ന്യൂദല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തിലെ പാക് പങ്ക് സ്ഥിരീകരിച്ച് അമേരിക്ക. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)ക്ക് തെളിവുകള്‍ അമേരിക്ക കൈമാറി. ഭീകരാക്രമണത്തിന്റെ പ്രഭവകേന്ദ്രം പാക്കിസ്ഥാനാണെന്ന് വിവരങ്ങള്‍ വ്യക്തമാക്കുന്നു. പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഭീകരവാദികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഭാരതം വീണ്ടും പാക്കിസ്ഥാനെ സമീപിക്കും.
ഭീകരാക്രമണം നടത്തിയ ജയ്ഷെ മുഹമ്മദിന്റെ ഫേസ്ബുക്ക് പേജും സാമ്പത്തിക സമാഹരണം നടത്തിയ അല്‍ റഹ്മത്ത് ട്രസ്റ്റും പ്രവര്‍ത്തിപ്പിക്കുന്നത് പാക്കിസ്ഥാനില്‍ നിന്നാണെന്ന് അമേരിക്ക നല്കിയ തെളിവുകള്‍ പറയുന്നു. ജയ്ഷെ മുഹമ്മദ് ഭീകരന് കാഷിഫ് ജാന്റെ സുഹൃത്തുക്കളാണ് ഫെയ്സ്ബുക്ക് പേജ് ഉപയോഗിച്ചിരുന്നത്. ഇവര്‍ക്ക് സംഘടനയുമായും ബന്ധമുണ്ട്.
പത്താന്‍കോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരായ നാസിര്‍ ഹുസൈന്, ഹാഫിസ് അബുബക്കര്‍, ഉമര്‍ ഫാറൂഖ്, അബ്ദുള്‍ ഖയാം എന്നിവരുടെ ചിത്രങ്ങളും പേജിലുണ്ട്.
ആക്രമണത്തിന് ഏതാനും ദിവസം മുന്‍പ് നിര്‍മ്മിച്ച അല്റഹ്മത്ത് ട്രസ്റ്റിന്റെ രണ്ട് വെബ്സൈറ്റുകളുടെ ഐപി അഡ്രസ്സ് കറാച്ചിയാണ്. താരിഖ് സിദ്ദിഖി എന്നയാളുടെ ഒറ്റ ഇ മെയില്‍ വിലാസമാണ് രണ്ട് വെബ്സൈറ്റുകള്‍ക്കും ഉപയോഗിച്ചത്. ഭീകരാക്രമണത്തിനായാണ് പുതിയ വെബ്സൈറ്റുകള്‍ പ്രവര്‍ത്തിപ്പിച്ചത്. ആക്രമണത്തിന് മുന്‍പ് പഞ്ചാബ് എസ്പിയായ സല്‍വീന്ദര്‍ സിംഗിനെ ഭീകരര്‍ തട്ടിക്കൊണ്ട് പോയിരുന്നു. തുടര്‍ന്ന് ഭീകരര്‍ പാക്കിസ്ഥാനിലെ ഒരു മൊബൈല്‍ നമ്പറിലേക്ക് വിളിച്ചു. ഈ ഫോണ്‍ നമ്പറാണ് ഫേസ്ബുക്കിനായി കാഷിഫ് ജാന്‍ ഉപയോഗിച്ചത്. ഭീകരര്‍ വിളിച്ച പാക്കിസ്ഥാനിലെ മറ്റൊരു നമ്പര്‍ മുല്ല ദാദുള്ള എന്നയാളുടെ ഫേസ്ബുക്ക് അക്കൗണ്ടുമായി ബന്ധപ്പെട്ടതാണ്. പാക്കിസ്ഥാന് ആസ്ഥാനമായ ടെലികോം കമ്പനിയുടെ അഡ്രസ്സാണ് ഉപയോഗിച്ചിരിക്കുന്നത്. ആക്രമണത്തിന് മുന്‍പ് ഭീകരര്‍ക്ക് പാക്കിസ്ഥാനില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചിരുന്നു. രണ്ട് ഡസനിലേറെ തവണ ഭീകരര്‍ ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ ഇവര്‍ അഫ്ഗാനിലേക്ക് കടന്നതായാണ് വിവരം.
കഴിഞ്ഞ ജനുവരി രണ്ടിനാണ് അതീവ സുരക്ഷാമേഖലയായ പത്താന്‍കോട്ടിലെ വ്യോമസേനാതാവളത്തില്‍ കടന്ന ഭീകരര്‍ ആക്രമണം നടത്തിയത്. 17 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലില്‍ ഏഴ് സൈനികരും അഞ്ച് ഭീകരരും കൊല്ലപ്പെട്ടിരുന്നു. ഭാരത- പാക് സഹകരണം ശക്തിപ്പെടുന്നതിനിടെ നടന്ന ആക്രമണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലച്ചു. ആക്രമണം ആസൂത്രണം ചെയ്ത ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെതിരെ നടപടിയെടുക്കണമെന്ന് ഭാരതം പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.
പാക് സര്‍ക്കാരിന്റെ അഞ്ചംഗ സംഘം പത്താന്‍കോട്ടിലെത്തി പരിശോധന നടത്തിയെങ്കിലും തെളിവില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. മസൂദിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള സാധ്യതകള്‍ എന്‍ഐഎ പരിശോധിക്കുന്നതിനിടെയാണ് അമേരിക്ക തെളിവുകള്‍ നല്‍കിയത്. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നേരത്തെ അമേരിക്ക പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: