ഇംഫാല്‍: ഇറോം ശര്‍മിളയുടെ പതിനാറ് കൊല്ലം നീണ്ട ആശുപത്രി വാസം അവസാനിച്ചു. ജവഹര്‍ലാല്‍ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്ന് കഴിഞ്ഞ ദിവസം അവര്‍ പുറത്തിറങ്ങി. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് ശര്‍മിള ആശുപത്രിവാസം അവസാനിപ്പിച്ചത്.
പ്രത്യേക പോലീസ് നിയമത്തിന് എതിരെ രണ്ടായിരത്തില്‍ തുടങ്ങിയ നിരാഹാരത്തിന്റെ വേദിയായ സുരക്ഷാ വാര്‍ഡിലെ ജീവിതം ശര്‍മിള അവസാനിപ്പിച്ചു. ഇംഫാലിലെ നാച്വറോപ്പതി റിസോര്‍ട്ട് കം ആശ്രമത്തിലാകും തത്ക്കാലത്തേക്ക് താമസിക്കുക.
മണിപ്പൂരിലെ ഉരുക്ക വനിത ഈ മാസം ഒമ്പതിനാണ് നിരാഹാരം അവസാനിപ്പിച്ചത്. തുടര്‍ന്ന് ഇവര്‍ക്ക് ആത്മഹത്യാശ്രമക്കേസില്‍ ജാമ്യവും നല്കി. ആശുപത്രിയില്‍ നിന്നിറങ്ങിയ ശര്‍മിള കാങ്ഗലാ കോട്ടയിലെത്തി മുന്ന് വിശുദ്ധ സ്ഥലങ്ങളില്‍ പ്രാര്‍ത്ഥന നടത്തി.
സ്വന്തം വീട്ടിലേക്ക് ഇവര്‍ മടങ്ങിപ്പോകില്ല. അഫ്സ്പാ പിന്‍വലിക്കാതെ വീട്ടിലേക്ക് മടങ്ങില്ലെന്ന് അമ്മ ശഖി ദേവിക്ക് നല്കിയ വാക്ക് പാലിക്കേണ്ടതിനാലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: