ആലപ്പുഴ: ആലപ്പുഴ ബൈപാസിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ ചേംബറില്‍ വിളിച്ചു ചേര്‍ത്തു.
ആലപ്പുഴ ബൈപാസിന്റെ പ്രവൃത്തികള്‍ നാലുമാസക്കാലമായി മന്ദഗതിയിലാണ് നടക്കുന്നതെന്നും കോണ്‍ട്രാക്ടറുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണമാണ് പ്രവൃത്തികള്‍ പുരോഗമിക്കാന്‍ സാധിക്കാത്തതെന്നും ബൈപാസ് പോലുള്ള പ്രവൃത്തികള്‍ നീട്ടിക്കൊണ്ടുപോകുന്നത് ശരിയല്ലെന്നും ജി. സുധാകരന് പറഞ്ഞു. കോണ്‍ട്രാക്ടറുടെ ആസ്തിയും മറ്റും ശരിയായി പരിശോധിച്ചാണോ കോണ്‍ട്രാക്ട് കൊടുത്തത് എന്നുള്ളത് പരിശോധിക്കേണ്ടതുണ്ടെന്നും ജി. സുധാകരന് യോഗത്തില്‍ അറിയിച്ചു.
ബൈപാസിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താനും, സമയബന്ധിതമായി പണികള്‍ തീര്‍ക്കുന്നതിനും മോര്‍ത്ത് ഡെസിഗ്നേറ്റഡ് എഞ്ചിനീയര്‍, ദേശീയപാത ചീഫ് എഞ്ചിനീയര്‍ എന്നിവരെ യോഗം ചുമതലപ്പെടുത്തി. ആലപ്പുഴ കടപ്പുറം ഭാഗത്ത് ബൈപാസ് നിര്‍മ്മാണത്തിന്റെ പേരില്‍ മാറ്റി സ്ഥാപിച്ചിരുന്ന സ്ട്രീറ്റ് ലൈറ്റുകള്‍ അടിയന്തിരമായി പുന:സ്ഥാപിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. കെ.സി. വേണുഗോപാല്‍ എം.പി, മുന്‍സിപ്പല്‍ ചെയര്മാന് തോമസ് ജോസഫ്, പൊതുമരാമത്ത് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയര്‍, സൂപ്രണ്ടിങ് എഞ്ചിനീയര്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: