അങ്ങനെയാകട്ടെ എന്ന് പറഞ്ഞു ബ്രഹ്മാവ് മറഞ്ഞു. അസുരൻ തന്റെ കൊട്ടാരത്തിലേയ്ക്ക് മടങ്ങി. ആ ശക്തിശാലിയായ അസുരന് പോത്തിന്റെ തലയുണ്ടാവാൻ കാരണം എന്തെന്ന് ജനമേജയൻ ചോദിച്ചപ്പോൾ വ്യാസൻ തുടർന്നു: മഹാരാജൻ, ദനു എന്ന് പേരായ ഒരസുരന് രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു. രംഭനും കരംഭനും. ഈ രണ്ടുപേരും പുത്രലാഭത്തിനായി പഞ്ചനദത്തിലെ പുണ്യതീർത്ഥത്തിൽ നീണ്ടകാലം തപസ്സുചെയ്തു.
കരംഭന്റെ തപസ്സ് ജലത്തിൽ മുങ്ങിക്കിടന്നും രംഭന്റെതപസ്സ് പഞ്ചാഗ്നിമദ്ധ്യത്തിലുമായിരുന്നു. അസുരന്മാരുടെ തപസ്സിനെപ്പറ്റി അറിഞ്ഞ ദേവേന്ദ്രൻ തന്റെ സ്ഥാനം നഷ്ടപ്പെടാൻ ഇവർ കാരണമാവുമോ എന്ന് ആകുലപ്പെട്ടു. അദ്ദേഹം സ്വയം ഒരു മുതലയുടെ രൂപത്തിൽ വന്ന് കരംഭന്റെ കാലിൽ പിടികൂടി വലിച്ച് കൊലപ്പെടുത്തി. സഹോദരന്റെ മരണവൃത്താന്തമറിഞ്ഞ രംഭൻ തന്റെ മുടിക്കെട്ട് ഒരുകയ്യാൽ ചുറ്റിപ്പിടിച്ച് മറ്റേ കയ്യിൽ വാളെടുത്ത് സ്വന്തം തലയറുത്ത് അഗ്നിയിൽ ഹോമിക്കാൻ തുനിഞ്ഞു. തൽക്ഷണം അഗ്നിദേവൻ പ്രത്യക്ഷനായി. ‘നീയൊരു മൂർഖൻ തന്നെ. തലയറുത്ത് ആത്മഹത്യ ചെയ്തതുകൊണ്ട് എന്ത് പ്രയോജനം? നിനക്ക് എന്ത് വരമാണ് വേണ്ടത്? പറഞ്ഞാലും’
അഗ്നിദേവന്റെ വാക്കുകൾ കേട്ട് മുടിയിൽ നിന്നും പിടിവിട്ടു തൊഴുതുകൊണ്ട് രംഭൻ പറഞ്ഞു: ദേവേശ, അവിടുന്ന്! എന്നിൽ തുഷ്ടനാണെങ്കിൽ എനിക്ക് മൂന്നുലകും വെല്ലുന്ന ഒരു പുത്രനെ നീ തരണം. അവൻ ശത്രുവിന്റെ ബലത്തെ ഇല്ലാതാക്കാൻ കഴിവുള്ളവനാകണം. ദേവാസുരന്മാർക്കും മർത്യർക്കും അവനെ തോൽപ്പിക്കാൻ കഴിയരുത്. മാത്രമല്ല അവൻ സകലരാലും ആരാധിക്കപ്പെടണം. കാഴ്ചയിൽ അവൻ കാമരൂപിയും ആവണം.’
‘നീ ഏതൊരു പെണ്ണിനെ ആഗ്രഹിക്കുന്നുവോ അവളിൽ നിനക്ക് നീയാഗ്രഹിച്ചത് പോലുള്ള ഒരു പുത്രൻ ജനിക്കട്ടെ’ എന്ന് പറഞ്ഞു അഗ്നി അവിടെ നിന്നും മറഞ്ഞു. അസുരൻ അഗ്നിദേവനെ പ്രണമിച്ചു സന്തോഷത്തോടെ യക്ഷപുരിയിലേയ്ക്ക് മടങ്ങി. അവിടെയവൻ ഒരു മഹിഷകന്യകയെക്കണ്ട് കാമപരവശനായി. അവൾക്കും രംഭനിൽ കാമമുണ്ടായി. അവളിൽ അവന്റെ ഗർഭം വളരാൻ തുടങ്ങി. മറ്റു പോത്തുകളുടെ ശല്യത്തിൽ നിന്നും രക്ഷപ്പെടുത്തി അവളെയവൻ കമനീയമായ പാതാളലോകത്തിലെത്തിച്ചു.
ഒരിക്കൽ കാമാർത്തനായി ഒരു പോത്ത് അവളെ സമീപിക്കാൻ ശ്രമിക്കവേ രംഭൻ അവനെ പ്രഹരിച്ചകറ്റി. എന്നാൽ ഈ പോത്ത് അസുരനെ തിരിച്ചുകുത്തി. രംഭൻ തൽക്ഷണം അവിടെ മരിച്ചു വീണു. തന്റെ ഭർത്താവ് മരിച്ചതറിഞ്ഞ് ആ എരുമ അവിടെ നിന്നും ഓടി യക്ഷന്മാരുടെ വടവൃക്ഷത്തെ ശരണം പ്രാപിച്ചു. കാമാന്ധനായ പോത്ത് അവളുടെ പിറകെ ഓടി. യക്ഷർ അവളുടെ രക്ഷയ്ക്കായി ഓടിയെത്തി. പിന്നെയവിടെ പോത്തും യക്ഷന്മാരും തമ്മിൽ വലിയ പോരായി. ആ പോരിൽ പോത്ത് ചത്തു വീണു.
യക്ഷന്മാർ രംഭന്റെ ദേഹം ചിതയിൽ വെച്ചപ്പോൾ ആ മഹിഷിയും കൂടെ മരിക്കാനായി തയ്യാറെടുത്തു. യക്ഷന്മാരുടെ തടസ്സങ്ങൾ വകവെയ്ക്കാതെ അവൾ ആ ചിതയിലേയ്ക്ക് എടുത്തു ചാടി. ഉടനെതന്നെ അതിബലവാനായ ഒരു മഹിഷം ചിതാഗ്നിയിൽ നിന്നും പൊങ്ങിവന്നു. രംഭനും മറ്റൊരു ദേഹം രക്തബീജൻ സ്വീകരിച്ചുകൊണ്ട് അവിടെ പ്രത്യക്ഷനായി. അതിബലവാനായ മഹിഷം അസുരന്മാരുടെ രാജാവായി. അങ്ങിനെയാണ് ദേവാസുരന്മാർക്കെല്ലാം അജയ്യനായ മഹിഷനും വീര്യവാനായ രക്തബീജനും ഉണ്ടായത്.
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: