ആലപ്പുഴ: സീസണ് തുടങ്ങിയതോടെ പ്രതീക്ഷയിലാണ് ജില്ലയിലെ കായല്‍ ടൂറിസം മേഖല. ആഭ്യന്തര വിനോദസഞ്ചാരികളാണ് ജില്ലയിലെ ടൂറിസം മേഖലയുടെ നട്ടെല്ല്. ടൂറിസം വകുപ്പിന്റെ കണക്കനുസരിച്ച് മുന്‍വര്‍ഷങ്ങളില്‍ വിദേശ, ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്. 2014ലും 15ലുമായി വിദേശികള്‍ അറുപതിനായിരത്തിലധികം പേര് എത്തിയപ്പോള്‍ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം രണ്ടരലക്ഷത്തോളമായിരുന്നുവെന്നാണ് കണക്ക്.
കൂടുതല്‍ പേരും ഹൗസ്ബോട്ട് യാത്രയ്ക്കായാണ് ഇവിടെയെത്തുന്നത്. എന്നാല്‍ അടിസ്ഥാനസൗകര്യ വികസനത്തിലെ പരിമിതി തുടരുകയാണ്. നിലവില്‍ ആലപ്പുഴയിലൂടെ സഞ്ചരിക്കാന്‍ മണിക്കൂറുകള്‍ വേണമെന്നതാണ് സ്ഥിതി. റോഡുകളുടെ പരിതാപകരമായ അവസ്ഥയും ബ്ലോക്കുമാണ് പ്രശ്നം സൃഷ്ടിക്കുന്നത്. ജില്ലാടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും ആക്ഷേപമുണ്ട്. മാസങ്ങളായി ഒഴിഞ്ഞു കിടക്കുന്ന സെക്രട്ടറിയുടെ നിയമനം പോലും നടത്തിയിട്ടില്ല.
പ്രധാന സീസണിനു മുമ്പു തന്നെ സഞ്ചാരികള്‍ ഏറെ ജില്ലയിലെത്തി. നെഹ്റുട്രോഫി ഉള്‍പ്പടെയുള്ള ജലമേളകള്ക്കായും സഞ്ചാരികള്‍ യാത്ര പ്ലാന്‍ ചെയ്തെത്തിയിരുന്നു. സപ്തംബര്‍ മുതല്‍ ആരംഭിച്ച് മാര്‍ച്ച് വരെയാണ് ജില്ലയിലെ പ്രധാന സീസണ്. സപ്തംബര്‍ മുതല്‍ നവംബര്‍വരെയാണ് ഹൗസ്ബോട്ട് യാത്രകള്‍ക്കായി കൂടുതല്‍ പേരെത്തുന്നത്.
ജലഗതാഗതവകുപ്പും ആലപ്പുഴ-കൊല്ലം ടൂറിസം ബോട്ട് സര്‍വീസ് ആരംഭിച്ചതും കായല്‍ വിനോദസഞ്ചാരത്തിനു പ്രാധാന്യം നല്‍കിയാണ്. സീണണ്‍ ആരംഭിച്ചതോടെ ടൂറിസം മേഖലയോടു അനുബന്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും ഉണര്‍ന്നു.
ഹൗസ് ബോട്ട് യാത്രകള്‍ക്ക് കഴിഞ്ഞ മാസമെത്തിയവരില് ആന്ധ്ര, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഇവയോടൊപ്പം ആലപ്പുഴ ബീച്ചും സഞ്ചാരികളുടെ കേന്ദ്രമാണ്.
ഉള്‍നാടന്‍ ജലാശയങ്ങളുമായി ബന്ധപ്പെട്ട ടൂറിസം സാദ്ധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യമായി നടപ്പാക്കുന്ന മെഗാടൂറിസം പദ്ധതി കൂടുതല്‍ സജീവമാക്കുകയും ചെയ്താല്‍ ഇതിലൂടെയുള്ള വരുമാന സാധ്യത ഏറെയാണെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടികാണിക്കുന്നു.
ഹൗസ്ബോട്ട് ടൂറിസത്തിലേക്കു മാത്രമായി ഒതുങ്ങാതെ ജില്ലയിലെ പ്രധാനകേന്ദ്രങ്ങളേയും തൊഴില്‍ മേഖലകളേയും പരമ്പരാഗത രീതികളേയും ഉള്‍പ്പെടുത്തിയുള്ള ചാര്ട്ടൊരുക്കി പാക്കേജുകളും ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: