ആലപ്പുഴ: ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ സഹകരണ ബാങ്കുകളെ ഏല്‍പ്പിച്ചത് മറയാക്കി പെന്ഷന് വിതരണം സിപിഎം പരിപാടിയാക്കി മാറ്റുന്നതില്‍ പ്രതിഷേധം ഉയരുന്നു. പാര്‍ട്ടിയുടെ ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ള പ്രവര്‍ത്തകര്‍ വീടുകളില്‍ നേരിട്ടു ചെന്നാണ് പെന്ഷന് വിതരണം നടത്തുന്നത്. പെന്‍ഷനുകള്‍ പാര്‍ട്ടിയാണ് നല്‍കുന്നത് എന്ന രീതിയിലാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്.
പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതിന് ഒരാള്‍ക്ക് 50 രൂപ ചെലവ് വരും. സഹകരണ സംഘങ്ങള്‍ കൂടുതലും സിപിഎം നിയന്ത്രണത്തിലാണ് ഉള്ളത്. ഒരു സംഘത്തിന്റെ കീഴില്‍ കുറഞ്ഞത് 5000 പെന്‍ഷന്‍കാര്‍ ഉണ്ടാകും. ഇത് വിതരണം ചെയ്യുന്നതിലൂടെ കുറഞ്ഞത് രണ്ടരലക്ഷം രൂപ ഒരു മാസം തന്നെ പെന്‍ഷന്റെ പേരില്‍ ഈ സംഘങ്ങള്‍ മുഖേന പാര്‍ട്ടിക്ക് കിട്ടുന്നു. പോസ്റ്റ് ഓഫിസ് മുഖാന്തിരം വിതരണം ചെയ്തപ്പോള്‍ ആളുകള്‍ക്ക് ലഭിച്ചില്ല എന്നതിന്റെ പേരിലാണ് ഈ പുതിയ കുതിരക്കച്ചവടം.
ബാങ്ക് അക്കൗണ്ട് മുഖാന്തിരവും മണി ഓര്‍ഡര്‍ മുഖേനയും വിതരണം ചെയ്താല്‍ ആളുകള്‍ക്ക് കൃത്യമായി വീട്ടില്‍ പെന്ഷന് ലഭിക്കും എന്നിരിക്കെയാണ് പാര്‍ട്ടിയെ വളര്‍ത്താന്‍ വേണ്ടി സിപിഎം സര്‍ക്കാര്‍ പണം ദുരുപയോഗം ചെയ്ത് ഈ പുതിയ പദ്ധതി ആവിഷ്കരിച്ചത്. പെന്ഷന് ജില്ലാ സഹകരണ ബാങ്കുകള്‍ വഴി രജിസ്ട്രാറുടെ അനുമതിയോടെ മാത്രമാണ് നല്‍കേണ്ടതെന്ന സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി സിപിഎം ഭരിക്കുന്ന സഹകരണ സംഘങ്ങള്‍ വഴിയാണ് ഇപ്പോള്‍ വിതരണം നടക്കുന്നത്. പെന്ഷന് നല്കുന്നതില് ചിലരില്‍ നിന്നും ഒരു വിഹിതം പാര്‍ട്ടി ഫണ്ടിലേക്ക് വാങ്ങുന്നുണ്ടെന്ന ആരോപണവും ശക്തമാണ്.
സഖാക്കള്‍ പെന്ഷന് വിതരണം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച് നേട്ടങ്ങള്‍ കൊയ്യാമെന്നാണ് പാര്‍ട്ടി കരുതുന്നതെങ്കില്‍ ഇതിനെതിരെ വന്‍പ്രതിഷേധം സംഘടിപ്പിക്കാന്‍ ബിജെപി മുന്നോട്ടുവരുമെന്ന് ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാര്‍ പറഞ്ഞു. യോഗത്തില്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി രഞ്ചന്‍ പൊന്നാട്, റെജികുമാര്‍, വൈസ് പ്രസിഡന്റുമാരായ മോഹനന്, കെ.ജി.പ്രകാശ്, ജ്യോതി, വാസുദേവകുറുപ്പ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: