ന്യൂദല്‍ഹി: ശതകോടികള്‍ വായ്പയെടുത്ത് വിദേശത്തേക്ക് മുങ്ങിയ കിങ്ഫിഷര്‍ ഉടമ വിജയ് മല്ല്യ യഥാര്‍ത്ഥ സ്വത്തുവിവരങ്ങള്‍ നല്‍കുന്നില്ലെന്ന് ബാങ്കുകള്‍ സുപ്രീംകോടതിയില്‍. ബ്രിട്ടീഷ് കമ്പനിയില്‍ നിന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ലഭിച്ച 260 കോടി രൂപ അടക്കം ആസ്തികളില്‍ നിന്നു മല്ല്യ മറച്ചുപിടിച്ചതായും പൊതുമേഖലാ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം കോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ കുര്യന് ജോസഫ്, ആര്.എഫ്. നരിമാന് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.
മാര്‍ച്ച് മാസത്തില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ആസ്തിവകകളുടെ പട്ടികയില്‍ ബ്രിട്ടീഷ് കമ്പനിയില്‍ നിന്നു ലഭിച്ച തുക ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് ബാങ്കുകള്‍ക്ക് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയാണ് കോടതിയെ അറിയിച്ചത്. കോടതിയില്‍ തെറ്റായ വിവരങ്ങള്‍ ധരിപ്പിച്ചതിന് മല്ല്യയ്ക്കെതിരെ നടപടി വേണമെന്നും അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു.
സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി മല്ല്യ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും കോടതിയലക്ഷ്യ നടപടികള്‍ പാടില്ലെന്നും മല്ല്യയുടെ അഭിഭാഷകന് സി.എസ്. വൈദ്യനാഥന് പറഞ്ഞു. ഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ കേന്ദ്രത്തോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സപ്തംബര്‍ 27നാണ് ഇനി കേസ് പരിഗണിക്കുന്നത്.
1988 മുതല്‍ വിദേശത്ത് താമസമാക്കിയ ആളായതിനാല്‍ വിദേശത്തെ ആസ്തി പരിശോധിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ലെന്ന നിലപാടിലാണ് മല്ല്യ. തന്റെ ഭാര്യയും മൂന്നു മക്കളും അമേരിക്കന്‍ പൗരന്മാരാണെന്നും അവരുടെ ആസ്തി വെളിപ്പെടുത്തേണ്ട കാര്യമില്ലെന്നും മല്ല്യ പറയുന്നു. 17 പൊതു മേഖലാ ബാങ്കുകളില്‍ നിന്നു 9,000 കോടിയിലേറെ രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയ കേസിലെ പ്രതിയാണ് വിജയ് മല്ല്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: