ രക്ഷാസമിതിയാണ് സെക്രട്ടറി ജനറല്‍ സ്ഥാനത്തേയ്ക്ക് പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തേണ്ടത്.
വീറ്റോ അധികാരമുള്ള അമേരിക്ക, ബ്രിട്ടണ്, ഫ്രാന്‍സ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ നിലപാടുകള്‍ വോട്ടെടുപ്പില്‍ നിര്‍ണായകമാകും. രക്ഷാസമിതി രഹസ്യവോട്ടെടുപ്പിലൂടെ കണ്ടെത്തുന്ന സ്ഥാനാര്‍ത്ഥിയുടെ പേര് യു.എന്‍ പൊതുസഭയ്ക്ക് മുമ്പാകെ വയ്ക്കും. കഴിഞ്ഞ രണ്ട് വോട്ടെടുപ്പുകളിലും പതിനൊന്ന് രാജ്യങ്ങളുടെ പിന്തുണ ലഭിച്ച പോര്‍ച്ചുഗീസ് മുന്‍ പ്രധാനമന്ത്രി അന്റോണിയോ ഗോട്ടെറസിനാണ് നിലവില്‍ മേല്‍ക്കൈ.
എന്നാല്‍ ഗോട്ടെറേസിനെ എതിര്‍ത്ത് വോട്ട് ചെയ്ത് രണ്ട് രാജ്യങ്ങളിലൊന്ന് റഷ്യയാണെന്ന് സൂചനയുണ്ട്. കിഴക്കന്‍ യൂറോപ്പില്‍ നിന്നും ഒരാള്‍ പദവിയിലെത്തണമെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്റെ ആഗ്രഹം. വീറ്റോ അധികാരമുള്ള രാജ്യങ്ങളില്‍ ഏതെങ്കിലും ഒന്ന് എതിര്‍ത്താല്‍ പൊതുസമ്മതനായുള്ള സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള നടപടികള്‍ നീളും.
അമേരിക്ക പിന്തുണയ്ക്കുന്ന അര്‍ജന്റീനിയന്‍ വിദേശകാര്യ മന്ത്രി സൂസന്ന മല്‍ക്കോറ, സ്ലൊവേനിയന്‍ മുന്‍ പ്രസിഡന്റ് ഡാനിലോട്ടര്, സെര്‍ബിയന്‍ മുന്‍ മന്ത്രി വൂക്ക് സെര്മിക് എന്നിവരാണ് മത്സരംഗത്തുള്ള മറ്റ് പ്രമുഖര്‍. ഒരു വനിതയെ ചുമതല ഏല്‍പ്പിക്കണമെന്ന് അഭിപ്രായം രക്ഷാസമിതിക്കുണ്ട്. ദക്ഷിണകൊറിയന്‍ മുന്‍ വിദേശകാര്യ മന്ത്രി ബാന്‍ കി മൂണ്‍ രണ്ട് തവണയായി പത്ത് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയാണ് ഡിസംബര്‍ 31ന് സ്ഥാനം ഒഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: