മറയൂര്‍: കമ്പ്യൂട്ടര്‍ കടയില്‍ നിന്നും പ്രിന്റര്‍ മോഷ്ടിച്ച് കടന്ന് കളഞ്ഞ കേസില്‍ പ്രതികള്‍ ഒരു മണിക്കൂറിനുള്ളില്‍ പിടിയില്‍. തമിഴ്നാട് നാമക്കല്‍ സ്വദേശികളായ ജ്ഞാനശേഖരന്(25), ജഗന്(20), ദളപതി (26) എന്നിവരാണ് പിടിയിലായത്.
മറയൂര്‍ എസ്ഐ കെ എ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സമയോജിത ഇടപെടലാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് മോഷണം നടക്കുന്നത്. മറയൂര്‍ ടൗണിന് സമീപത്തായി വൈഷ്ണവി കമ്പ്യൂട്ടേഴ്സ് എന്ന സ്ഥാപനത്തിലാണ് മോഷണം നടക്കുന്നത്. ഉടമ പ്രതീക്ഷിനെ വെട്ടിച്ചാണ് മോഷണ നാടകം നടക്കുന്നത്.
സംഭവം ഇങ്ങനെ: കടയില്‍ സാധനം വാങ്ങാനെന്ന് വ്യാജേന രണ്ട് പേര് എത്തി. ഇവര്‍ ഉടമയുമായി സംസാരിക്കുന്നിതിനിടെ എത്തിയ മൂന്നാമന് പ്രിന്ററുമായി കടന്നുകളയുകയായിരുന്നു. സമീപത്തായി നിര്‍ത്തിയിട്ടിരുന്ന റ്റാറ്റാ സുമോയില്‍ കയറിയാണ് പ്രതികള്‍ മൂവരും തമിഴ്നാടിന് രക്ഷപ്പെട്ടത്. വിവരം ലഭിച്ച് പോലീസ് ഉടന്‍ തന്നെ പ്രതികള്‍ രക്ഷപ്പെട്ട ചിന്നാറിലേക്ക് വച്ച് പിടിക്കുകയായിരുന്നു.
ആലാംപെട്ടിയില്‍ നിന്നാണ് പ്രതികള്‍ പിടിയിലാകുന്നത്. വണ്ടിയില്‍ ഇതേ സമയം എട്ട് പേര് ഉണ്ടായിരുന്നുവെങ്കിലും കേസുമായി നേരിട്ട് ബന്ധമുള്ള മൂന്ന് പേരെമാത്രമാണ് പോലീസ് പിടികൂടിയത്. വന്യമൃഗങ്ങളുടെ സംരക്ഷണത്തിനായി അടുത്ത് പാതയില്‍ ഹബ്ബുകള്‍ സ്ഥാപിച്ചിരുന്നു. ഇത് പ്രതികള്‍ എളുപ്പം രക്ഷപ്പെടാതിരിക്കാന്‍ സഹായകരമായി.
9,500 രൂപ വിലവരുന്ന പ്രിന്ററാണ് മോഷണം പോയത്. ഇന്നലെ രാവിലെ സ്ഥാപനത്തില്‍ പ്രതികളെ എത്തിച്ച് പരിശോധന നടത്തി. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: