അമ്പലപ്പുഴ: പച്ചക്കറി കയറ്റിവന്ന മിനിലോറി നിയന്ത്രണം വിട്ട് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച് 13 പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം. ദേശീയപാതയില്‍ വളഞ്ഞവഴി ജങ്ഷനില്‍ രാവിലെ ആറുമണിയോടെയാണ് സംഭവം. മൈസൂരില്‍ നിന്ന് കായംകുളത്തേക്ക് പച്ചക്കറി കയറ്റിവന്ന മിനിലോറി സ്കൂട്ടര്‍ യാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം തെറ്റി എതിരെ വന്ന ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ മിനിലോറിയിലുണ്ടായിരുന്ന കര്‍ണാടക സ്വദേശികളായ നാഗേന്ദ്ര (27), അരുണ്‍ എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റു. മിനി ലോറി ഡ്രൈവര്‍ കര്‍ണാടക സ്വദേശി സിദ്ധരാജ്, ക്ലീനര്‍ ശശികുമാര്‍, ടാങ്കര്‍ ലോറി ഡ്രൈവര്‍ തിരുവനന്തപുരം പുലിയൂര്‍കോണം പൂവക്കാട് ചന്ദ്രന്‍പിള്ള (42), ക്ലീനര്‍ നീണ്ടകര പുത്തന്‍പുരയില്‍ ബെന്നി കാര്‍ലോസ് (46), ടാങ്കര്‍ ലോറിയിലെ യാത്രക്കാരായ കരുനാഗപ്പള്ളി നാലുംകടവ് പീടികത്തറയില്‍ ലിജിന്‍ (28), കളമശ്ശേരി മുനിസിപ്പല്‍ സൂപ്രണ്ട് ഓച്ചിറ ചങ്ങംകുളങ്ങര ഓര്‍മ്മയില്‍ മുരളി (51), കൊല്ലം കുരീപ്പുഴ തട്ടേക്കാട് പടിഞ്ഞാറ്റേതില്‍ ബെന്നി (30), ആലപ്പുഴ കാഞ്ഞിരംചിറ വാലായില്‍ തോമസ്കുട്ടി (41), കായംകുളം തുരുത്തി തെക്കേതില്‍ ശോഭരാജ് (25), കൊല്ലം തഴവ തുണ്ടില്‍ സജികുമാര്‍ (42), ചവറ താമരക്കുളം പുതിയ പടീറ്റതില്‍ മോഹനന്‍പിള്ള (47) എന്നിവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ രണ്ടുലോറികളും കുടുങ്ങിക്കിടന്നു.
ആലപ്പുഴയില്‍ നിന്നും രണ്ടു യൂണിറ്റ് അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് ഒരുമണിക്കൂറിനുശേഷം ടാങ്കര്‍ ലോറി നീക്കിയാണ് ദേശീയപാതയില്‍ ഭാഗീകമായി ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തെത്തുടര്‍ന്ന് രണ്ടു ലോറികളുടെയും മുന്ഭാഗതം പൂര്‍ണ്ണമായും തകര്‍ന്നു. രണ്ടുമണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: