കൊച്ചി: കമ്മ്യൂണിസ്റ്റ് ചരിത്രമറിയാത്ത എം. സ്വരാജിന്റെ തലയില്‍ തക്കാളി കൃഷി നടത്തണമെന്ന് സിപിഐ മുഖപത്രം ജനയുഗം. സിപിഐയുടെ രക്തപതാക പീറത്തുണിയാണെന്ന സ്വരാജിന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് വാതില്‍ പഴുതിലൂടെ എന്ന കോളത്തില്‍ മറുപടി നല്‍കിയിരിക്കുന്നത്.
ചെങ്കൊടിയെ പീറത്തുണിയെന്ന് അസഭ്യ വര്‍ഷം ചൊരിഞ്ഞ ഈ മാര്‍ക്സിസ്റ്റ് സമാജികന്റെ പൂര്‍വ്വ ചരിത്രം ഇതിഹാസ തുല്യമാണെന്നാണ് പത്രത്തിന്റെ പരിഹാസം. ഈ വ്യാജ മാര്‍ക്സിസ്റ്റിന്റെ പിതാവ് മുട്ടിലിഴഞ്ഞ് പാമ്പിനെ പിടിക്കാനോടുന്ന കാലത്ത് സിപിഎം രൂപീകരിച്ച വി.എസ്. അച്യുതാനന്ദനെ ക്യാപിറ്റല്‍ പണിഷ്മെന്റ് നടത്തണമെന്ന് പറഞ്ഞ കപ്പലണ്ടി കമ്മ്യൂണിസ്റ്റാണ് സ്വരാജെന്നും പത്രം പറയുന്നു.
ഒരു നല്ല കുടുംബത്തില്‍ അസുരവിത്തു പിറക്കുമല്ലോയെന്ന് സമാധാനിക്കാനാവില്ലെന്ന മുന്നറിയിപ്പും സിപിഐ മുഖപത്രം നല്കുന്നു. സ്വരാജ് കമ്മ്യൂണിസ്റ്റ് കഴുതയാണെന്നും കുങ്കുമം ചുമക്കുന്ന കഴുതയ്ക്ക് അതിന്റെ ഗന്ധം അറിയില്ലെന്നും ലേഖനം പരിഹസിക്കുന്നു.
എറണാകുളം ജില്ലയില്‍ സിപിഎം വിട്ട് നൂറുക്കണക്കിന് പേര് അടുത്തിടെ സിപിഐയില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെ നേതാക്കള്‍ തമ്മില്‍ വാദപ്രതിവാദങ്ങളും അരങ്ങേറി. ഇതിന്റെ തുടര്‍ച്ചയായി കഴിഞ്ഞ ദിവസം സ്വരാജ് സിപിഐ ജില്ലാ സെക്രട്ടറി പി. രാജുവിനെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: